കര്‍ണ്ണാടകയിലെ സുവര്‍ണ്ണ ക്ഷേത്രം
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടിബറ്റന്‍ സെറ്റില്‍മെന്‍റുകളില്‍ ഒന്നാണ് നംഡ്രോളിങ് മൊണാസ്ട്രി എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ടെംപിള്‍. പത്മസംഭവ ബുദ്ധവിഹാരം എന്നാണ് ക്ഷേത്രത്തിന്റെ യഥാർത്ഥ നാമം. ഇവിടുത്തെ ടിബറ്റന്‍ കേന്ദ്രത്തില്‍ മാത്രം 43,000 ല്‍ അധികം ടിബറ്റുകാരാണ് വസിക്കുന്നത്. സുവർണ്ണ ക്ഷേത്ര സമുച്ചയത്തിൽ ഏകദേശം 16000 അഭയാർത്ഥികളുണ്ട്, കുടക് ജില്ലയിലെ കുശാല്‍നഗരയിൽ നിന്ന് 5 കിലോമീറ്റർ അകലെ ബൈലക്കുപ്പയിൽ സ്ഥിതി ചെയ്യുന്ന സുവർണ്ണ ക്ഷേത്രം നാം ഇതുവരെ കണ്ട കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായ കുറച്ചു കാഴ്ചകളിലേക്കാണ് വാതില്‍ തുറക്കുന്നത്.
ചരിത്രത്തിലേക്കു പോകാം
സുവര്‍ണ്ണ ക്ഷേത്രത്തെക്കുറിച്ച് അറിയുന്നതിനു മുന്‍പായി എങ്ങനെ ടിബറ്റന്‍ വംശജര്‍ ഇവിടെ എത്തി എന്നു മനസ്സിലാക്കണം. 1950 മുതല്‍ ചൈനയുടെ അധിനിവേശം ആരംഭിച്ചതോടെയാണ് ടിബറ്റിന്റെ കഷ്ടകാലം തുടങ്ങുന്നതെന്നു പറയാം, 1960-കൾ മുതൽ, 150,000-ത്തിലധികം ടിബറ്റൻ അഭയാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്തു. അവരിൽ 1,20,000 അഭയാർത്ഥികൾ ഇന്ത്യയിലെ വിവിധ ക്യാമ്പുകളിലും സെറ്റിൽമെന്റുകളിലും കഴിയുന്നു.അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു രാജ്യസഭയിൽ "ഇന്ത്യൻ സർക്കാർ ദലൈലാമയ്ക്ക് രാഷ്ട്രീയ അഭയം നൽകുന്നു" എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ടിബറ്റുകാരുടെ ഇന്ത്യയിലേക്കുള്ള പ്രവാസ യാത്ര ആരംഭിച്ചത്.
ഇന്ത്യയുടെ ചെറിയ ടിബറ്റ്
ഇന്ത്യയിലെ ടിബറ്റന്‍ അഭയാര്‍ത്ഥികളില്‍ ഏറ്റവും അധികം ആളുകളുള്ളത് നമ്മുടെ ദക്ഷിണേന്ത്യയിലാണ്. അഞ്ച് ടിബറ്റന്‍ സെറ്റില്‍മെന്‍റുകളാണ് ഇവിടെ ആകെയുള്ളത്. അതില്‍ ടിബറ്റിന് പുറത്ത് ഏറ്റവും കൂടുതൽ ടിബറ്റൻ ജനസംഖ്യയുള്ള രണ്ടാമത്തെ ഏറ്റവും വലുതും പഴയതുമായ ടിബറ്റൻ സെറ്റിൽമെന്‍റാണ് ബൈലക്കുപ്പെ. . ലുഗ്‌സം സാംഡുപ്ലിങ്, ഡിക്കൈ ലാര്‍സോയ് എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് ഇവര്‍ വസിക്കുന്നത്.
മൈസൂര്‍ ജില്ലയുടെ ഭാഗമാണിവിടം.
നംഡ്രോളിങ് മൊണാസ്ട്രി
പരമ്പരാഗത ടിബറ്റന്‍ ശൈലിില്‍ നിര്‍മ്മിച്ച നംഡ്രോളിങ് മൊണാസ്ട്രി അഥവാ ഗോള്‍ഡന്‍ ടെംപിള്‍ നിര്‍മ്മിതിയിലെ ഒരു വിസ്മയം തന്നെയാണ്. ഓരോ സന്ദര്‍ശകരനെയും മറ്റൊരു ലോകത്തെത്തുക്കുന്നതാണ് ഇവിടുത്തെ കാഴ്ചകളെല്ലാം. ആകാശം മുട്ടുന്ന ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രഗോപുരങ്ങള്‍ തന്നെയാണ് ഇവിടെ ആദ്യം കണ്ണില്‍പെടുക. തുടക്ക കാലത്ത് മുളയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണ് ഇപ്പോള്‍ ഇന്നു കാണുന്ന രീതിയില്‍ എത്തി നില്‍ക്കുന്നത്. മറ്റ് നാല് ടിബറ്റൻ ബുദ്ധമതങ്ങളുടെ ഏറ്റവും പഴക്കമേറിയ വിദ്യാലയമായ ന്യിംഗ്മ പാരമ്പര്യത്തിന്റെ ഏറ്റവും വലിയ പ്രബോധന കേന്ദ്രമാണ് ഈ ആശ്രമം.
