കൊച്ചിയുടെ തിരക്കുകളിൽ നിന്നും ഓടി രക്ഷപെടണമെന്ന് ആഗ്രഹിക്കാത്ത കൊച്ചിക്കാർ ഇല്ല. നഗരത്തിന്റെ തിരക്കും ബഹളങ്ങളും പുകയും ഒക്കെ ചേരുമ്പോൾ എങ്ങനെയെങ്കിലും ഇവിടെ നിന്നൊന്നു പോയാൽ മതിയെന്നാകും. മറ്റു സ്ഥലങ്ങളിൽ നിന്നും ഇവിടെ വന്ന് ജോലി ചെയ്യുന്നവരുടെ കാര്യമാണെങ്കിൽ പറയാനുമില്ല.അവധി ദിവസങ്ങൾ റൂമിനുള്ളിൽ ഇരുന്നു തീർക്കുന്നയത്രയും മുഷിപ്പിക്കുന്ന പരിപാടി വേറൊന്നില്ല. അത്തരത്തിൽ കൊച്ചിൻ ഡേയ്സ് എന്തുചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ലാത്തവർക്ക് ഭൂതത്താൻകെട്ട് വഴി തട്ടേക്കാട് ഒന്നു കറങ്ങിയാലോ...!! കൊച്ചിയിൽ നിന്നും 63 കിലോമീറ്റർ അകലെയാണ് തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഒറ്റ ദിവസത്തെ യാത്രയിൽ തട്ടേക്കാടും ഭൂതത്താൻ കെട്ട് അണക്കെട്ടും ഒക്കെ കണ്ടുവരാൻ ഒരു കിടിലൻ പാക്കേജുണ്ട്. എറണാകുളം ഡിടിപിസിയുടെ കേരള സീറ്റി ടൂറിന്റെ ഭാഗമായി നടത്തുന്ന കൊച്ചിയിൽ നിന്നും തുടങ്ങുന്ന കൊച്ചി-ഭൂതത്താൻകെട്ട്-തട്ടേക്കാട് യാത്ര സഞ്ചാരികൾക്കിടയിൽ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. രാവിലെ ഏഴു മണിക്ക് തുടങ്ങി വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിൽ തിരിച്ചെത്തിക്കുന്ന വിധത്തിലുള്ള യാത്രയ്ക്ക് ഒരാൾക്ക് വെറും 950 രൂപയാണ് ചിലവു വരിക.PC:Dilshad Roshan കൊച്ചിയിൽ നിന്നും രാവിലെ ഏഴ് മണിക്ക് തട്ടേക്കാടിലേക്കുള്ള ബസ് പുറപ്പെടും. വൈറ്റില ഹബ്, ഇടപ്പള്ളി,കളമശ്ശേരി, മുട്ടം,ആലുവ,പറവൂർ കവല,കൊച്ചി വിമാനത്താവളം, അങ്കമാലി, എന്നിവിടങ്ങളിലാണ് ബസിന്റെ പിക്കപ്പ് പോയന്റുകൾ. തട്ടേക്കാട്ടിലേയ്ക്കും ഭൂതത്താൻ കെട്ടിലേക്കുമുള്ള പ്രവേശന ഫീസ്, ഗൈഡ് സർവ്വീസ്,സോഫ്റ്റ് ഡ്രിങ്ക്സ, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെട്ടതാണ് പാക്കേജ്PC:Felix Francis രാവിലെ ഏഴിന് പുറപ്പെടുന്ന ബസ് ഒൻപതു മണിയോടെ ഭൂതത്താൻ കെട്ടിലെത്തും. അവിടെ ഒരു മണിക്കൂർ നീളുന്ന ട്രക്കിങ്ങാണ് ആദ്യ ആക്ടിവിറ്റി. അതിനുശേഷം പഴയ ഭൂതത്താൻകെട്ടും സമീപ പ്രദേശങ്ങളും സന്ദർശിക്കാം. പെരിയാറിലൂടെയുള്ള ബോട്ടിങ്ങും ഇതിന്റെ ഭാഗമാണ്. ഇതിനു ശേഷമാണ് ഉച്ചഭക്ഷണം. അതിനുശേഷം തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് പോകും. വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിൽ തിരിച്ചെത്താൻ സാധിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.PC:vishwaant