ബാംഗ്ലൂർ ബന്ദ് സെപ്റ്റംബർ 26- ബാംഗ്ലൂരിലെ ജനജീവിതം സ്തംഭിപ്പിക്കുന്ന മറ്റൊരു ബാംഗ്ലൂർ ബന്ദ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാടുമായുള്ള കാവേരി നദീജല പ്രശ്‌നത്തെ തുടർന്നാണ് സെപ്തംബര്‍ 26 ചൊവ്വാഴ്ച വൻ ജന പിന്തുണയോടെ ബാംഗ്ലൂർ ബന്ദ് നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. സ്കൂളുകളും പൊതുഗതാതഗ സൗകര്യങ്ങളും ഉൾപ്പെടെയുള്ളവരെ ബാധിക്കുന്ന ബന്ദിന് നിരവധി സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
കർണ്ണാടക സംസ്ഥാന വ്യാപകമായി ബി ജെ പി ആഹ്വാനം ചെയ്ത ബന്ദിന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍,
കര്‍ണാടക ജല സംരക്ഷണ സമിതി, കരിമ്പ് ഉല്‍പ്പാദകരുടെ അസോസിയേഷൻ എന്നിവയ്ക്കൊപ്പം 150 കന്നഡ അനുകൂല സംഘടനകളും ബാംഗ്ലൂർ ബന്ദിനെ പിന്തുണയ്ക്കുന്നു. ബന്ദിന്റെ ഭാഗമായി ചൊവ്വാഴ്ച 11.00 മണിക്ക് ബാംഗ്ലൂർ ടൗണ്‍ ഹാളില്‍ നിന്ന് മൈസൂര്‍ ബാങ്ക് സര്‍ക്കിളിലേക്ക് റാലി സംഘടിപ്പിക്കുന്നുണ്ട്.

കർണ്ണാടകയും തമിഴ്നാടും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന കാവേരി നദിജല തർക്കമാണ് ബാംഗ്ലൂർ ബന്ദിലേക്ക് നയിച്ചിരിക്കുന്നത്. കാവേരി നദിയിൽ നിന്നുള്ള 5000 ക്യുസെക്‌സ് വെള്ളം തമിഴ്നാടിന് നല്കാൻ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) ഉത്തരവ് നല്കിയതിൽ പ്രതിഷേധിച്ചാണ് ബാംഗ്ലൂർ ബന്ദ് നടക്കുന്നത്. സെപ്റ്റംബർ 13 മുതൽ 15 ദിവസത്തേക്ക് ആണ് വെള്ളം നല്കുവാൻ ഉത്തരവിട്ടിരിക്കുന്നത്.
കർണ്ണാടക ബന്ദിൽ തുറന്ന് പ്രവർത്തിക്കുന്നവ
ചൊവ്വാഴ്ചത്തെ കർണ്ണാടക ബന്ദിൽ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, മെഡിക്കൽ ഷോപ്പുകൾ, അവശ്യ സേവനങ്ങൾ, സർക്കാര്‍ ഓഫീസുകൾ, നമ്മ മെട്രോ സർവീസ് എന്നവ പതിവ് പോലെ പ്രവർത്തിക്കും. അതോടൊപ്പം പോലീസ്, അഗ്‌നിശമനസേന, അടിയന്തര സേവനങ്ങള്‍ എന്നിവ തു സാഹചര്യവും നേരിടാൻ തയ്യാറായി പ്രവർത്തിക്കും.

ബെംഗളുരു ബന്ദിൽ അടച്ചിടുന്നവ
കടകളും വ്യാപാര സ്ഥാപനങ്ങളും ബെംഗളുരു ബന്ദ് ദിനത്തിൽ അടഞ്ഞുകിടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവേഴ്സ് യൂണിയൻ ബന്ദിനെ അനുകൂലിക്കുന്നതിനാൽ നഗരത്തിൽ ഓട്ടോ സർവീസുകൾ, ക്യാബ് സർവീസുകൾ, ആപ്പ് ബേസ്ഡ് ഓട്ടോ, ബൈക്ക് സർവീസുകൾ തുടങ്ങിയവ്ക്കും തടസ്സം നേരിട്ടേക്കാം. റസ്റ്റോറന്‍റ് അസോസിയേഷനുകളും ബന്ദിന് പിന്തുണ നല്കിയിട്ടുണ്ട്. സ്വകാര്യ ബസുകളും ബാംഗ്ലൂർ ബന്ദിൽ പങ്കെടുക്കും. ഒപ്പം തിയേറ്ററുകൾ, മാള്‍ മൾട്ടിപ്ലെക്സ് തുടങ്ങിയവയും അടഞ്ഞുകിടക്കും.
ബെംഗളുരു എയർപോർട്ട് ക്യാബ് സർവീസുകളെയും ബന്ദ് ബാധിക്കും അതേ സമയം ക്രമസമാധാന നില പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കെഎസ്ആർടിസി, ബിഎംടിസി സർവീസുകൾ പ്രവർത്തിക്കുകയെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ പാർട്ടികളായ ബിജെപി, ആം ആദ്മി പാർട്ടി, ജെഡിഎസ് എന്നിവയും ബാംഗ്ലൂർ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാംഗ്ലൂർ ബന്ദ്- സ്കൂളുകൾ പ്രവർത്തിക്കുമോ
ബാംഗ്ലൂർ ബന്ദിൽ സ്കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













