കോമടമഞ്ഞും തണുപ്പും മാറി നാട്ടിലിപ്പോൾ വെയിലാണ്. വെയിലെന്നു വെച്ചാൽ കൊടും വെയില്‍. പുറത്തിറങ്ങാൻ പോലും സമ്മതിക്കാത്ത വിധത്തില് വീടിനുള്ളിലിരുത്തുന്ന ചൂടും കൂടിയാകുമ്പോൾ യാത്രകൾ പലതും മുടങ്ങും.
എന്നാൽ കടുത്ത വേനലിലും കുളിരും കോടമഞ്ഞും ഉള്ള ഒരിടമുണ്ടെങ്കിലോ?? അതാണ് സഞ്ചാരികൾക്ക് ഉറിതൂക്കിമല. കോഴിക്കോട് ജില്ലയിലെ അധികം അറിയപ്പെടാത്ത, ഒരുപാടാളുകൾ എത്തിച്ചേരാത്ത ഒരു കൊച്ചു സ്വർഗ്ഗം.
വേനൽ എത്ര പൊള്ളിയാലും ഉറിതൂക്കിമലയിൽ എന്നും തണുപ്പാണ്. കോമഞ്ഞിറങ്ങി വരുന്ന വൈകുന്നേരങ്ങളും മലമുകളിലെ മഞ്ഞുനിറഞ്ഞ പുലരികളും ചേരുന്ന ഇവിടേക്കായാലോ ഇത്തവണത്തെ വേനൽ യാത്ര. ഇതാ അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന, സാഹസികത ഒട്ടും ചോരാത്ത ഒരു യാത്ര സമ്മാനിക്കുന്ന ഉറിതൂക്കിമലയെ പരിചയപ്പെടാം.

കോഴിക്കോട് ഒരു ഏകദിന യാത്ര പോകാന്‍ താല്പര്യമുള്ളവർക്ക് ധൈര്യത്തിൽ ഉറിതൂക്കിമല യിലേക്ക് വിടാം. നരിപ്പറ്റ പഞ്ചായത്തിന്‍റെ ഭാഗമായ ഉറിതൂക്കിമല പ്രകൃതിമനോഹരമായ കാഴ്ചകൾ കൊണ്ട് വന്നെത്തുന്ന ഓരോരുത്തരെയും അതിശയിപ്പിക്കും. ഏതു സമയത്തും ഇവിടേക്ക് വരാമെങ്കിലും കനത്ത വേനലിൽ ഇവിടേക്ക് വരുന്നതിന്‍റെ സുഖം ഒന്നു വേറേ തന്നെയാണ്. ഇവിടേക്കുള്ള യാത്രയിൽ ചെറിയ അരുവികൾ മുതൽ പുൽമേടും പാറക്കൂട്ടങ്ങളും കുന്നുകളുമാണ് കാണാനുള്ളത്. ഇവിടേക്കുള്ള ഓഫ്റോഡ് യാത്ര കൂടിയാകുമ്പോൾ രസം പിന്നെയും കൂടും.
ചൂടിൽ ആശ്വാസം തേടി ഉറിതൂക്കിമല കയറുന്നവരെ ഇവിടം അല്പം പോലും നിരാശപ്പെടുത്തില്ല. മഞ്ഞുപൊതിഞ്ഞു നിൽക്കുന്ന ഭൂപ്രദേശം ആയതുകൊണ്ടുതന്നെ ക്ഷീണം തോന്നില്ല എന്നൊരു മെച്ചവും ഉണ്ട്. ഇവിടുത്തെ പാറക്കെട്ടിനു മുകളിൽ വെറുതേയിരുന്ന് കാഴ്ച കാണുക എന്നതു തന്നെയാണ് എത്തിച്ചേരുന്ന സഞ്ചാരികളുടെ ലക്ഷ്യം, ഇവിടെയിരുന്നാല്‍ കോഴിക്കോട് ജില്ലയുടെയും കാസർകോഡിന്‍റെയും അതിമനോഹരങ്ങളായ കാഴ്ചകളും കാണാം. സമുദ്ര നിരപ്പിൽ നിന്നും രണ്ടായിരത്തോളം അടി ഉയരത്തിലാണ് ഈ ഉറിതൂക്കിമലയുള്ളത്.
നനുത്ത കോടമഞ്ഞ് ഇറങ്ങി വരുന്ന പകൽ നേരങ്ങളിൽ എത്ര സമയം വേണമെങ്കിലും ഇവിടെ ഇങ്ങനെയിരുന്ന് കാഴ്ചകളാസ്വദിക്കാം. കിഴക്കാംതൂക്കായി കിടക്കുന്ന പാറക്കൂട്ടങ്ങളുടെ ഭംഗി ഇതിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഇതിനു താഴെ പക്ഷേ, ആഴം കാണാനാവാത്ത ഗർത്തമാണ്. അതുകൊണ്ടു തന്നെ കാലൊന്നു വഴുതാതെ, അതീവ ശ്രദ്ധയോടെ വേണം ഇതുവഴി പോകുവാൻ.
ഇത്രയും കേട്ടപ്പോൾ ഇവിടേക്കൊന്ന് പോയാൽ കൊള്ളാമെന്ന് തോന്നുന്നില്ലേ... ഇതിനും മുൻപ് ഇത്രയും വിചിത്രമായ പേര് എങ്ങനെ വന്നുവെന്ന് അറിയേണ്ടെ?? അതിന് പഴശ്ശിരാജയുടെ കാലഘട്ടം വരെ പോകണം. ആ കാലത്ത് ശത്രുവിൽ നിന്നു രക്ഷപെട്ട് ഒളിവിൽ കഴിയാൻ അദ്ദേഹം അഭയം കണ്ടെത്തിയത് ഇവിടം ഉൾപ്പെടെയുള്ള മലനിരകളിലായിരുന്നു എന്നാണ് കരുതുന്നത്.ചില കഥകൾ അനുസരിച്ച് ഇവിടെ മലയിൽ ഒരുപാട് പാമ്പുകൾ ഉണ്ടായിരുന്നതിനാൽ ഭക്ഷണം ഉറിയിൽ തൂക്കിയിട്ടിരുന്നു. അങ്ങനെ ഉറി തൂക്കിയിട്ട മല ഉറിതൂക്കിമല ആയെന്നാണ് വിശ്വാസം.
ഇവിടേക്കുള്ള യാത്ര ശ്രമകരമായ ഒന്നായതുകൊണ്ടു തന്നെ കൂടുതലും മലകയറാൻ എത്തുന്നവരില് അധികവും ചെറുപ്പക്കാരാണ്.
കുറ്റ്യാടിയിൽ നിന്നും 14 കിലോമീറ്ററോളം ദൂരെയാണ് ഉറിതൂക്കിമലയുള്ളത്. കുറ്റ്യാടി അല്ലെങ്കിൽ നാദാപുരം വഴി കക്കട്ടിൽ എന്ന സ്ഥലത്തെത്തി ഇവിടുന്ന് കൈവേലി വഴി പത്ത് കിലോമീറ്റർ പോയാൽ ഉറിതൂക്കിമലയിൽ എത്താം. നാദാപുരം ഭാഗത്തുനിന്ന് വരുമ്പോള്‍ ഏകദേശം 22 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കാനുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











