കായലിന്‍റെ തീരത്ത്, കെട്ടുവള്ളത്തിന്‍റെ ഓരത്ത് പ്രിയപ്പെട്ടവരെ സാക്ഷിയാക്കി പ്രിയപാതിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് ഒന്നോർത്തു നോക്കിക്കെ.. കായലിന്‍റെ കുളിരിൽ, ആ തണുത്ത കാറ്റിന്‍റെ നനുനനപ്പിൽ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ചെലവഴിക്കുന്നത് എന്തു രസമാണല്ലേ.. ഈ വിളി കുമരകത്തു നിന്നാണ്. കേരളത്തിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷൻ വെഡിങ് കേന്ദ്രമായി മാറുന്ന കുമരകത്ത് നടക്കുന്ന കല്യാണങ്ങളുടെ കാഴ്ച ഏകദേശം ഇങ്ങനെയാണ്.
ലോകം ശ്രദ്ധിച്ച വിനോദ സഞ്ചാരത്തിനൊപ്പം കുമരകത്തിന്‍റെ ഇന്നത്തെ മുഖത്തിന് വെഡ്ഡിങ് ഡെസ്റ്റിനേഷൻ എന്ന അലങ്കാരം കൂടിയുണ്ട്. ഒരു കാലത്ത് വിദേശികൾ മാത്രം തിരഞ്ഞെടുത്തിരുന്ന കുമരകത്തെ ഡെസ്റ്റിനേഷൻ വെഡിങ്ങുകൾ പിന്നീട് ഉത്തരേന്ത്യക്കാരും സ്വീകരിച്ചു. കൊവിഡ് കാലത്തിനു ശേഷമാണ് മലയാളികൾ ഡെസ്റ്റിനേഷൻ വെഡിങ്ങിലേക്ക് കടന്നത്. എന്തായാലും കുമരകം ഇന്ന് തിരക്കേറിയ ഡെസ്റ്റിനേഷൻ വെഡിങ്ങ് കേന്ദ്രമായി മാറിയിട്ടുണ്ട്.

കുമരകം വെഡ്ഡിങ് ഡെസ്റ്റിനേഷൻ
മഴകാലത്തും മഞ്ഞുകാലത്തും കുമരകം വിനോദസഞ്ചാര കേന്ദ്രം എന്നതിനൊപ്പം എല്ലാ സീസണിലും വിവാഹം ആഘോഷിക്കാൻ പറ്റിയ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം കൂടിയായി മാറിയിട്ടുണ്ട്. കുമരകത്തെ കായലോരവും കെട്ടുവഞ്ചികളും അതിമനോഹരമായ പ്രകൃതിഭംഗിയും ആണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന കാര്യങ്ങൾ. അതുകൂടാതെ ലഭ്യമായ സൗകര്യങ്ങൾ, എത്തിച്ചേരാനുള്ള എളുപ്പം, ആഢംബര വിവാഹത്തിന് പറ്റിയ സൗകര്യങ്ങൾ എന്നിവയും അനുയോജ്യമാണ്.
ചെറുതല്ല ആഘോഷം!
ഡെസ്റ്റിനേഷന് വെഡ്ഡിങ്ങിനായാണ് ആളുകൾ എത്തുന്നതെങ്കിലും കായലോരത്തു നിന്നുള്ള വിവാഹാഘോഷം മാത്രമല്ല പാക്കേജില് ഉൾപ്പെടുക. സാധാരണ കല്യാണങ്ങൾ പോലെ നാടൊട്ടുക്കും വിളിച്ചുള്ള ആഘോഷമല്ല ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന്‍റെ പ്രത്യേകത. വരന്‍റെയും വധുവിന്‍റെയും കുടുംബത്തിൽ നിന്നും ഏറ്റവുമടുത്ത ആളുകൾ മാത്രമാവും ഇതിൽ പങ്കെടുക്കുക. കുമരകത്തെത്തി നാടു കണ്ട് കല്യാണം രണ്ടോ മൂന്നോ ദിവസത്തിൽ ആഘോഷിച്ച് മടങ്ങുന്നതാണ് പതിവ്. ഹണിമൂൺ ആഘോഷിച്ച് വരനും വധുവും പിന്നീട് മടങ്ങുന്ന രീതിയും കണ്ടു വരാറുണ്ട്.