ബുദ്ധപ്രതിമ
വിനോദ സഞ്ചാരികളുടെ തിരക്ക് ഒഴിയുന്നില്ലെങ്കില്‍ കൂടിയും ഈ ആശ്രമത്തിന്‍റെ ശാന്തത ഒന്നുവേറെ തന്നെയാണ്. ഇവിടുത്തെ മൂന്നു വലിയ പ്രതിമകള്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ബുദ്ധൻ, പത്മസംഭവ, അമിതായുസ് എന്നിങ്ങനെ ആകർഷകമായ മൂന്ന് സ്വർണ്ണ പ്രതിമകൾ ഈ ക്ഷേത്രത്തിലുണ്ട്. ഓരോ പ്രതിമയ്ക്കും ഏകദേശം 40 അടി ഉയരമുണ്ട്. വിലയേറിയ കല്ലുകൾ കൊണ്ട് നിർമ്മിച്ച പ്രതിമകൾ ഉയർന്ന പ്ലാറ്റ്ഫോമുകളിൽ സ്ഥാപിച്ചിരിക്കുന്നു.
പ്രാര്‍ത്ഥനാ ചക്രങ്ങളും ചിത്രങ്ങളും
ക്ഷേത്രത്തിന്‍റെ ഏതു ഭാഗം നോക്കിയാലും അവിടെയെല്ലാം അതിമനോഹരങ്ങളായ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കും. ടിബറ്റൻ ബുദ്ധമത പുരാണങ്ങളെ ആണ് ചുവരുകളില്‍ ചിത്രീകരിക്കുന്നത്. പ്രാര്‍ത്ഥനാ ചക്രങ്ങളും പ്രയര്‍ ഡ്രമ്മുകളും അതുപയോഗിക്കുന്ന സന്യാസിമാരെയും എല്ലാം ഇവിടെ കാണാം. നംഡ്രോലിംഗ് മൊണാസ്ട്രിയിൽ 1,300 ചെറിയ പ്രാർത്ഥനാ ചക്രങ്ങളും 19 വലിയവയും ഉണ്ട്. ചക്രങ്ങൾ തിരിക്കുന്നത് ഒരു ബുദ്ധക്ഷേത്രത്തിൽ പ്രാർത്ഥിക്കാനുള്ള ഒരു മാർഗമാണ്, അതിൽ ദശലക്ഷക്കണക്കിന് പ്രാർത്ഥനാ ചുരുളുകൾ അടങ്ങിയിരിക്കുന്നു. ധർണികളോ ബുദ്ധമത പ്രാർത്ഥനകളോ ചൊല്ലുമ്പോൾ ആണ് ചക്രങ്ങൾ ഘടികാരദിശയിൽ തിരിക്കുന്നത്
സുവര്‍ണ്ണ ക്ഷേത്രം എന്ന പേര്
വിലയേറിയ കല്ലുകളിലും ലോഹങ്ങളിലും നിർമ്മിച്ച വിഗ്രഹങ്ങളും സ്വർണ്ണ ചിത്രങ്ങളും ക്ഷേത്രത്തിൽ ഉള്ളതിനാലാണ് സുവർണ്ണ ക്ഷേത്രം എന്ന പേര് ലഭിച്ചത്. അതിമനോഹരമായി നിര്‍മ്മിച്ച ഈ ആശ്രമം മികച്ച രീതിയിലാണ് പരിപാലിക്കപ്പെടുന്നത്.
സെർപോം മൊണാസ്റ്റിക് യൂണിവേഴ്സിറ്റി
സുവര്‍ണ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട കാഴ്ചകളില്‍ മാറ്റിനിര്‍ത്തുവാന്‍ കഴിയാത്ത ഒരിടമാണ് സെർപോം മൊണാസ്റ്റിക് യൂണിവേഴ്സിറ്റി. ബുദ്ധമതത്തെക്കുറിച്ചറിയുവാന്‍ താല്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്ന ഇവിടം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം കൂടിയാണ്. ഈ സർവ്വകലാശാല നിരവധി സന്യാസിമാർക്ക് സൗജന്യമായി വിദ്യാഭ്യാസവും ഭക്ഷണവും താമസവും നൽകുന്നു. ക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ അവർ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു.
പ്രവേശന സമയം
നിലവില്‍ രാവിലെ 9.00 മുതല്‍ വൈകിട്ട് 6.00 വരെയാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ക്കുള്ള സമയം.
സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍
ബെംഗളൂരുവിൽ നിന്ന് 220 കിലോമീറ്ററും മംഗലാപുരത്ത് നിന്ന് 172 കിലോമീറ്ററും അകലെയാണ് ക്ഷേത്രം. 101 കിലോമീറ്റർ അകലെയുള്ള മൈസൂരാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 80 കിലോമീറ്റർ അകലെയുള്ള ഹസാന ജംഗ്ഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ബെംഗളൂരുവിൽ നിന്നും മൈസൂരിൽ നിന്നും കുശാല്‍ നഗരയിലേക്ക് ബസ് സർവീസുണ്ട്. കുശാല്‍ നഗരയിൽ നിന്ന് ഓട്ടോയോ ടാക്സിയോ എടുത്ത് ക്ഷേത്രം സന്ദർശിക്കാം.
കേരളത്തില്‍ നിന്നു പോകുമ്പോള്‍ കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ റൂട്ടില്‍ കയറി സുള്യ- മടിക്കേരി വഴി ബൈലക്കുപ്പയിലെത്താം. പാണത്തൂരില്‍ നിന്നും 111 കിലോമീറ്ററാണ് ദൂരം.