പടിഞ്ഞാറ് ദര്‍ശനമുള്ള ശ്രീകൃഷ്ണ ക്ഷേത്രം
അപൂര്‍വമായ പല പ്രത്യേകതകളുമുള്ള ക്ഷേത്രമാണ് പെരുന്നിനാകുളം. പടിഞ്ഞാറ് ദിശയിലേക്കുള്ള ക്ഷേത്രദര്‍ശനമാണ് അതിലൊന്ന്. പടിഞ്ഞാറേക്ക് ദര്‍ശനമായുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ കേരളത്തില്‍ അപൂര്‍വമാണ്. ലക്ഷ്മി നാരായണ അഥവാ സത്യനാരായണ മൂര്‍ത്തി എന്ന സങ്കല്‍പത്തിലാണ് ഇവിടത്തെ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്. വിശ്വാസികള്‍ക്ക് ഭഗവാന്‍ ഇവിടെ തെക്കേടത്തപ്പനാണ്.
പൂര്‍ണ്ണത്രയീശന് അഭിമുഖമായി
മഹാരാജാവിന്റെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ കനകകുന്ന് കൊട്ടാരത്തിന്റെ (ഇപ്പോളത്തെ ഹില്‍പാലസ് മ്യുസിയം) തൊട്ട് പടിഞ്ഞാറ് വശത്തായി ശ്രീ പൂര്‍ണത്രയേശന് അഭിമുഖമായി നിലകൊള്ളുന്ന ക്ഷേത്രം തേക്കേടത്തമ്പലം എന്നും അറിയപ്പെടുന്നു. ക്ഷേത്രം 12- ആം നൂറ്റാണ്ടില്‍ ദേശവാസിയും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനുമായിരുന്ന ബ്രാഹ്‌മണനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണെന്നാണ് വിശ്വാസം.
ഐതിഹ്യം ഇങ്ങനെ
പണ്ടു കാലത്ത് ഇവിടെ താമസിച്ചിരുന്ന ഒരു കുടുംബത്തെയും സ്ത്രീയെയും ആയി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിന്റെ ചരിത്രമുള്ളത്. വടക്കേടത്ത് മനയിലെ നമ്പൂതിരിയുടെ മകളായ നങ്ങേമയുടെ വിവാഹം അമ്പലപ്പുഴ രാജാവിന്റെ മകനുമായി നിശ്ചയിച്ചു. എന്നാല്‍ പൂര്‍ണ്ണത്രയീശ ഭക്തയായ നങ്ങേമയ്ക്ക് ഭഗവാന്റെ സാമീപ്യം എപ്പോഴും വേണമെന്നതിനാല്‍ ഭഗവാനെ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. തന്‍റെ വിവാഹനിശ്ചയ വാര്‍ത്ത അറിഞ്ഞ നങ്ങേമ ഭഗവാന്‍റെ സന്നിയിധിയില്‍ എത്തി കരഞ്ഞുവിളിച്ചുകൊണ്ട് ശ്രീകോവിലിലേക്ക് ഓടിക്കയറി പൂര്‍ണ്ണത്രയീശനില്‍ ലയിച്ചുചേര്‍ന്നുവെന്നും നങ്ങേമയുടെ വസ്ത്രവും വളയും ശ്രീകോവിലില്‍ നിന്ന് കിട്ടി എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ അതുമാത്രമല്ല ആ കുടുംബത്തെ കാത്തിരുന്നത്. മകള്‍ നഷ്ടപ്പെട്ട് ദുഃഖച്ചിരുന്ന അവരോട് വിവാഹം മുടങ്ങിയ വരന്റെ പിതാവിന്റെ ശാപവും ഏല്‍ക്കേണ്ടി വന്നു. ' കുടുംബത്തില്‍ സന്തതി അറ്റുപോകട്ടേ ' എന്നതായിരുന്നു ആ ശാപം.
അന്നു രാത്രിയില്‍
എന്നാല്‍ അന്ന് രാത്രി സാക്ഷാല്‍ പൂര്‍ണ്ണത്രയീശന്‍ നമ്പൂതിരിയുടെ മകളോടൊപ്പം പിതാവിന് സ്വപനദര്‍ശനം നല്‍കി അനുഗ്രഹിച്ചുവെന്നും, തന്നെ സത്യനാരായണ മൂര്‍ത്തി സങ്കല്‍പത്തില്‍ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ ശാപത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നും അനുഗ്രഹിച്ചു എന്നുമാണ് ഐതിഹ്യം.
