നോക്കി നിൽക്കെ അപ്രത്യക്ഷമാകും.. അതും ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു പ്രാവശ്യം. പിന്നെ മെല്ലെ ഉയർന്നു വരും. എന്താണ് സംഭവമെന്നല്ലേ... പറഞ്ഞു വരുന്നത് ഒരു ക്ഷേത്രത്തിനെക്കുറിച്ചാണ്. പ്രകൃതിയും വിശ്വാസങ്ങളും കനിഞ്ഞനുഗ്രഹിച്ച് ഒരപൂർവ്വ ക്ഷേത്രം. ഇവിടെയെങ്ങുമല്ല, അങ്ങ് ഗുജറാത്ത് വരെ പോകണം ഈ അത്ഭുത കാഴ്ച കാണുവാൻ.
പുരാതന വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും നിഗൂഢതകളുടെയും പരിവേഷം ആവോളമുള്ള സ്തംഭേശ്വര്‍ മഹാദേവ ക്ഷേത്രം ആണ് ഈ വിചിത്ര ക്ഷേത്രം.
അധികമൊന്നും അറിയപ്പെടാത്ത പൗരാണിക ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന സ്തംഭേശ്വര്‍ ക്ഷേത്രം വിശ്വാസികൾക്കും സന്ദര്‍ശകർക്കും അത്ഭുതത്തിൽ കുറഞ്ഞതൊന്നും നല്കില്ല. ഇവിടുത്തെ അത്ഭുത കാഴ്ച കാണാൻ നൂറുകണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും ഇവിടേക്ക് വരുന്നത്.

കടലിൽ അപ്രത്യക്ഷമാവുകയും കുറച്ചു സമയത്തിനുള്ളിൽ പൂർവ്വ രൂപം കൈവരിച്ച് വെള്ളത്തിനു മുകളിൽ ദൃശ്യമാവുകയും ചെയ്യുന്ന ഒരപൂർവ്വ പ്രതിഭാസത്തിനാണ് എല്ലാ ദിവസവും സ്തംഭേശ്വർ മഹാദേവ ക്ഷേത്രം സാക്ഷ്യം വഹിക്കുന്നത്. ഗുജറാത്തിലെ വഡോധരയിലെ കവി കംബായ് എന്ന സ്ഥലത്തിനടുത്ത് അറബിക്കടലിന്റെയും കാംബായ് ഉൾക്കടലിന്റെയും നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നഷ്ടപ്പെട്ട ക്ഷേത്രം എന്നും അപ്രത്യക്ഷമാകുന്ന ക്ഷേത്രം എന്നുമെല്ലാം സ്തംഭേശ്വർ ക്ഷേത്രം അറിയപ്പെടുന്നു. ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ക്ഷേത്രം പക്ഷേ, ഇങ്ങനെ എന്നും കടലിൽ അപ്രത്യക്ഷമാകുമെങ്കിലും അങ്ങനെ വലിയ കേടുപാടുകളോ പ്രശ്നങ്ങളോ ഇല്ലാതെ തന്നെ നിലനിൽക്കുന്നുമുണ്ട്.

