നൈസാമുമാരുടെ നഗരം എന്നറിയപ്പെടുന്ന തെലങ്കാനയുടെ തലസ്ഥാനമായ ഈ നഗരം ആധുനികതക്കൊപ്പം ചരിത്ര-സാംസ്കാരിക-കലാ പൈതൃകങ്ങള്‍ ഇഴചേര്‍ന്ന കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ന് 61 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ ആറാമത്തെ വലിയ മെട്രോനഗരമായ ഹൈദരാബാദ് 1591ലാണ് സ്ഥാപിതമായത്.
ഗൊല്‍ക്കൊണ്ട ഭരിച്ചിരുന്ന കുതുബ്ഷാഹി രാജവംശത്തിലെ മുഹമ്മദ് ക്വിലി ഖുത്തുബ്ഷായാണ് മൂസി നദീതടത്തില്‍ ഹൈദരാബാദ് നഗരം സ്ഥാപിച്ചത്. 1562ല്‍ ഇബ്രാഹീം ഖുത്തുബ് ഷാ നിര്‍മിച്ച ഹുസൈന്‍സാഗര്‍ എന്ന കൃത്രിമതടാകത്തിന് ഇരുകരകളിലുമായാണ് ഹൈദരാബാദും പിന്നീട് 1806ല്‍ പിറവി കൊണ്ട ഇരട്ടനഗരമായ സെക്കന്തരാബാദും സ്ഥിതി ചെയ്യുന്നത്.
പേരിനുപിന്നിലെ കഥ
ഹൈദരാബാദ് എന്ന പേര് എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. നഗരം സ്ഥാപിച്ച മുഹമ്മദ് ക്വിലി ഖുത്തുബ്ഷായുടെ പ്രണയകഥയാണ് ഇതില്‍ ഏറ്റവും പ്രചാരത്തിലയുള്ളത്. നഗരം സ്ഥാപിച്ച ശേഷം ഭാഗ്മതി എന്ന ബഞ്ചാര നര്‍ത്തകിയുമായി സുല്‍ത്താന്‍ പ്രണയത്തിലായത്രേ. പ്രണയിനിയുടെ ഓര്‍മക്കായി നഗരത്തിന് ആദ്യം ഭാഗ്മതി എന്നാണ് സുല്‍ത്താന്‍ പേരിട്ടത്. തുടര്‍ന്ന് രഹസ്യമായി ഇവരെ വിവാഹം കഴിച്ചശേഷം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുകയും ഹൈദര്‍മഹല്‍ എന്ന് പേര് നല്‍കുകയും ചെയ്തത്രേ. ഇത് കാലക്രമേണ ഹൈദരാബാദ് എന്നാവുകയായിരുന്നു.
16,17 നൂറ്റാണ്ടുകളില്‍ കുത്തുബ്ഷാഹി രാജവംശത്തിനൊപ്പം ഹൈദരാബാദിന്‍െറ പേരും പെരുമയും വര്‍ധിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലോകത്തിലെ തന്നെ മികച്ച വജ്രങ്ങള്‍ ലഭിക്കുന്ന സ്ഥലമായിരുന്നു ഹൈദരാബാദ് അന്ന്. 1687ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔംറഗസേബ് പിടിച്ചടക്കുന്നത് വരെയേ ഹൈദരാബാദിന്‍െറ പ്രതാപകാലം നീണ്ടുനിന്നുള്ളൂ. മുഗള്‍ഭരണത്തിന്‍ കീഴില്‍ നഗരത്തിന്‍െറ പ്രതാപം ക്ഷയിച്ചുതുടങ്ങിയതോടെ ഒൗറംഗസേബ് നിയമിച്ച ഗവര്‍ണര്‍മാര്‍ സ്വയംഭരണം പ്രഖ്യാപിച്ചു. ഇങ്ങനെ ദേശത്തിന്‍െറ ഗവര്‍ണര്‍ (നിസാം-ഉല്‍-മുല്‍ക്ക്) പദവി നല്‍കി ഔറംഗസേബ് ആദരിച്ച ആസഫ്ജാ ഒന്നാമന്‍ 1724ല്‍ ഹൈദരാബാദിന് മേല്‍ അധികാരം സ്ഥാപിച്ചു.
