ദേവ് ദീപാവലി അഥവാ ദേവ് ദീവാലി... വെളിച്ചത്തിലും ഭംഗിയിലും മറ്റേതു നഗരത്തേക്കാളും ഒരുപടി മുന്നിൽ നിൽക്കുന്ന വാരണാസിയിലെ ഏറ്റവും മനോഹരമായ ആചാരങ്ങളിലൊന്ന്. ആത്മീയതയും ചരിത്രവും വിശ്വാസങ്ങളും പരസ്പരം ഇഴ ചേർന്ന് നിൽക്കുന്ന വാരണാസി എത്രത്തോളം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണോ അത്രത്തോളം തന്നെ അവർ കാണാനാഗ്രഹിക്കുന്ന ചടങ്ങുകളിലൊന്നാണ് ദേവ് ദീവാലി. മറ്റേതു സമയത്തു വരുന്നനിനേക്കാളും ശബ്ദം കൊണ്ടും വെളിച്ചവും അലങ്കാരങ്ങളാലും വാരണാസിയുടെ മുഖച്ഛായ തന്നെ മാറുന്ന ദിവസമാണ് ദേവ് ദീവാലിയുടേത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഇടങ്ങളുടെ പട്ടികയിലാണ് മിക്ക സഞ്ചാരികളും വാരണാസിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനുള്ള കാരണങ്ങൾ വിശ്വാസങ്ങൾ മുതൽ ക്ഷേത്രങ്ങൾ, ചരിത്രം, ഐതിഹ്യങ്ങൾ, ആചാരങ്ങൾ, ഇവിടുത്തെ ഘാട്ടുകൾ വരെ വ്യത്യസ്തമാണ്. ഇതുവരെ കണ്ട സ്ഥലങ്ങൾ പോലെയോ നാടുകൾ പോലെയോ അല്ല വാരണാസി. ഇവിടെ വന്നിറങ്ങുന്നതു മുതൽ നിങ്ങളെ കാശി എന്ന ബനാറസ് എന്ന, വാരണാസി അത്ഭുതപ്പെടുത്തും.

വാരണാസി ദേവ് ദീവാലി
വാരണാസി യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയം ദേവ് ദീപാവലിയാണ്. വാരണാസിയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ദേവ് ദീപാവലി. കാർത്തിക മാസത്തിലെ പൗർണ്ണമി ദിവസം ആചരിക്കുന്ന ആ ആഘോഷം വാരണാസിയിൽ മാത്രമേ ഉള്ളൂ. ദീപാവലി കഴിഞ്ഞ് 15 ദിവസങ്ങൾക്കു ശേഷമാണ് ദേവ് ദീവാലി ആഘോഷിക്കുന്നത്. ഓരോ വർഷവും കേട്ടറിഞ്ഞ് ദേവ് ദീപാവലിയിൽ പങ്കെടുക്കുവാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. വരണാസി ഒന്നടങ്കം ആഘോഷിക്കുന്ന ദിവസങ്ങളാണ് ഇത്. അലങ്കാരങ്ങളും ആരാധനനകളും വെടിക്കെട്ടും അടക്കം ഒത്തിരി പരിപാടികളും ഇതിന്‍റെ ഭാഗമാണ്.
വാരണാസി ദേവ് ദീവാലി ഐതിഹ്യം
പലവിധ വിശ്വാസങ്ങളും ഐതിഹ്യങ്ങളും ദേവ് ദീവാലിയുമായി ബന്ധപ്പെട്ടുണ്ട്.
അതിലൊന്ന് ശിലവൻ ത്രിപുരാസുരൻ എന്ന അസുരനെ വധിച്ചതുനായി ബന്ധപ്പെട്ടാണ്. അസുരന്മാരിലെ ബലവാനായിരുന്ന ത്രിപുരാസുരൻ മൂന്നു ലോകങ്ങളും കീഴടക്കി, ലോകത്തിൽ അശാന്തി വിതച്ച സമയത്ത് ഇതിനൊരു അറുതിയുണ്ടാകുവാൻ ശിവൻ മുന്നോട്ടു വരികയും പോരാട്ടത്തിലൂടെ അസുരനെ കീഴടക്കി ഇല്ലാതാക്കി, ഭൂമിയിൽ സമാധാനം തിരികെ കൊണ്ടുവന്നുവെന്നാണ് അതിലൊന്ന്.
എന്നാൽ കഥയവിടെ തീരുന്നില്ല. ത്രിപുരാസുരനെ ഇല്ലാതാക്കിയ ശേഷം ശിവൻ ഗംഗാനദിയിലെ പുണ്യജലത്തിൽ മുങ്ങി. സന്തുഷ്ടരായ ഇവിടുത്തെ ജനങ്ങൾ മൺവിളക്കുകൾ ഉപയോഗിച്ച് വാരണാസിയിൽ നദിയിലേക്കുള്ള പടവുകൾ അലങ്കരിച്ചു. ഇതാണ് ദേവ് ദീവാലിയുടെ തുടക്കം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്നും നഗരം മുഴുവന് മൺചിരാതുകളാൽ അലങ്കരിച്ചാണ് ദേവ് ദീവാലി ഇവിടുള്ളവർ ആഘോഷിക്കുന്നത്. ദേവന്മാർ ഭൂമിയിലേക്ക് ഇറങ്ങുന്ന ദിവസമാണ് ഇതെന്നും വിശ്വസിക്കപ്പെടുന്നു.