10 മുതൽ 50 ആളുകൾ വരെയുള്ള സംഘങ്ങൾ ആണ് പലപ്പോഴും ഉണ്ടാവുക. 200 ഉം മുന്നൂറം ആളുകളെ വെച്ചുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളും ഇവിടെ നടക്കാറുണ്ട്. ഉത്തരേന്ത്യക്കാർ ആണ് കൂടുതലായും ഇവിടെ വിവാഹം നടത്താനായി എത്തിച്ചേരുന്നത്. ഗുജറാത്തികൾ, ഡല്‍ഹി, മുംബൈ, പൂനെ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും പ്രവാസികളും കുമരകത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിങ് നടത്താനായി എത്തുന്നു. ലക്ഷങ്ങൾ മുതൽ കോടികൾ വരെ ചെലവഴിച്ചാവും ഓരോ വിവാഹവും നടത്തുന്നത്.
എല്ലാവരും എത്തിയ ശേഷം ഹൽദി പോലുള്ള ചടങ്ങുകൾ, അടുത്ത ദിവസം വിവാഹം, മറ്റു പരിപാടികൾ എന്നിങ്ങനെയാണ് പൊതുവേ കണ്ടു വരുന്നത്. ദിവസവും ചെലവും കൂടുംതോറും ആഘോഷങ്ങളിൽ വലിയ മാറ്റങ്ങൾ കാണാം.
കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ മാത്രമല്ല, നമ്മുടെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഡെസ്റ്റിനേഷൻ വെഡ്ഡിങ് നടത്താനായി കുമരകത്ത് എത്തുന്നു.
ഡിസംബർ ഡെസ്റ്റിനേഷൻ വെഡ്ഡിങ് ബുക്കിങ്
കല്യാണ സീസൺ ആയതോടെ ഡിസംബർ മാസത്തിലെ വിവാഹ ബുക്കിങ് പുരോഗമിക്കുകയാണ്. കെടിഡിസി, ലേക്ക് സോങ് റിസോര്ട്ട് തുടങ്ങിയ പലയിടങ്ങളിലും ഡിസംബറിലെ ബുക്കിങ് നടക്കുന്നുണ്ട്. നവംബറിൽ പതിനഞ്ചിലധികം വിവാഹങ്ങളാണ് കുമരകത്ത് നടന്നത്. ഡിസംബർ മാസത്തിൽ 25 വരെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വളരുന്നത് ടൂറിസം സമ്പദ്വ്യവസ്ഥയും
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലൂടെ കുമരകം മാത്രമല്ല, നമ്മുടെ വിനോദസഞ്ചാരവും സമ്പദ്വ്യവസ്ഥയും വളരുന്നുണ്ട്. മൂന്നും നാലും ദിവസം നീളുന്ന ആഘോഷത്തിൽ വന്നെത്തുന്നവർ കേരളത്തിലെ കുറച്ചിടങ്ങൾ കൂടി കണ്ടു മാത്രമേ മടങ്ങുകയുള്ളൂ. കല്യാണാഘോഷങ്ങളുടെ ഭാഗമായുള്ള ഫോട്ടോഗ്രഫി, മേക്കപ്പ്, പാർട്ടി, ഡിജെ, മേളം, ചെണ്ടമേളം, ഹൽദി, കഥകളി എന്നിവ കൂടാതെ ഹൗസ് ബോട്ട്, തുടങ്ങിയവയുടെ നേട്ടങ്ങളും വരുമാനവും സംസ്ഥാനത്തിനാണ് ലഭിക്കുന്നത്. മറ്റു ടൂറിസം പോലെ സീസൺ അനുസരിച്ചല്ല വിവാഹം എന്നതിനാൽ വർഷം മുഴുവൻ വരുമാനം നേടിത്തരുന്ന വ്യവസായം കൂടിയാണ് ഡെസ്റ്റിനേഷൻ വെഡിങ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












