ഗോവ യാത്ര ആസ്വദിക്കാൻ ആര്‍ക്കും പ്രായം ഒരു തടസ്സമാകാറില്ല. വലിയ ചെലവില്ലാതെ, നീണ്ട യാത്രയില്ലാതെ പോയി വരാം എന്നതും ഇഷ്ടംപോലെ ബീച്ചും പബ്ബും ഒക്കെ എക്സ്പ്ലോർ ചെയ്യാം എന്നതുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അത് മാത്രമല്ല, ലൈസൻസ് ഉണ്ടെങ്കിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ വണ്ടി വാടകയ്ക്ക് എടുത്തു കറങ്ങുകയും ചെയ്യാം എന്നതും ഗോവയെ യുവാക്കളുടെ വീക്കെൻഡ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.
ഇപ്പോഴിതാ, ഗോവയിൽ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഗോവ പോലീസ്. വാഹനം വാടകയ്ക്ക് എടുക്കുന്ന വിനോദസഞ്ചാരികൾ പോലീസ് നല്കുന്ന സത്യവാങ്മൂലം ഒപ്പിട്ടു നല്കിയാൽ മാത്രമേ വാഹനങ്ങൾ ലഭിക്കൂ എന്നതാണ് പുതിയ നിയമം.

ഗോവയിലുണ്ടാകുന്ന വാഹനാപകടങ്ങളില് ഭൂരിഭാഗവും ടൂറിസ്റ്റുകൾ വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾക്ക് സംഭവിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കുന്നതിനായി സത്യവാങ്മൂലം ഒപ്പിട്ടു നല്കൽ പോലീസ് നിർബന്ധമാക്കിയത്. സാധാരണ തിരിച്ചറിയൽ രേഖകളും ലൈസൻസും സമർപ്പിച്ചാൽ വളരെ എളുപ്പത്തിൽ വാഹനങ്ങൾ സഞ്ചാരികൾക്ക് വാടകയ്ക്ക് കിട്ടും.
ഗോവയിൽ വാഹനം ഓടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പൂർണ്ണമായും പാലിക്കുമെന്ന സത്യവാങ്മൂലമാണ് പോലീസിന് ഒപ്പിട്ടു നല്കേണ്ടത്. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും വേറേവേറെ സത്യവാങ്മൂലമാണ് ഒപ്പിട്ടുനല്കേണ്ടി വരിക. വാഹനം വാടകയ്ക്ക് എടുക്കുന്നവര് വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട പത്ത് നിയമങ്ങളും അത് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷകളും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാഹനം എടുക്കുന്നവർ സത്യവാങ്മൂലത്തില് അവരുടെ വ്യക്തിപരമായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി വേണം സമർപ്പിക്കുവാൻ. ഇതിന്റെ ഒരു പകർപ്പ് വാഹനം എടുക്കുന്നയാൾ സൂക്ഷിക്കുകയും വേണം.
മേല്‍പ്പറഞ്ഞ സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പില്ലാതെ വാഹനമെടുത്ത് സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾക്കെതിരെ ശക്തമായ നടപടികളും പോലീസ് എടുക്കും. വിനോദസഞ്ചാരികളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളായിരിക്കും സ്വീകരിക്കുക. കൂടാതെ വാഹനം വാടകയ്ക്ക് നല്കുന്ന ഏജന്‍സികൾ കൃത്യമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നു പോലീസ് ഉറപ്പുവരുത്തുകയും ചെയ്യും. ഇതിനായി ഏജൻസികളിൽ നിരന്തര പരിശോധന നടത്തുവാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












