76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം ഇന്ന്. ഇന്ത്യൻ പൗരന്മാർ രാജ്യത്തെ ഏറ്റവുമധികം ഓർമ്മിക്കുകയും ഇന്ത്യക്കാരനായതിൽ അഭിമാനിക്കുകയും ചെയ്യുന്ന ദിവസങ്ങളിലൊന്നാണ് ഗണതന്ത്ര ദിവസം എന്നറിയപ്പെടുന്ന റിപ്പബ്ലിക് ദിനം. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായാണ് എല്ലാ വർഷവും ജനുവരി 26 ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
രാജ്യലസ്ഥാനമായ ഡല്‍ഹിയിലാണ് ഇന്ത്യയുടെ വൈവിധ്യത്തെ കൊണ്ടാടുന്ന ഏറ്റവും വലിയ ആഘോഷങ്ങൾ നടക്കുന്നത്. റിപ്പബ്ലിക് ദിന പരേഡ് ഉൾപ്പെടെയുള്ള ചടങ്ങുകളണ് ഈ ദിവസത്തെ പ്രധാന ആകർഷണം. മാത്രമല്ല, സൈനിക ശക്തിയും അർഹരായവരെ ആദരിക്കലും എല്ലാം ഈ ദിവസത്തിനു മാത്രം അവകാശപ്പെടുവാൻ പറ്റുന്ന കാര്യങ്ങളാണ്.

റിപ്പബ്ലിക് ദിന പരേഡ് 2025
2025 ജനുവരി 26 ന് രാവിലെ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കുന്നതോടെയാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുക. ശേഷം പ്രധാനമന്ത്രി കർത്തവ്യപഥിലെ പ്രധാന വേദിയിലെത്തും. അതേസമയം, രാഷ്ട്രപതി ദ്രൗപതി മുര്‍മു കുതിരകള്‍ വലിക്കുന്ന വണ്ടിയില്‍ (ceremonial buggy)കര്‍ത്തവ്യപഥില്‍ എത്തും. സായുധ സേന, പാരാ മിലിട്ടറി ഫോഴ്‌സ്, ഓക്‌സിലറി സിവിൽ ഫോഴ്‌സ്, എൻസിസി, എൻഎസ്എസ് എന്നിവയുടെ യൂണിറ്റുകൾ ഉൾപ്പെടുന്ന മാർച്ച് പാസ്റ്റിൽ പ്രസിഡന്‍റ് ദ്രൗപതി മുർമു സല്യൂട്ട് സ്വീകരിക്കുകയും ചെയ്യും.
റിപ്പബ്ലിക് ദിന പരേഡ് 2025 മുഖ്യാതിഥി
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഇന്തോനേഷ്യയിൽ നിന്നുള്ള 160 അംഗ മാർച്ചിംഗ് സംഘവും 190 അംഗ ബാൻഡും പ്രസിഡന്‍റിനൊപ്പം എത്തും.
റിപ്പബ്ലിക് ദിന പരേഡ് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികൾ എത്തും. കേരളത്തിൽ നിന്ന് 150 ഓളം പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.
റിപ്പബ്ലിക് ദിന പരേഡ് 2025 സമയം
ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രധാന പരേഡ് ഞായറാഴ്ച രാവിലെ 10:30 ന് വിജയ് ചൗക്കിൽ നിന്ന് ആരംഭിച്ച്, കർത്തവ്യ പാതയിലൂടെ മുന്നേറി, ഇന്ത്യാ ഗേറ്റ് കടന്ന് ചെങ്കോട്ടയിൽ സമാപിക്കും. ദേശീയഗാനം കഴിഞ്ഞ് ഇന്ത്യൻ ഭരണഘടനയുടെ 75-ാം വർഷത്തിന്‍റെ ഔദ്യോഗിക ലോഗോ പതിച്ച ബലൂണുകൾ പറത്തുന്ന ചടങ്ങും ഒരുക്കിയിട്ടുണ്ട്. 47 വിമാനങ്ങളുടെ ഫ്‌ളൈപാസ്റ്റോടെയാണ് ചടങ്ങ് സമാപിക്കുക.

റിപ്പബ്ലിക് ദിന പരേഡ് തീം
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്‍റ 75 വർഷം ആഘോഷിക്കുന്ന ദിനത്തില് "സ്വർണിം ഭാരത്: വിരാസത് ഔർ വികാസ്" (സുവർണ്ണ ഇന്ത്യ: പൈതൃകവും വികസനവും) എന്ന പ്രമേയത്തിലാണ് തീം. വിവിധ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, കേന്ദ്ര ഗവൺമെൻ്റ് മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയിൽ നിന്നുള്ള 31 ടാബ്ലോകൾ പ്രദർശിപ്പിക്കും.
റിപ്പബ്ലിക് ദിന പരേഡ് എവിടെ കാണാം?
ഡല്‍ഹിയിൽ നേരിട്ട് പോയി പരേഡ് കാണാൻ സാധിക്കാത്തവർക്ക് ലൈവ് സ്ട്രീമിങ് വഴി റിപ്പബ്ലിക് ദിന പരേഡ് കാണാം. ഇന്ന് രാവിലെ 9:00 മണിക്ക് രാഷ്ട്രപതി പതാക ഉയർത്തുന്ന ചടങ്ങോടെയാണ് കവറേജ് ആരംഭിക്കുന്നത്.
ഓൺലൈൻ കാഴ്ചക്കാർക്ക് ദൂരദർശൻ നാഷണലിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വഴി തത്സമയ ദൃശ്യങ്ങൾ കാണാം. കൂടാതെ, ടിവിയിൽ ദൂരദർശന‍് ചാനൽ വഴിയും ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കും. ഇത് കൂടാതെ, , ഔദ്യോഗിക സർക്കാർ ബ്രോഡ്കാസ്റ്റ് സൈറ്റ് ആയ പ്രസാർ ഭാരതി ലൈവ്, ഡിസ്നി + ഹോട്ട്സ്റ്റാർ, മറ്റ് സ്വകാര്യ വാർത്താ ചാനലുകൾ എന്നിവയും ചടങ്ങുകൾ തത്സമയം പ്രദർശിപ്പിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












