എവിടെയാണ് ഈ ക്ഷേത്രം?
ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ബിത്താർഗാവോണ്‍ ബേഹട്ട എന്നു പേരായ നഗരത്തിലാണ് ഈ മഴ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജഗനാഥ ക്ഷേത്രം എന്നാണ് ഇതിന്റെ യഥാർഥ നാമം. വരാൻ പോകുന്ന മഴക്കാലത്തെക്കുറിച്ചുള്ള 100 ശതമാനം കൃത്യമായ വിവരങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.
ക്ഷേത്രത്തിന്റെ ചുവരുകൾ മഴക്കാലം പ്രവചിക്കുമ്പോൾ!!
ഒരു ക്ഷേത്രം എങ്ങനെയാണ് മഴ പ്രവചിക്കുന്നത് എന്നു ചിന്തിച്ചിട്ട് അത്ഭുതം തോന്നുന്നില്ലേ.... എന്നാൽ ഇവിടെയുള്ള ഗ്രാമീണർക്ക് ഇതൊക്കെ നിസാരമായ കാര്യമാണ്. ഗ്രാമത്തിൽ മഴ തുടങ്ങുന്നതിനു കൃത്യം 15 ദിവസങ്ങൾക്കു മുൻപായി ക്ഷേത്രത്തിന്റെ അകത്തെ ചുവരുകളിൽ ജലകണങ്ങൾ ഉരുണ്ടുകൂടുമത്രെ. ഈ ഉരുണ്ടുകൂടുന്ന ജലകണങ്ങളുടെ വലുപ്പവും ചുവരിൽ നിന്നും അത് താഴേക്ക് പതിക്കുന്നതിലെ വേഗതയും നോക്കിയാണ് ഇവിടെ മഴക്കാലവും മഴയുടെ ശക്തിയും പ്രവചിക്കുക. വലിയ ജലത്തുള്ളികൾ രൂപപ്പെട്ട് അതിവേഗത്തിൽ താഴേക്ക് പതിച്ചാൽ ആ വർഷം വലിയ തോതിൽ മഴ ലഭിക്കുമത്രെ. എന്നാൽ വളരെ ചെറിയ ജലകണങ്ങളാണ് ചുവരുകളിൽ കാണപ്പെടുന്നത് എങ്കിൽ മഴക്കാലം തീരെ ശക്തി കുറഞ്ഞത് ആയിരിക്കുകയും ചെയ്യുമത്രെ. നൂറ്റാണ്ടുകളായി ഇവിടുത്തെ ഗ്രാമീണർ ഇങ്ങനെയാണ് ഇവിടെ പെയ്യുന്ന മഴയുടെ വരവും ശക്തിയും അറിയുന്നതത്രെ.
വ്യത്യസ്ത രീതിയിലുള്ള നിർമ്മാണം
ഉത്തർപ്രദേശിന്റെ മറ്റൊരു ഭാഗത്തും കാണാത്ത രീതിയിലാണ് ഈ ജഗനാഥ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അശോക ചക്രവർത്തിയുടെ കാലത്ത് നിർമ്മിക്കപ്പെട്ട സ്തൂപങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രമുള്ളത്. ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനു സമീപത്തുള്ള ഗ്രാമങ്ങളിലെ കർഷകരാണ് ഇവിടെ കൂടുതലായും എത്തുന്നത്. ക്ഷേത്രത്തിനു പുറത്ത് വരിവരിയായി നിന്നു മഴയ്ക്കായി പ്രാർഥിച്ച ശേഷം ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ഉരുണ്ടുവരുന്ന ജലത്തുള്ളികളെ നോക്കുകയാണ് ചെയ്യാറുള്ളത്. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ മൂന്നാമത്തെ കല്ലിലാണ് ജലകണങ്ങൾ കാണുവാൻ സാധിക്കുക. അങ്ങനെയാണ് ഇവിടുള്ളവർക്ക് ആ വർഷം പെയ്യാൻ പോകുന്ന മഴയെപ്പറ്റി ഒരു ധാരണ ലഭിക്കുക.
കണ്ടെത്താൻ കഴിയാത്ത രഹസ്യം
ഇപ്പോൾ ഉത്തർ പ്രദേശ് പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ക്ഷേത്രത്തിൽ ശാസ്ത്രജ്‍ഞരും ഗവേഷകരും ഇതിനെക്കുറിച്ച് അറിയാൻ താല്പര്യം ഉള്ളവരും ഒക്കെ വന്ന് നോക്കിയിട്ടുണ്ടെങ്കിലും ഇത് എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒരു രൂപവും അവർക്ക് ലഭിച്ചിട്ടില്ല. എന്നാൽ അവർക്ക് ഇവിടെ ക്ഷേത്രം പ്രവചിക്കുന്ന കാലാവസ്ഥ കൃത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതാണ്. എന്തുതന്നെയായാലും ഇവിടുത്തെ ഗ്രാമീണർ നൂറു ശതമാനവും ക്ഷേത്രത്തിലെ കാലാവസ്ഥ പ്രവചനത്തിൽ വിശ്വസിക്കുകയും തങ്ങളുടെ കൃഷികളും അനുബന്ധ പരിപാടുകളും അതനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്നു.
