അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ പത്തനംതിട്ട കോന്നിയിലെ ചൈനാമുക്കുകാര്‍ പൊരിഞ്ഞ ചര്‍ച്ചയിലാണ്. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം ബാധിച്ചിരിക്കുന്നത് കോന്നിയിലെ ചൈനാമുക്കിനെ കൂടിയാണ്.
ചൈനാമുക്ക് എന്ന പേര് ഇവിടെ ഇനിയും നിലനിര്‍ത്തണോ വേണ്ടയോ എന്നാണ് ചര്‍ച്ച. കോന്നിക്ക് സമീപത്തുള്ള ഈ കൊച്ചു ജംങ്ഷന് എങ്ങനെ ചൈനാമുക്ക് എന്ന പേരുവന്നുവെന്നും എന്താണ് ഇതിന് പിന്നെലെന്നും വായിക്കാം.
കഴിഞ്ഞ കുറച്ചു നാളുകളായിട്ടുള്ള അതിര്‍ത്തി പ്രശ്നം തര്‍ക്കത്തിലാക്കിരിക്കുന്നത് രാജ്യങ്ങളെ മാത്രമല്ല, ഈ ചൈനാമുക്കിനെക്കൂടിയാണ്. ഇന്ത്യയെ ചൈന ആക്രമിച്ചതോടെ സ്ഥലത്തിന്റെ പേരുമാറ്റണം എന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തുകയുണ്ടായി.
നാടിനു വേണ്ടി ചൈനയോട് പോരാടി ജീവന്‍വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായി ചൈനാമുക്ക് എന്ന പേരു മാറ്റണം എന്നതാണ് ആവശ്യം. ഒരു വിഭാഗം ആളുകള്‍ ഇതിനെ അനുകൂലിക്കുമ്പോള്‍ ഒരു പേരിലെന്തിരിക്കുന്നു എന്നതാണ് മറുപക്ഷത്തിന്‍റെ ചോദ്യം.
കഥയിങ്ങനെ
ഈ പ്രദേശത്തിന് ചൈനാമുക്ക് എന്നു പേരുകിട്ടിയതിനു പിന്നില്‍ പല കഥകളും പ്രചാരത്തിലുണ്ട്. 1952 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇവിടെ എത്തിയ ജവഹര്‍ലാല്‍ നെഹ്റുവുമായി ബന്ധപ്പെട്ടതാണ് ആദ്യകഥ. ഇതിനായി കോന്നിയിലെത്തിയ നെഹ്റുവിനെ സ്വീകരിക്കുവാന്‍ നാടെങ്ങും കോണ്‍ഗ്രസിന്റെ കൊടിതോരണങ്ങളാല്‍ അലങ്കരിച്ചിരുന്നു. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ മാത്രം കോണ്‍ഗ്രസ് കൊടികള്‍ക്കു പകരം ചുവന്ന നിറത്തിലുള്ള കൊടികളായിരുന്നു ഉണ്ടായിരുന്നത്. ഇതു ശ്രദ്ധിച്ച നെഹ്റു പ്രസംഗത്തിനിടെ താന്‍ ചൈനീസ് ജംങ്ഷനിലാണോ നില്‍ക്കുന്നതെന്ന് ചോദിക്കുകയുണ്ടായിയത്രെ. ഇതാണ് പിന്നീട് ഇവിടം ചൈനാമുക്കായി മാറുവാന്‍ കാരണമത്രെ. എന്നാല്‍ ഇതല്ല കഥയെന്നും വാദങ്ങളുണ്ട്. സാഹിത്യകാരനും കഥാകൃത്തുമായ എം.ഗിരീശൻ നായർ പറയുന്നത് മറ്റൊരു കഥയാണ്.
അന്നത്തെ നെഹ്റുവിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇതിന്റെ അന്വേഷണത്തിനായി പോലീസുകാര്‍ ഈ ജംങ്ഷനിലെത്തിയിരുന്നുവത്രെ, എന്നാല്‍ അതിനു മുന്‍പ് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര് ഇവിടെ രഹസ്യമായി ഒരു ചെങ്കൊടി സ്ഥാപിച്ചിരുന്നു. ഇതുകണ്ട പോലീസുകാര്‍ ആരാണ് ഇത് കെട്ടിയതെന്നും മറ്റും അവിടെയുണ്ടായിരുന്ന കോന്നിയൂർ ദാമോദരൻ, വയലത്തല രാമകൃഷ്ണപിള്ള എന്നിവരോട് അന്വേഷിക്കുകയുണ്ടായി. പിന്നീട് കവലയുടെ പേര് ചോദിച്ചപ്പോള്‍ അത് ചൈനാമുക്ക് എന്ന് ദാമോദരന്‍ പറയുകയും ചെയ്തുവത്രെ. പോലീസ് ഇത് കുറിച്ചെടുക്കുകയും ചെയ്തു. കൂടാതെ നെഹ്റു ഇതുവഴി കടന്നു പോയ സമയത്ത് കവലയില്‍ കൊടികളൊന്നും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം കാറിലിരുന്നു പറഞ്ഞെങ്കിൽ എങ്ങനെ, ആര് കേട്ടു എന്നു വ്യക്തമല്ലെന്നും ഗിരീശൻ നായരുടെ കുറിപ്പിൽ പറയുന്നു.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ടൗണിനോട് ചേർന്നാണ് ചൈനാമുക്ക് സ്ഥിതി ചെയ്യുന്നത്
PC:ACKSEN
കുട്ടപ്പൻ സിറ്റി മുതൽ കുവൈറ്റ് സിറ്റി വരെ, കൂടെ ആത്മാവ് സിറ്റിയും