തേടിയെത്തുന്നവരുടെ മനസ്സും ഒപ്പം വയറും നിറയ്ക്കുന്ന അപൂർവ്വ ദേവസ്ഥാനങ്ങളിലൊന്ന്... ജാതിയുടെയോ മതത്തിന്റെയോ വർണ്ണത്തിന്‍റെയോ ഒന്നും മാറ്റി നിർത്തലുകളോ അവഗണനകളോ ഒന്നുമില്ലാതെ ഏതു പാതിരാത്രിയിലും ആർക്കും കയറിച്ചെല്ലുവാൻ കഴിയുന്ന സന്നിധി... മലബാറുകാരുടെ ശക്തിയും കൈത്താങ്ങുമായ പറശ്ശിനി മുത്തപ്പൻ ഒരു വിശ്വാസം എന്നതിലുപരി ഒരഭയസ്ഥാനമാണ്. ഒന്നിലും തുണയില്ലാതെ വരുമ്പോൾ ആശ്വസിക്കുവാൻ തോൾ ചായ്ക്കുന്ന ഒരഭയസ്ഥാനം. കേട്ടറിവിനേക്കാളും വലിയ പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ജാതിയും മതവുമില്ല...എല്ലാവരും ഒന്ന്
മനുഷ്യരെ ജാതിയുടെയോ മതത്തിന്റെയോ വർണ്ണത്തിന്റെയോ ഒരു വ്യത്യാസവുമില്ലാതെ മനുഷ്യരായി മാത്രം കാണുന്ന അപൂർവ്വ ദേവസ്ഥാനമെന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തെ വിശേഷിപ്പിക്കാം. ആർക്കും എപ്പോൾ വേണമെങ്കിലും ധൈര്യമായി കടന്നു വരുവാന്‍ സാധിക്കുന്ന ഇടമാണിത്.
PC:Vinayaraj

മനസ്സു മാത്രമല്ല വയറും
ഇവിടെ പ്രാർഥിക്കുവാനെത്തുന്നവർ മനസ്സു മാത്രമല്ല, വയറും നിറച്ചു മാത്രമേ തിരികെ പോകാറുള്ളൂ. എപ്പോൾ വന്നാലും ഇവിടെ നിന്നും ഒരു തടസ്സവും കൂടാതെ, അതെത്ര വൈകിയാണെങ്കിൽ പോലും ഭക്ഷണം ലഭിക്കും. ഒരിക്കലും നടക്കില്ലെന്നു കരുതിയ കാര്യങ്ങൾ ഇവിടെ മുത്തപ്പ സന്നിധിയിലെത്തി പറഞ്ഞു പ്രാർഥിച്ചു പോയാൽ അതിലും വലിയ മറ്റൊരു സമാധാനം ഇല്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്.
PC:Dexsolutions

എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം
വർഷത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ഒരേയൊരു ക്ഷേത്രമേയുള്ളു. അത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രമാണ്. വെള്ളാട്ടവും തിരുവപ്പനയുമാണ് ഇവിടെ ദിവസവും കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ. ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വെച്ച് ശിവനെയും മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് മഹാവിഷ്ണുവിനെയുമാണ് മുത്തപ്പൻ പ്രതിനധാനം ചെയ്യുന്നത്. എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടുമാണ് ഇവിടെ തിരുവപ്പനയും വെള്ളാട്ടവും കെട്ടിയാടുന്നത്.
തുലാം ഒന്നു മുതൽ വൃശ്ചികം 15 വരെ, ക്ഷേത്രത്തിലെ നിറ ദിവസം, മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസം, കാർത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങൾ എന്നീ ദിനങ്ങളിൽ ഇവിടെ തിരുവപ്പന നടക്കാറില്ല.
PC:Sajin

കറങ്ങി നടക്കുന്ന നായകൾ
ആദ്യമായി ക്ഷേത്രത്തിലെത്തുന്നവർക്ക് ഏറെ വിസ്മയമാണ് ഇവിടെ കറങ്ങി നടക്കുന്ന നായകൾ. ഇവിടെ എപ്പോൾ വന്നാലും ക്ഷേത്ര സന്നിധിയ്ക്കടുത്തും ക്ഷേത്ര പരിസരത്തുമായി ഒട്ടേറെ നായ്ക്കളെ കാണാം. അവ ആരെയും ഉപദ്രവിക്കാറില്ല എന്നു മാത്രമലല്, ആളുകൾ അവയോട് ബഹുമാന പൂർവ്വമാണ് നോക്കുന്നതും. മുത്തപ്പൻരെ സന്തത സഹചാരിയായാണ് നായയെ കണക്കാക്കുന്നത്. ക്ഷേത്രത്തിലെ പ്രസാദം ആദ്യം നല്കുക ക്ഷേത്രത്തിനുള്ളിൽ തന്നെയുള്ള ഏതെങ്കിലും ഒരു നായക്കായിരിക്കും.