ഭഗവാന്‍ സ്വപ്നദര്‍ശനം നല്‍കി അരുളിചെയ്തതു പ്രകാരം നമ്പൂതിരി പ്രതിഷ്ഠിച്ചതാണ് ഇന്ന് കാണുന്ന ഈ ക്ഷേത്രം. ഭഗവാന്‍ അനുഗ്രഹിച്ച ആ നമ്പൂതിരിയെ ആണ് ഇവിടെ യോഗീശ്വരനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.
ക്ഷിപ്രസാദി
ചതുര്‍ബാഹുവായുള്ള വിഷ്ണുവിന്റെ പടിഞ്ഞാറ് ദര്‍ശനമായുള്ള പ്രതിഷ്ഠയ്ക്ക് അതുല്യമായ ചൈതന്യം ഉണ്ടെന്നാണ് വിശ്വാസം. ക്ഷിപ്ര പ്രസാദിയാണ് ഇവിടുത്തെ ഭഗവാന്‍. ഉദ്ദിഷ്ട കാര്യ സിദ്ധിക്ക് പേര് കേട്ട ക്ഷേത്രമാണ് ഇത്. കദളിപ്പഴം അരിഞ്ഞിട്ട പഞ്ചസാര പാല്‍പായസവും മുഴുക്കാപ്പുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. ആഗ്രഹ സഫലീകരണത്തിനും സന്താന സൗഭാഗ്യത്തിനും ഈ വഴിപാടുകള്‍ മതിയെന്നാണ് വിശ്വാസം. ഭദ്രകാളി, ദക്ഷിണാമൂര്‍ത്തി, ശാസ്താവ്, സുബ്രഹ്‌മണ്യന്‍, ഗണപതി, നാഗയക്ഷി, ദുര്‍ഗ, നാഗങ്ങള്‍ എന്നിവരാണ് ഇവിടെ ഉപപ്രതിഷ്ഠകള്‍.
ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍
ജീവിതത്തില്‍ വിജയത്തിനും സര്‍വ്വൈശ്വര്യങ്ങളും ലഭിക്കുവാന്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. വ്യാഴഗ്രഹ ദോഷത്തിനും വ്യാഴദശാ കാലം മെച്ചപ്പെടാനും,അറിവ് നേടാനും,സന്താന ഭാഗ്യത്തിനും, സാമ്പത്തിക പുരോഗതിക്കും ഇ വിടെ ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. പലയിടങ്ങളില്‍ നിന്നുമുള്ള ഭക്തര്‍ നിത്യവും ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്.
അഷ്ടമി രോഹിണിയും,വൃശ്ചികം ഒന്നുമാണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍. തിരുവോണ ഊട്ടും സവിശേഷ പ്രാധാന്യത്തോടെ നടത്തിപ്പോരുന്നു.
ക്ഷേത്രദര്‍ശന സമയം
വെളുപ്പിനെ 5:30 മുതല്‍ 9:00 വരെയും വൈകുന്നേരം 5:30 മുതല്‍ 7:30 വരെയുമാണ് ക്ഷേത്ര ദര്‍ശന സമയം. പ്രസിദ്ധമായ പുലിയന്നൂര്‍ ഇല്ലത്തെ ബ്രഹ്‌മശ്രീ ദിലീപന്‍ നമ്പൂതിരിപ്പാടാണ് മുഖ്യ തന്ത്രിയുടെ ചുമതല വഹിക്കുന്നത്. ആഗ്രഹങ്ങള്‍ സാധിക്കാനും പരമമായ മോക്ഷത്തിന്റെ വാതിലുകള്‍ തുറക്കാനും ഇവിടുത്തെ ഭഗവാന്റെ പാദങ്ങളില്‍ ആശ്രയം തേടിയാല്‍ മതിയെന്നാണ് ഇവിടുത്തെ വിശ്വാസം
എത്തിച്ചേരുവാന്‍
എറണാകുളം തൃപ്പുണിത്തുറ ഇരുമ്പനം ജംഗ്ഷനിൽ നിന്നും കരിങ്ങാച്ചിറയ്ക്ക് പോകുന്ന വഴിയിൽ കാണുന്ന ആദ്യത്തെ ഇടത്തോട്ടുള്ള വഴിയിലൂടെ തിരിഞ്ഞ് മുന്നോട്ട് വന്ന ശേഷം വലത്തോട്ട് തിരിഞ്ഞാൽ ശ്രീകൃഷ്ണ ക്ഷേത്രം കാണാം.
നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്നും സീപോർട്ട് - എയർപോർട്ട് റോഡുവഴിയും ,
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നും - വൈറ്റില ബസ് ടെർമിനലിൽ നിന്നും ബസ് മാർഗ്ഗവും ഇരുമ്പനം ജംഗ്ഷനിലെത്താം.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 80860 55111