പ്രതിയോഗിയായ ഒരു ഉദ്യോഗസ്ഥനെ കീഴ്പ്പെടുത്തിയാണ് അദ്ദേഹം മുത്തുകളുടെ നഗരം പിടിച്ചടക്കിയത്. ആസഫ്ജാ വംശത്തിന്‍െറ പിറവി ഇങ്ങനെയാണ്. ഈ വംശത്തിലെ രാജാക്കന്‍മാരാണ് പിന്നീട് ഹൈദരാബാദ് നൈസാമുമാര്‍ എന്ന പേരില്‍ പ്രശസ്തരായത്. ബ്രിട്ടീഷ്ഭരണവുമായി ധാരണയുണ്ടാക്കിയിരുന്ന നൈസാമുമാര്‍ 200വര്‍ഷത്തോളം,കൃത്ര്യമായി പറഞ്ഞാല്‍ 1769 മുതല്‍ 1948 വരെ ഹൈദരാബാദ് ഭരിച്ചു. ഇക്കാലയളവില്‍ അതിന്‍െറ നഷ്ടപ്രതാപം വീണ്ടെടുത്ത ഹൈദരാബാദ് സാംസ്കാരികപരമായും സാമ്പത്തികപരമായും കലാപരമായും ഉന്നതിയിലെത്തി.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം സ്വതന്ത്ര്യരാജ്യമായി നില്‍ക്കാനോ പാക്കിസ്ഥാനില്‍ ചേരാനോ അനുവദിക്കണമെന്നായിരുന്നു അവസാനത്തെ നൈസാമിന്‍െറ നിലപാട്. തുടര്‍ന്ന് ഹൈദരാബാദിന് മേല്‍ ഓപ്പറേഷന്‍ പോളോ എന്നറിയപ്പെടുന്ന സാമ്പത്തിക ഉപരോധം നടപ്പില്‍ വരുത്തിയത് നൈസാമിനെ ഇന്ത്യയുമായി കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനാക്കി. തുടര്‍ന്ന് 1956ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെട്ടപ്പോള്‍ പഴയ ഹൈദരാബാദ് രാജ്യത്തിലെ പല സ്ഥലങ്ങളും കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളോട് ചേര്‍ത്തു. തെലുങ്ക് സംസാരിക്കുന്ന മേഖലയായതിനാല്‍ ഹൈദരാബാദ് നഗരവും പരിസരവും ആന്ധ്രാപ്രദേശിനോടാണ് ചേര്‍ക്കപ്പെട്ടത്. തുടർന്ന് 2014 ജൂണിൽ ആന്ധ്രപ്രദേശ് വിഭജിക്കപ്പെട്ടപ്പോൾ ഹൈദരബാദ് തെലങ്കാനയുടെ ഭാഗമായി മാറി.
വേറിട്ട പൈതൃകങ്ങളുടെ നാട്
ഭൂമിശാസ്ത്രപരമായി വടക്കേ ഇന്ത്യയുടെ അങ്ങേയറ്റത്തും തെക്കേ ഇന്ത്യ തുടങ്ങുന്ന സ്ഥലത്തുമായാണ് ഹൈദരാബാദ് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ വേറിട്ട സംസ്കാരങ്ങള്‍ ഇവിടെ മനോഹരമായി സംഗമിച്ചിട്ടുണ്ട്. രാജഭരണകാലത്ത് വ്യാപാരകേന്ദ്രത്തിനൊപ്പം കലയുടെയും സാഹിത്യത്തിന്‍െറയും സംഗീതത്തിന്‍െറയും കേന്ദ്രമായിരുന്നു ഹൈദരാബാദ്. മികച്ച പ്രോല്‍സാഹകര്‍ ആയിരുന്നതിനാല്‍ നൈസാമുമാരുടെ ഭാരണകാലത്ത് ഇവയുടെ വളര്‍ച്ച ഉന്നതിയിലേക്ക് ആയിരുന്നു.
ഭക്ഷണമായിരുന്നു നൈസാമുമാര്‍ക്ക് പ്രിയപ്പെട്ട മറ്റൊന്ന്. വിവിധ തരം ഭക്ഷണസാധനങ്ങള്‍ പരീക്ഷിക്കാന്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊട്ടാരത്തിലക്ക് പാചകക്കാരെ കൊണ്ടുവന്നിരുന്നുവെന്നാണ് ചരിത്രം. ഇന്ന് ഹൈദരാബാദിന്‍െറ പ്രാദേശിക രുചിയെന്നത് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള മികച്ച ഭക്ഷണങ്ങളുടെ കൂടിചേര്‍ന്നുള്ളവയാണ്. ഇങ്ങനെ ഹൈദരാബാദിന്‍െറ മാത്രമായ വേറിട്ട രുചികളുടെ ചേരുവകള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കപ്പെടുകയാണ്. പകരം വെക്കാനില്ലാത്ത ഇത്തരം രുചികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹൈദരാബാദ് ദം ബിരിയാണി.