കരിച്ച ഉണക്കമീനും കള്ളും
പരമ്പരാഗതമായി തുടരുന്ന ക്ഷേത്രാചാരങ്ങളെ മാറ്റി മറിക്കുന്ന ഒരിടമാണ് പറശ്ശിനിക്കടവ് മടപ്പുര. ദ്രാവിഡ ആരാധനാ രീതികൾ അതേപടി പിന്തുടരുന്ന ഒരിടമാണിത്. കരിച്ച ഉണക്കമീനും കള്ളുമാണ് ഇവിടുത്തെ പ്രധാന നൈവേദ്യം.

സങ്കടം കേൾക്കുന്ന മുത്തപ്പൻ
എല്ലാ വഴികളും അടയുമ്പോൾ അവസാന ആശ്രയം എന്ന നിലയിലാണ് ആളുകൾ മുത്തപ്പെനെ തേടിയെത്തുന്നത്. ഇവിടെ എത്തി പ്രാർഥിച്ചാൽ എന്തിനും പരിഹാരവും ഉത്തരവും ഉണ്ടാകുമെന്നാണ് വിശ്വാസികൾ പറയുന്നത്. തെയയ്ക്കോലത്തിൽ നില്‍ക്കുന്ന മുത്തപ്പന് പരിഹരിക്കാൻ പറ്റാത്തതായി ഒന്നുമില്ലത്രെ.
PC:Parassinikadavu SRI Muthappan Temple

ഏഴായിരം മുതൽ
ഓരോ ദിവസവും ഇവിടെ എത്തുന്ന വിശ്വാസികൾക്ക് ഒരു കണക്കുമില്ല. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഓരോ ദിവസവും എത്തുന്നത്. ഏഴായിരത്തിനും എണ്ണായിരത്തിനുമിടയിൽ ആളുകൾ ഓരോ ദിവസവും ഇവിടെ അന്നദാനത്തിന്റെ സമയത്ത് എത്താറുണ്ടത്രെ.. വിശേഷ ദിവസങ്ങളിൽ ഇവിടെ എത്തുന്നവരുടെ എണ്ണം പതിനായിരം കടക്കുമത്രെ.
PC:Parassinikadavu SRI Muthappan Temple

പയറും തേങ്ങാക്കൊത്തും
അന്നദാനം കൂടാതെ മുത്തപ്പന്റെ മടപ്പുരയിൽ പ്രസാദമായി കൊടുക്കുന്നത് പയറും തേങ്ങാക്കൊത്തും ചായയുമാണ്.
PC:Parassinikadavu SRI Muthappan Temple

എത്തിച്ചേരാൻ
കണ്ണൂരിൽ നിന്നും 19.5 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ-തളിപ്പറമ്പ് പാതയിൽ ധർമ്മശാല എന്ന സ്ഥലത്തു നിന്നും തിരിഞ്ഞാണ് ക്ഷേത്രത്തിലേക്ക് പോകുന്നത്. ഇവിടെ നിന്നും നാലു കിലോമീറ്റർ ദൂരം ക്ഷേത്രത്തിലേക്ക് സഞ്ചരിക്കണം. കാസർകോടു നിന്നും 86 കിലോമീറ്ററും പയ്യന്നൂരിൽ നിന്നും 31.4 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കണ്ണൂരിൽ നിന്നും ക്ഷേത്രത്തിലേക്ക് രാവിലെ മുതലേ ബസുകൾ ലഭ്യമാണ്.
കേരളത്തിനും തമിഴ്നാടിനും ഒരുപോലെ പ്രിയപ്പെട്ട പുറ്റിൽ വസിക്കുന്ന ഭഗവതി
മധുരിക്കുന്ന നദിയും പാപങ്ങളകറ്റുന്ന ക്ഷേത്രവും..അംബാസമുദ്രം ഇങ്ങനെയാണ്
ക്ഷേത്രത്തിൽ കയറാതെ പ്രതിഷ്ഠയെ പുറമെ നിന്നും കാണാം ഈ ക്ഷേത്രത്തിൽ