മിന്നിത്തിളങ്ങുന്ന വാരണാസി
ദേവ് ദീവാലി ആഘോഷങ്ങൾക്ക് എത്തുമ്പോൾ വാരണാസിയുടെ മുഖം ആകെ മാറും. ലക്ഷക്കണക്കിന് ചിരാതുകൾ കത്തിച്ച് ദീപപ്രഭയിലായിരിക്കും ഈ നാട് മുഴുവൻ ഉണ്ടാവുക. വീടുകളും ക്ഷേത്രങ്ങളും ഘാട്ടുകളും വഴികളുമെല്ലാം ഈ സമയത്ത് മൺചിരാതുകളുടെ പ്രഭയിൽ ഒരുങ്ങി നിൽക്കും. ഘാട്ടുകൾക്ക് സമീപം രംഗോളി അതിന്‍റെ മനോഹര ഡിസൈനുകളാൽ നമ്മെ സ്വാഗതം ചെയ്യും. നദിയുടെ നിറം വെളിച്ചത്തിന് സമാനമാകു. ഗംഗാ നദിയിൽ പൂർണ്ണ ചന്ദ്രന്‍റെ പ്രതിഫലനവും കരയിലെ കാഴ്ചകളും കൂടിയാകുമ്പോൾ ജീവിതത്തിലൊരിക്കലെങ്കിലും വാരണാസിയിൽ വരാൻ ആഗ്രഹിക്കുന്നവർ തന്നെ പറയും അത് ദേവ് ദീപാവലി കാലത്ത് മതിയെന്ന്.
കാണുന്ന എല്ലായിടങ്ങളിലും മൺചിരാതുകളാണ് ഭംഗി പകരുന്നത്, രവിദാസ് ഘട്ട് മുതൽ രാജ് ഘട്ട് വരെയുള്ള ഗംഗാ നദീതീരത്തുള്ള വാരണാസി ഘാട്ടുകളുടെ പടികൾ മുഴുവൻ വെളിച്ചത്താല് മനോഹരമാകും. ദേവ് ദീപാവലി സായാഹ്നത്തിൽ
നടത്തപ്പെടുന്ന ഗംഗാ ആരതിക്ക് ആയിരങ്ങൾ സാക്ഷ്യം വഹിക്കും. വൈകുന്നേരം ഗംഗയിലൂടെ ബോട്ടിൽ ഈ കാഴ്ചകൾ കണ്ട് സഞ്ചരിക്കുന്നത് പ്രത്യേക അനുഭവമായിരിക്കും.
വാരണാസി ദേവ് ദീവാലി 2024
ഈ വർഷത്തെ ദേവ് ദീവാലി നവംബർ 15 നാണ് നടക്കുക. ഇതിന്‍റെ , പൂർണിമ തിഥി 2024 നവംബർ 15-ന് ഉച്ചയ്ക്ക് ആരംഭിച്ച് നവംബർ 19 ന് വൈകുന്നേരം 05:10-ന് അവസാനിക്കും. പഞ്ചാംഗം അനുസരിച്ച് 2024 നവംബർ 16 ന് വൈകുന്നേരം 5:10 മുതൽ 7:47 വരെയാണ് പ്രദോഷ് കാൽ ദേവ് ദീപാവലി മഹോത്സവം
കേരളാ- വാരണാസി യാത്ര
കേരളത്തിൽ നിന്ന് വാരണാസിയിലേക്ക് നേരിട്ട് ഒറ്റ ട്രെയിൻ ആണ് സർവീസ് നടത്തുന്നത്. എറണാകുളം-പാട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 22669 ആണ് കേരളത്തിൽ നിന്നും വാരണാസിയിലേക്കുള്ള ഏക ട്രെയിൻ. എല്ലാ ശനിയാഴ്ചയും രാത്രി 23:55 ന് എറണാകുളം ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഏകദേശം 50 മണിക്കൂർ യാത്രയ്ക്കൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ 01:45 ന് എത്തും.
കേരളത്തിൽ നാല് സ്റ്റോപ്പുകളാണുള്ളത്. എറണാകുളം ജംങ്ഷൻ ശനിയാഴ്ച രാത്രി 11.55, ആലുവ ഞായറാഴ്ച പുലർച്ചെ 12.23, തൃശൂർ 1.47 am, പാലക്കാട് 3.07 am എന്നിങ്ങനെയാണ് ഈ ട്രെയിനിനു കേരളത്തിലെ സ്റ്റോപ്പുകളും സമയവും. കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് ഈ സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് കയറാം.
എറണാകുളം-വാരണാസി യാത്രയ്ക്ക് സ്ലീപ്പറിന് 940 രൂപ, എസി ത്രീ ടയറിന് 2420 രൂപ, എടി ടൂ ടയറിന് 3535 രൂപാ എന്നിങ്ങനെയാണ് നിരക്ക്.
കന്യാകുമാരി-ബെനാറസ് കാശി തമിഴ് സംഗമം എക്‌സ്പ്രസ് - 16367
അതേസമയം, തിരുവനന്തപുരം, കന്യാകുമാരി ഭാഗത്തു നിന്നുള്ളവര്‌ക്ക്
കന്യാകുമാരി-ബെനാറസ് കാശി തമിഴ് സംഗമം എക്‌സ്പ്രസ് തിരഞ്ഞെടുക്കാം.
എല്ലാ വ്യാഴാഴ്ചയും രാത്രി 8.30 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാത്രി 11.30ന് കാശിയിൽ എത്തും. സ്ലീപ്പറിന് 890 രൂപ, എസി ത്രീ എക്കോണമിക്ക് 2235 രൂപ, എസി ത്രീ ടയറിന് 2330 രൂപ, എടി ടൂ ടയറിന് 3420 രൂപാ എസി ഫസ്റ്റ് ക്ലാസിന് 5855 രൂപാ എന്നിങ്ങനെയാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













