എന്താണ് എയര്‍ ബബിള്‍
ഏറ്റവും ലളിതമായി പറഞ്ഞാല്‍ രാജ്യങ്ങള്‍ തമ്മില്‍ വിമാനയാത്രാ സര്‍വ്വീസുകള്‍ക്ക് അനുമതി നല്കുന്നതിനെയാണ് എയര്‍ ബബിള്‍ എന്നു പറയുന്നത്. ഇതുവഴി രാജ്യം പ്രത്യേക ധാരണയിലെത്തുന്ന മറ്റു രാജ്യങ്ങളുമായി മാത്രമേ വിമാന സര്‍വ്വീസുകള്‍ നടത്തൂ. എയര്‍ ബബിള്‍ കൂടാതെ ട്രാവല്‍ ബബിള്‍ എന്നും ബൈ ലാറ്ററല്‍ ബബിള്‍ എന്നുമിത് അറിയപ്പെടുന്നു.
അതിര്‍ത്തികള്‍ തുറക്കുന്നു
രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ പ്രത്യേക കരാറുകള്‍ വഴി പരസ്പരം തുറക്കുവാന്‍ സമ്മതിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതുവഴി ആളുകള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സ്വതന്ത്രമായി, കുറഞ്ഞ രോഗഭീതിയില്‍ യാത്ര ചെയ്യുവാന്‍ സാധിക്കും.
അതേ സമയം മറ്റു രാജ്യങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടഞ്ഞുതന്നെ കിടക്കുകയും ചെയ്യും. വലിയ കുഴപ്പങ്ങളുണ്ടാകാത്ത രീതിയില്‍ ഇത്തരമൊരു സാഹചര്യത്തില്‍ ആളുകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.
ഗുണങ്ങളിങ്ങനെ
കൊവിഡ് പോലെ ലോകം മുഴുവന്‍ ഭീതിയോടെ നോക്കിക്കാണുന്ന സാഹചര്യത്തില്‍ നിരവഝി ഗുണഫലങ്ങള്‍ ട്രാവല്‍ ബബിളിനുണ്ട്. രണ്ടോ അതിലധികമോ രാജ്യങ്ങള്‍ തമ്മില്‍ എയര്‍ ബബിള്‍ സ്ഥാപിക്കുന്നതു വഴി യാത്ര മാത്രമല്ല, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബിസിനസ് തുടങ്ങിയ മേഖലകളില്‍ വലിയ പ്രയോജനങ്ങളുണ്ടാവും. കൊവിഡ് ഏറ്റവും പ്രതികൂലമായി ബാധിച്ച രാജ്യങ്ങള്‍ക്കാണ് ഇതുകൊണ്ട് ഏറ്റവും ഗുണഫലങ്ങളുണ്ടാവുക.
ഇന്ത്യയും എയര്‍ ബബിളും
കൊവിഡ് വൈറസ് വ്യാപന മുന്‍കരുതലുകളുടെ ഭാഗമായി നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ എയര്‍ ബബിള്‍ വഴി ഇന്ത്യ പുനരാരംഭിച്ചിരുന്നു. ഫ്രാന്‍സ്, യുഎഇ എന്നീ രാജ്യങ്ങളുമായാണ് ആദ്യഘട്ടത്തില്‍ ഇന്ത്യ എയര്‍ ബബിള്‍ ആരംഭിച്ചത്. കൂടാതെ യുഎസ്എ, യുകെ, ജര്‍മ്മനി,ഖത്തര്‍,മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്കും എയര്‍ ബബിള്‍ തുടങ്ങിയിട്ടുണ്ട്.
13 രാജ്യങ്ങളിലേക്കു കൂടി
ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്‍റ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, തായ്‌ലാന്‍റ് എന്നീ 13 രാജ്യങ്ങളിലേക്ക് വിമാന സർവീസുകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേമാകാത്തതിനെ തുടര്‍ന്നാണ് ഇത്.
പരിഗണനയില്‍
ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ അയല്‍ രാജ്യങ്ങളുമായും എയര്‍ ബബിള്‍ നടത്തുന്നത് ഇന്ത്യയുടെ പരിഗണനയിലാണ്. കുടുങ്ങിപ്പോയ ഓരോ ഇന്ത്യന്‍ പൗരനേയും സമീപിക്കുമെന്നും ആരെയും ഒറ്റയ്ക്കാക്കില്ല എന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നു.