മോഹിപ്പിക്കുന്ന നഗരം
മെട്രോനഗരത്തിന്‍െറ കുതിപ്പിലും സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന ഏക നഗരമാണ് ഹൈദരാബാദ് എന്ന് തന്നെ പറയാം. ഐ.ടി രംഗത്തേടക്കം ലോകത്തിലെ മികച്ച കമ്പനികള്‍ക്കെല്ലാം ഹൈദരാബാദ് നഗരത്തില്‍ ഇന്ന് ഓഫീസുകള്‍ ഉണ്ട്. ജോലിക്കായും മറ്റും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിചേര്‍ന്നവരാണ് ഹൈദരാബാദിലെ ജനസംഖ്യയുടെ പ്രധാനപങ്കും. ടെക്നോപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതടക്കം വികസന കുതിപ്പിനിടയിലും പഴമയുടെ പൈതൃകം വിളിച്ചോതുന്ന സൗധങ്ങളും വളമാര്‍ക്കറ്റും കോട്ടകളും തെരുവ് ഭക്ഷണശാലകളും സന്ദര്‍ശകന് ഒരിക്കലും മറക്കാനാകാത്ത കാഴ്ചകളാണ് നല്‍കുന്നത്.
പഴയ ഹൈദരാബാദ് നഗരത്തിലെ തെരുവുകളിലൂടെ ഒന്ന് നടക്കാന്‍ ഇറങ്ങിയാല്‍ ചരിത്രപുസ്തകങ്ങള്‍ പകര്‍ന്നുനല്‍കുന്നതിലും അധികം പൈതൃകനഗരത്തിന്‍െറ വിശേഷങ്ങള്‍ നമുക്ക് ലഭിക്കും. മുഹമ്മദ് ക്വിലി ഖുത്തുബ്ഷായുടെയും ബാഗ്മതിയുടെയും പ്രണയകഥകള്‍ ഉറങ്ങുന്ന ഗൊല്‍കൊണ്ട ഫോര്‍ട്ടും ചാര്‍മിനാറുമെല്ലാം സന്ദര്‍ശിക്കുന്നവര്‍ നൈസാമിന്‍െറയും പഴയ നര്‍ത്തകിമാരുടെയെല്ലാം കഥകളിലേക്ക് ഒരു നിമിഷം പോയില്ളെങ്കിലേ അല്‍ഭുതമുള്ളൂ.
കഴിഞ്ഞ 20 വര്‍ഷത്തിനിടയിലാണ് വിദ്യാഭ്യാസ,വ്യവസായിക രംഗത്തെ ഹൈദരാബാദിന്‍െറ കുതിപ്പ് തുടങ്ങിയത്. രാജ്യത്തെ എഞ്ചിനീയര്‍മാരുടെ ആവശ്യം മുന്നില്‍കണ്ട് ഹൈദരാബാദിലും പരിസരത്തും തുടങ്ങിയ കോളജുകളില്‍ നിന്ന് ഒരുപിടി മികച്ച വിദഗ്ധരാണ് പുറത്തിറങ്ങിയത്. ഇതോടെ പ്രമുഖ മള്‍ട്ടിനാഷനല്‍ ഐ.ടി,ഐ.ടി.ഇ.എസ് കമ്പനികളടക്കം ഹൈദരാബാദില്‍ ഓഫീസുകള്‍ തുറന്നു. പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലിസാധ്യത വര്‍ധിച്ചതോടെ രാജ്യത്തെ തന്നെ പ്രമുഖ എജ്യുക്കേഷനല്‍ ഹബ്ബായി ഹൈദരാബാദ് മാറി.
ഇതോടെ നഗരം ആധുനികതയുടെ മുഖംമൂടി പതുക്കെ അണിയാന്‍ തുടങ്ങി. മികച്ച റോഡുകള്‍,ഷോപ്പിംഗ്മാളുകള്‍,ഫുഡ്കോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം നഗരത്തില്‍ ധാരാളമായി മുളച്ചുപൊന്തി തുടങ്ങി. ഹൈദരാബാദിലെ പ്രാദേശിക നിവാസികള്‍ മാറ്റങ്ങളെ പൂര്‍ണ മനസോടെയാണ് സ്വാഗതം ചെയ്തത്. അതുകൊണ്ട് തന്നെ തെക്കേഇന്ത്യയില്‍ കാര്യമായ ക്രമസമാധാന പ്രശ്നങ്ങളില്ലാത്ത നഗരമാണ് ഇവിടം. ഒരിക്കല്‍ വരുന്ന സഞ്ചാരിയെ പിന്നീടും മാടിവിളക്കുന്ന കാഴ്ചകളാണ് ഹൈദരാബാദിലെങ്ങും. സാലാര്‍ജംഗ് മ്യൂസിയം,ഹുസൈന്‍സാഗര്‍ തടാകം, രാമോജിറാവു ഫിലിംസിറ്റി... എന്നിങ്ങനെ ഈ നിര നീളുകയാണ്. തണുപ്പ് കാലങ്ങളില്‍ വരെ അപ്രതീക്ഷിതമായി കൂടിയ താപനില അനുഭവപ്പെടാറുണ്ടെന്നതിനാല്‍ കാലാവസ്ഥയെ കുറിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഹൈദരാബാദിലേക്ക് യാത്ര പുറപ്പെടാവൂ.