ബെംഗളുരു.. ഇന്ത്യയുടെ സിലിക്കണ്‍ വാലി. ജീവിതം, പഠനം, സൗകര്യങ്ങൾ, ജോലി സാധ്യതകൾ, സോഷ്യൽ ലൈഫ്,.. എന്നിങ്ങനെ ജീവിക്കാനും അടിച്ചുപൊളിക്കാനും വേണ്ടതെല്ലാം ഒരു നഗരം. ഓരോ ദിവസവും വികസനത്തിലേക്ക് കുതിക്കുകയാണ് ബാംഗ്ലൂർ. എന്നാൽ രാവിലത്തെയും വൈകുന്നേരത്തെയും പ്രധാന സമയത്ത് റോഡിലിറങ്ങിയാൽ കഥയത്രയും മാറും. മണിക്കൂറുകൾ നീളുന്ന ട്രാഫിക് ബ്ലോക്ക്, ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന വണ്ടികൾ.. ഇറങ്ങി നടന്നാല്‍ ഇതിനേക്കാൾ വേഗത്തിലെത്തുമെന്നു തോന്നിപ്പിക്കുന്ന ദിവസങ്ങൾ.
എന്നാൽ ബെംഗളുരുവിലെ ഗതാഗതക്കുരുക്കുകൾ ഇനിയൊരു പഴങ്കഥയായേക്കാം.. മണിക്കൂറുകൾ നീളുന്ന യാത്ര വെറും മിനിറ്റുകളിലേക്ക് ഒതുങ്ങാനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. പ്രധാനപ്പെട്ട റോഡുകൾ വീതികൂട്ടി യാത്രാ സമയം കുറയ്ക്കുവാനുള്ള പദ്ധതി ലക്ഷ്യമിട്ട് കർണാടക ഉപമുഖ്യമന്ത്രിയും ബംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാർ ശനിയാഴ്ച 12.34 ഏക്കർ ഭൂമി നഗരത്തിലെ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയ്ക്ക് (ബിബിഎംപി) കൈമാറാൻ സമ്മതിച്ചതായി പ്രഖ്യാപിച്ചു.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി കൈമാറുന്നതിലൂടെ ഇത് യാത്രാ സമയം ഗണ്യമായി കുറയ്ക്കും. ലോവർ അഗാരം മുതൽ സർജാപൂർ വരെയുള്ള റോഡ് വീതികൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് നിന്ന് ബെല്ലന്തൂരിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറിൽ നിന്ന് 5-8 മിനിറ്റായി വെട്ടിക്കുറയ്ക്കുമെന്നും ശിവകുമാർ പറഞ്ഞു. മൊത്തം 22 ഏക്കറോളം ഭൂമി കൈമാറ്റം ചെയ്യുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രി ഇപ്പോൾ അനുമതി നൽകിയിട്ടുണ്ടെന്നും വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം 3.5 കിലോമീറ്റർ ദൈർഘ്യമുള്ള പ്രാരംഭ പാതയ്ക്ക് ടെൻഡർ വിളിച്ചിട്ടുണ്ട്. 35 കോടി രൂപ ചെലവാണ് ഇതിന് പ്രതീക്ഷിക്കുന്നത്. ഇനി പ്രതിരോധ മന്ത്രാലയം ശേഷിക്കുന്ന 10.77 ഏക്കർ ഭൂമി കൈമാറിയാൽ, സിറ്റി സെന്‍ററില് നിന്ന് ഐടി ഹബ്ബിലേക്കുള്ള ഗതാഗതം സുഗമമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരു നിവാസികൾക്ക്, പ്രത്യേകിച്ച് നഗരത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിലുള്ളവർക്ക് ആയിരിക്കും ഇതിന്‍റെ പ്രയോജനം ലഭിക്കുക.
പ്രതിരോധ മന്ത്രാലയത്തിന്‍റെ സഹായത്തോടെ റോഡ് വീതി കൂട്ടും. ഈ ഭാഗത്തെ ഗതാഗതം ഗണ്യമായി ലഘൂകരിക്കുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. ഇത് കൂടാതെ, ഹെബ്ബാളിലെ മിലിട്ടറി ഡയറി ഫാമിന് സമീപം രണ്ട് ഏക്കർ ഭൂമി ഒരു നിർദ്ദിഷ്ട തുരങ്കത്തിനായി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ വിവരങ്ങളും മന്ത്രിപറഞ്തായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഇത് ബെംഗളൂരുവിന്‍റെ കുപ്രസിദ്ധമായ ഗതാഗത വെല്ലുവിളികള്‍ക്ക് ഒരു പരിഹാരമായേക്കും . ഭൂമിക്ക് പകരമായി ചില പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു, അത് നിറവേറ്റാൻ സർക്കാർ തയ്യാറാണെന്നും ശിവകുമാർ പറഞ്ഞു.
ഇതോടെ, വലിയ കാത്തിരിപ്പില്ലാതെ, ബാംഗ്ലൂർ നഗരത്തിന്ററെ ഏറ്റവും വലിയ ശാപങ്ങളിലൊന്നായ ട്രാഫിക് ബ്ലോക്കിൽ നിന്ന് ബെംഗളൂരു നിവാസികൾക്ക് സുഗമമായ യാത്രാമാർഗങ്ങളും കൂടുതൽ കാര്യക്ഷമമായ റോഡ് ശൃംഖലയും പ്രതീക്ഷിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












