മീനുളിയന്‍പാറ
തൊടുപുഴ വണ്ണപ്പുറത്തിനടുത്തുള്ള മീനുളിയന്‍പാറ പേരുപോലെതന്നെ ഏക്കറുകളോളം പരന്നു കിടക്കുന്ന ഒരു പാതയാണ്. അധികമാര്‍ക്കും അറിയില്ലെങ്കിലും കേട്ടറിഞ്ഞ് കുറേയേറെ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. പരന്നു കിടക്കുന്ന പാറയും പച്ചപ്പും കാടുകളുമാണ് ഇവിടുത്തെ ആകര്‍ഷണം.
500 ഏക്കറില്‍
പേരു കേള്‍ക്കുമ്പോള്‍ തോന്നിക്കുന്ന നിസ്സാരതയല്ല യഥാര്‍ത്ഥത്തില്‍ മീനുളിയന്‍പാറയ്ക്കുള്ളത്. ഏകദേശം 500 ഏക്കറിലധികം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ പാറ അതിവിശാലമായ കാഴ്ചയാണ് എത്തിച്ചേരുന്നവര്‍ക്ക് സമ്മാനിക്കുന്നത്. പാറയുടെ മുകളിലായി 2 ഏക്കറിലധികം നിത്യഹരിതവനവും കാണാം, ഇരുട്ടും കോടമഞ്ഞുമായി മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണ് ഈ മീനുളിയന്‍പാറ സമ്മാനിക്കുന്നത്.
മുകളില്‍ നിന്നുള്ല കാഴ്ചകള്‍
താഴെ നിന്നും ഏകദേശം നാലായിരത്തോളം അടി ഉയരത്തിലാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. നീണ്ടു നിവര്‍ന്നു വിശാലമായി കിടക്കുന്ന ഈ പാറയുടെ മുകളില്‍ നിന്നാല്‍ ഇടുക്കി ജില്ലയുടെ അതിമനോഹരമായ പല കാഴ്ചകളും കാണുവാന്‍ സാധിക്കും. ലോവര്‍ പെരിയാര്‍, ഭൂതത്താന്‍ അണക്കെട്ട്, . ഇടുക്കി ഡാം തുറക്കുമ്പോൾ പെരിയാറിലേക്കുള്ള നീരൊഴുക്ക്, , അടിമാലി, കോതമംഗലം,നേര്യമംഗലം, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരക്കാഴ്ചയും ഇവിടെനിന്നും കാണാം. തീര്‍ത്തും തെളിഞ്ഞ കാഴ്ചയാണെങ്കില്‍ എറണാകുളത്തിന്‍റെ പല ഭാഗങ്ങളും ഇവിടെ നിന്നും കാണാം.
സാഹസിക യാത്ര
താഴെ നിന്നും കുത്തനെയുള്ള കയറ്റം കയറിയുള്ള മുകളിലേക്കുള്ള യാത്രയാണ് ഈ സ്ഥലത്തെ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ടതാക്കുന്നത്. വലിയ മുനമ്പുകളും നടവഴിയും താണ്ടി ഇവിടെ എത്തിക്കഴിഞ്ഞുള്ള കാഴ്ചയാണ് യാത്രയുടെ ക്ഷീണം മാറ്റുന്നത്. പാറപ്പുറത്തെ വനത്തിനുള്ളില്‍ പണ്ടു കാലത്തൊരു ക്ഷേത്രമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വനം കടന്നു ചെന്നാല്‍ മുകളിലത്തെ പാറയുടെ മറുവശം കാണാം. വൈകിട്ടാണ് യാത്രയെങ്കില്‍ അതിമനോഹരമായ സൂര്യാസ്തമയം ഇവിടെ നിന്നും കാണാം.
എത്തിച്ചേരുവാന്‍
തൊടുപുഴയിലെ വണ്ണപ്പുറത്തിനു സമീപത്തായാണ് ഈ മീനുളിയന്‍പാറ സ്ഥിതി ചെയ്യുന്നത്. കുമളി റൂട്ടിൽ വെണ്മണി കവലയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു യാത്ര ചെയ്താല്‍ പാറയുടെ താഴെയ്ക്കുള്ള വഴി തുടങ്ങുന്നിടത്ത് എത്താം. വെണ്‍മണിയില്‍ നിന്നും പട്ടയക്കുടി വഴി മൂന്ന് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
മൂവാറ്റുപുഴയില്‍ നിന്നും 47 കിലോമീറ്ററും തൊടുപുഴയില്‍ നിന്നും 51 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.
മീനുളിയന്‍പാറയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് മറ്റൊരു പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ കാറ്റാടിക്കടവ് സ്ഥിതി ചെയ്യുന്നത്.
കോവിഡ് രോഗബാധ കേരളത്തില്‍ രൂക്ഷമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ആവശ്യമായ മുന്‍കരുതലുകളെടുക്കേണ്ടത് ഓരോരുത്തരുടയും ചുമതലയാണ്. സാമൂഹിക അകലം പാലിച്ചും മാസ്ത ധരിച്ചും കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും ഒക്കെ എല്ലായ്പ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം. യാത്ര പോകുന്ന ഇടത്ത് നിലവില്‍ സഞ്ചാരികളെ അനുവദിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തിയിട്ടുവേണം യാത്ര പ്ലാന്‍ ചെയ്യുവാന്‍.