avk പെരിയാർ നദിക്ക് കുറുകേ നിർമ്മിച്ചിരിക്കുന്ന ഭൂതത്താൻകെട്ട് അണക്കെട്ട് സഞ്ചാരികൾക്കിടയിൽ ഏറെ സ്വീകാര്യത ഉള്ള സ്ഥലമാണ്. ഇവിടുത്തെ വനത്തിനുള്ളിലൂടെ കുറച്ച് പോയാൽ പ്രകൃത്യാൽ നിർമ്മിക്കെപ്പെട്ടിട്ടുള്ള ഒരു അണക്കെട്ട് കാണാം. ഇത് ഭൂതങ്ങൾ നിർമ്മിച്ചതാണ് എന്നാണ് വിശ്വാസം. ഇതിൽ നിന്നുമാണ് ഈ സ്ഥലത്തിന് ഭൂത്താൻകെട്ട് എന്ന പേരു ലഭിക്കുന്നത്.PC:കാക്കര ഭൂതത്താൻകെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്ത ശിവക്ഷേത്രമാണ് തൃക്കരിയൂർ ശിവക്ഷേത്രം. ഈ ക്ഷേത്രത്തിനടുത്തായി കുറേ ഭൂതങ്ങൾ താമസിച്ചിരുന്നുവത്രെ. ഒരിക്കൽ ക്ഷേത്രം വെള്ളത്തിൽമുക്കി കളയുക എന്ന ഉദ്ദേശത്തിൽ അവർ ഒരു രാത്രി അണ കെട്ടാൻ ആരംഭിച്ചു. നേരം വെളുക്കുമ്പോഴേയ്ക്കും ക്ഷേത്രവും പരിസരവും വെള്ളത്തിനടിയിലാക്കുക എന്ന ഉദ്ദേശത്തിലാണ് അവർ പണി തുടങ്ങിയത്. എന്നാൽ ഇത് മനസ്സിലാക്കിയ ശിവൻ കോഴിയുടെ രൂപത്തിൽ എത്തുകയും നേരം വെളുത്തതറിയിച്ച് കൂവുകയും ചെയ്തു. കോഴിയുടെ കൂവൽ കേട്ടപ്പോൾ പുലർച്ചായി എന്നു കണ്ട ഭൂതങ്ങൾ പണി അവിടെ നിർത്തി പോയി. അങ്ങനെ ഭൂതങ്ങൾ കെട്ടിയ അണയാണ് ഭൂതത്താൻകെട്ട് എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.PC:Riyas Rasheed Ravuthar ഭൂതത്താൻകെട്ട് ഡാമിൽ നിന്നും ഭൂതങ്ങൾകെട്ടി ഉപേക്ഷിച്ചു എന്നു കരുതുന്ന അണക്കെട്ടിലേക്കുള്ള യാത്രയാണ് പ്രധാനം. വനത്തിനുള്ളിലൂടെ നടത്തുന്ന ചെറിയ ട്രക്കിങ്ങ്, സൈറ്റ് സീയിങ്ങ്, ഫോട്ടോഗ്രഫി തുടങ്ങിയവ ഇവിടെം ആസ്വദിക്കാം.PC:Suresh Babunair ഇരുവശവും വെള്ളം നിറ‍ഞ്ഞു കിടക്കുന്ന തട്ടേക്കാടിനെ പ്രശശ്തമാക്കുന്നത് ഇവിടുത്തെ പക്ഷി സങ്കേതമാണ്. പ്രമുഖ പക്ഷി നിരീക്ഷകനായ സാലിം അലിയുടെ പേരിലറിയപ്പെടുന്ന ഈ പക്ഷി സങ്കേതം നാട്ടുപക്ഷികളാൽ സമ്പന്നമായ ഒരിടമാണ്. ദേശാടന പക്ഷികളടക്കം 330 ൽ അധികം പക്ഷികൾ ഇവിടെയുണ്ട് എന്നാണ് കണക്കാക്കുന്നത്.PC:Swathyraja ലോകത്തിൽ തന്നെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന തവളവായൻ കിളിയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അതുകൂടാതെ വെള്ളിമൂങ്ങ, മലബാർ കോഴി, കോഴി വേഴാമ്പൽ, തീക്കാക്ക തുടങ്ങിയവയുടെ സാന്നിധ്യവും ഇവിടെയുണ്ട്. പക്ഷിനിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് രാവിലെ ആറുമുതൽ വൈകുന്നേരം നാലുമണിവരെ ഇവിടെ എത്തിപഠനം നടത്താനുള്ള സൗകര്യമുണ്ട്.PC:Rathika Ramasamy