ക്ഷേത്രത്തിന്റെ വാസ്തുവിദ്യ
ഗോളാകൃതിയിൽ ഒരു ഗുഹയുടേതിന് സമാനമായ വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിന്റേത്. ക്ഷേത്രത്തിന്റെ മുകളിലുള്ള താഴികക്കുടങ്ങൾ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. രണ്ടു താഴിക്കകുടങ്ങളാണ് ഇവിടെയുള്ളത്.
ഒന്നിന്റെ പിറകിലായാണ് അടുത്ത താഴികക്കുടമുള്ളത്. ക്ഷേത്രത്തിൽ ജഗനാഥൻ, സുഭദ്ര, ബാലഭദ്രർ എന്നിവരുടെ പ്രതിഷ്ഠകൾ കാണാൻ സാധിക്കും.
അടുത്തെങ്ങും വെള്ളമില്ല
ക്ഷേത്രത്തിൻരെ ചുവരുകളിൽ എങ്ങനെ ജലത്തുള്ളികൾ വരുന്നു എന്നത് ഇവിടെയുള്ളവരെ സംബന്ധിച്ച് ഏറെ അതിശയിപ്പിക്കുന്ന ഒന്നാണ്. ക്ഷേത്രത്തിൻറെ സമീപത്തായി ജലസ്രോതസ്സുകള്‍ ഒന്നും തന്നെ കാണാൻ സാധിക്കില്ല.
മഴ ക്ഷേത്രത്തിന്റെ പ്രവചനങ്ങൾ അനുസരിച്ചാണ് ഇതിനു ചുറ്റുമുള്ള 100 ഗ്രാമങ്ങളിലെ ആളുകൾ തങ്ങളുടെ കൃഷികളുടെ കാര്യം തീരുമാനിക്കുന്നത്. കൃഷ്ണ ജൻമാഷ്ടമിയാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. അന്നേ ദിവസം ഇവിടെ ഗ്രാമീണരുടെ നേതൃത്വത്തിൽ വലിയ ഘോഷയാത്രകൾ നടത്താറുണ്ട്.
PC:Abhishek Singh Bailoo
കാറ്റിന്റെ എതിർദിശയിൽ പറക്കുന്ന കൊടിയുള്ള ക്ഷേത്രം
കാൺപൂരിലെ ബേഹട്ട മഴ ക്ഷേത്രത്തോട് സമാനമായ മറ്റൊരു ക്ഷേത്രമുണ്ട്. ഒഡീഷയിലെ തീരദേശമായ പുരിയില്‍ സ്ഥിതി ചെയ്യുന്ന ജഗനാഥ ക്ഷേത്രത്തിനു പ്രത്യേകതകൾ ധാരാളമുണ്ട്. പ്രകൃതി നിയമങ്ങളെ വെല്ലുന്ന കാര്യങ്ങളാണ് രഥയാത്രയ്ക്ക് പ്രശസ്തമായ ഇവിടെ നടക്കാറുള്ളത്.
കാറ്റിന്റെ എതിർദിശയിൽ പറക്കുന്ന കൊടിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ക്ഷേത്രത്തിനു മുകളിൽ കെട്ടിയിരിക്കുന്ന കൊടി എത്ര വലിയ കാറ്റു വന്നാലും ആ കാറ്റിന്റെ ദിശയ്ക്ക് എചിർ ദിശയിലേക്കാണ് പറക്കുക. ഇതിന് ശാസ്ത്രീയമായ യാതൊരു വിശദീകരണവും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
PC:Prachites
കരയിൽ നിന്നും കടലിലേക്ക് വീശുന്ന കാറ്റ്
കാറ്റു വീശുന്ന കാര്യത്തിൽ പോലും പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായാണ് പുരി ജഗനാഥ ക്ഷേത്രത്തിൽ സംഭവിക്കാറുള്ളത്. പകല്‍ സമയങ്ങളില്‍ ഇവിടെ കാറ്റ് കരയില്‍ നിന്നും കടലിലേക്കാണ് വീശുന്നത്. വൈകുന്നേരങ്ങളില്‍ കടലില്‍ നിന്നും കരയിലേക്കും.
PC:Abhishek Barua
നിശബ്ദമാവുന്ന കടല്‍
ക്ഷേത്രത്തിലെ സിങന്റെ ദ്വാരാ കവാടത്തില്‍ നിന്നും ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുന്ന മാത്രയില്‍ പുറമേ നിന്നുള്ള കടലിന്റെ സ്വരം കേള്‍ക്കാതാകുമത്രെ. കടലിലെ വീശിയടിക്കുന്ന തിരമാലകളുടെ സ്വരം പെട്ടന്നാണത്രെ ഇല്ലാതാവുന്നത്. പകല്‍ സമയത്തെ അപേക്ഷിച്ച് വൈകുന്നേരങ്ങളിലാണ് ഇത് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കുക. പിന്നീട് ക്ഷേത്രത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഈ ശബ്ദം തിരിച്ചു വരുകയും ചെയ്യുന്നു. ഇതിനും ഇതുവരെയും ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഒന്നും നല്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
PC:Prachites