ക്ഷേത്രത്തിന്റെ പ്രത്യേകമായ നിർമ്മാണ രീതിയോ അത്ഭുത കഥകളോ ഒന്നുമല്ല ഈ വെള്ളത്തിൽ അപ്രത്യക്ഷമാകുന്നതിന് പിന്നിലുള്ളത് എന്നറിയുമ്പോളാണ് കൗതുകം വീണ്ടും ഇരട്ടിക്കുന്നത്. മറിച്ച് തീർത്തും പ്രകൃതിയിൽ സംഭവിക്കുന്ന സ്വാഭാവീകമായ കാര്യങ്ങളാണ് ക്ഷേത്രത്തിനെ അപ്രത്യക്ഷമാക്കുന്നതെന്നാണ് യാഥാർത്ഥ്യം. എന്നിരുന്നാലും ഈ അപ്രത്യക്ഷമാകലിന് വിശ്വാസികളുടെ ഇടയിൽ ദൈവീക പരിവേഷവും അത്ഭുതവും തന്നെയാണ് ഇപ്പോഴുമുള്ളത്.
കടലിലെ വേലിയേറ്റവും വേലിയിറക്കവുമാണ് സ്തംഭേശ്വർ മഹാഗേവ ക്ഷേത്രം അപ്രത്യക്ഷമാകുന്നതിനും വീണ്ടും ഉയർന്നു വരുന്നതിനും പിന്നിലുള്ളത്. വേലിയേറ്റം നടക്കുമ്പോള്‍ ക്ഷേത്രം പൂർണ്ണമായും മുങ്ങുകയും തുടർന്ന് വേലിയിറങ്ങുമ്പോൾ വീണ്ടും കാണുകയും ചെയ്യുന്നതാണ് ഇവിടെ സംഭവിക്കുന്നത്. ദിവസത്തിൽ രണ്ടു പ്രാവശ്യം വീതം വേലിയേറ്റം നടക്കുന്നതിനാൽ ഈ സമയത്ത് ക്ഷേത്രം കടലിൽ മുങ്ങുകയും പിന്നീട് വേലിയിറക്കം നടക്കുമ്പോൾ പ്രത്യക്ഷമാവുകയും ചെയ്യും.
ഇങ്ങനെ സംഭവിക്കുമ്പോൾ ക്ഷേത്രത്തിന്റെ മുകൾഭാഗം മാത്രമേ കാണാൻ സാധിക്കൂ, ശ്രീ കോവിൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൂര്‍ണ്ണമായും കടലിലെ വെള്ളം മൂടും. ചില ദിവസങ്ങളിൽ രണ്ടിൽ കൂടുതൽ തവണയും ഈ പ്രതിഭാസം നടക്കും. വേലിയിറങ്ങുന്ന സമയത്ത് മാത്രമേ ക്ഷേത്രം സന്ദർശിക്കാൻ സാധിക്കൂ. ക്ഷേത്രത്തിനകത്തേയ്ക്ക് കടക്കണങ്കിൽ അതിരാവിലെ വേലിയേറ്റം കുറയുമ്പോൾ മാത്രമേ അനുമതിയുള്ളൂ.

സ്തംഭേശ്വർ ക്ഷേത്രം ഐതിഹ്യം
ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റി രണ്ടു വ്യത്യസ്ത കഥകൾ നിലനിൽക്കുന്നു. സ്കന്ദ പുരാണത്തിലാണ് ഇത് വിശദീകരിച്ചിട്ടുള്ളത്. ശിവഭക്തനായിരുന്ന താരകാസുരൻ എന്ന അസുരനെ ശിവന്റെയും പാർവ്വതിയുടെയം മകനായ മുരുകൻ ദേവാസുര യുദ്ധത്തിൽ വകവരുത്തിയ കഥ നമുക്കറിയാം. എന്നാൽ പിന്നീട് ഭക്തനായ താരകാസുരനെ കൊന്നതിൽ മുരുകന്‍ അതീവ ദു:ഖിതനായി മാറി. ചെയ്തത് തെറ്റല്ലെന്നും മനസിന് ശാന്തി ലഭിക്കുവാൻ ശിവലിംഗം സ്ഥാപിച്ച് പ്രാർത്ഥിച്ചാൽ മതിയെന്നും ദേവന്മാർ നിർദ്ദേശിച്ചതനുസരിച്ച് മുരുകനാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് സ്കന്ദ പുരാണം പറയുന്നത്.
സ്തംഭേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കവി കാംബായ് എന്ന സ്ഥലത്തേയ്ക്ക്
വഡോദര, ഭരുച്ച്, ഭാവ് നഗർ എന്നീ സ്ഥലങ്ങളിൽ നിന്ന് റോഡ് മാർഗം എളുപ്പത്തിൽ വരാം.
Images: shree stambheshwar mahadev temple official Site
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













