കേരളാ ടൂറിസത്തിന്‍റെ മുഖച്ഛായ ഓരോ ദിവസവും മാറിവരികയാണ്. പുതിയ ആശയങ്ങളും പുത്തൻ ലക്ഷ്യസ്ഥാനങ്ങളും മുഖം മിനുക്കിയ രൂപവും ഒക്കെയായി ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ് നാടിന്ന്. അന്താരാഷ്ട്ര സഞ്ചാരികളെയും ആഭ്യന്തര സഞ്ചാരികളെയും ഒരുപോലെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ തന്നെയാണ് ഇതിനു കാരണമെന്ന് നമുക്കുറപ്പിച്ച് പറയാം.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മാത്രമല്ല, അവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ കാര്യത്തിലും അവരുടെ താമസവും സന്ദർശനവും സൗകര്യങ്ങളും എല്ലാ ംഒരേ സമയം പരിഗണിച്ചു കൊണ്ടുള്ള മുന്നോട്ടു പോക്കാണ് കേരളത്തിലുള്ളത്. ഇപ്പോഴിതാ, കോഴിക്കോട് ജില്ലയിടെ ചരിത്രവും ഐതിഹ്യങ്ങളും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന ലോകനാർകാവ് ടൂറിസ്റ്റ് റസ്റ്റ് ഹൗസും കളരിത്തറയും നാടിന് സമർപ്പിച്ചിരിക്കുകയാണ്.

ലോകനാർ കാവിലമ്മ എന്ന പേരിൽ ദുർഗ്ഗാദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ലോകനാര്‍ കാവ് ക്ഷേത്രത്തെ നമുക്കു കൂടുതലും പരിചയം വടക്കൻ പാട്ടുകളിലാണ്. ലോകനാർ കാവിലമ്മയെ തച്ചോളി ഒതേനൻ ദിവസവും ഇവിടെയെത്തി പ്രാർത്ഥിച്ചിരുന്നതായാണ് വിശ്വാസങ്ങൾ പറയുന്നത്. കഥകളും വിശ്വാസങ്ങളും ഒരുപാടുള്ള ക്ഷേത്രത്തിന് ആയിരത്തിയഞ്ഞൂറ് വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.
കോഴിക്കോട് ജില്ലയുടെ മാത്രമല്ല, കേരളത്തിന്‍റെ തന്നെ പിൽഗ്രിം ടൂറിസത്തിനും ചരിത്ര വിനോദസഞ്ചാരങ്ങൾക്കും മുതൽക്കൂട്ടായ ലോകനാർകാവ് ക്ഷേത്രത്തിൽ നിർമിച്ച ടൂറിസ്റ്റ് റസ്റ്റ് ഹൗസിന്റെയും കളരിത്തറയുടെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ചരിത്ര പ്രാധാന്യമുള്ള ലോകനാർകാവ് ക്ഷേത്രം ടൂറിസം ഭൂപടത്തിൽ ചിരപ്രതിഷ്ഠ നേടാൻ പോവുകയാണെന്ന് മന്ത്രി പറഞ്ഞു.

മലബാറിൽ സഞ്ചാരികളെ ആകർഷിക്കാൻ ചിലവ് കുറഞ്ഞ താമസ സൗകര്യം എന്നത് ഏറെ പ്രധാനമാണ്. താമസ സൗകര്യത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് കൊണ്ടുവന്നത് ഏറെ നേട്ടമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
2023 നവംബർ ആകുമ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് സൗകര്യം ഉപയോഗിച്ചവരുടെ എണ്ണം ഒന്നേ മുക്കാൽ ലക്ഷമാകും. ഇതുവഴി സർക്കാറിന് പത്ത് കോടിരൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. ലോകനാർകാവ് ക്ഷേത്രം ഇനിയുള്ള ദിവസങ്ങളിൽ ലോകം കൂടുതലായി അറിയുമെന്നും സമീപത്തുള്ള പയംങ്കുറ്റിമല ടൂറിസവും മാണിക്കോത്ത് ക്ഷേത്രവും പരിപോഷിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ലോകനാർകാവിൽ പൂർത്തീകരിച്ചത്. സംസ്ഥാന സർക്കാർ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റസ്റ്റ് ഹൗസും കളരിത്തറയും നിർമ്മിച്ചത്.
ലോകനാർകാവിലെത്തുന്ന തീർഥാടന സഞ്ചാരികൾക്ക് താമസിക്കാനുള്ള റസ്റ്റ് ഹൗസിൽ 14 ശീതികരിച്ച മുറികളും 11 കിടക്കകളുമുള്ള ഡോർമിറ്ററിയുമാണുള്ളത്. കളരിത്തറയുടെ ഭാഗമായി പരമ്പരാഗത കളരി പരിശീലന സൗകര്യം, വിശാലമായ മുറ്റം, ചുറ്റുമതിൽ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇത് കൂടാതെ മറ്റു ചില നിർമ്മാണ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. മ്യൂസിയം, ചിറകളുടെ നവീകരണം, ചുറ്റുമതിൽ നിർമ്മാണം, ഊട്ടുപുര, തന്ത്രിമഠം, പുതിയോട്ടിൽ കൊട്ടാരം പുതുക്കൽ തുടങ്ങിയവയാണ് പ്രധാന പ്രവർത്തികൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











