എവിടെ നോക്കിയാലും മഞ്ഞ്... ചിലപ്പോൾ പുറത്തേയ്ക്ക് ഇറങ്ങുവാൻ പോലും സാധിക്കാത്ത തരത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന മഞ്ഞുവീഴ്ച. സഞ്ചാരികൾ ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന കാഴ്ചകൾ. എന്നാൽ ഈ മഞ്ഞിനു നടുവിലിരുന്ന് ഒരു ചായ ആയാലോ? അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഒരു കാപ്പിയും കുടിച്ച് മഞ്ഞിനു നടുവിലിരുന്നു വർത്തമാനം പറഞ്ഞാലോ? കേൾക്കുമ്പോൾ വിചിത്രമെന്നു നമുക്കു തോന്നും. എന്നാൽ അതിനൊരു അവസരം കിട്ടിയാൽ നമ്മൾ തീർച്ചയായും ആ മഞ്ഞിൽ പോയി ചായ കുടിക്കുകയും ചെയ്യും. ഇങ്ങനെ ഒരു ആഗ്രഹം മനസ്സിലുണ്ടെങ്കിൽ അടുത്ത യാത്ര നേരെ കാശ്മീരിന് പോകാം.
PC:Kolahoi Green Hotels and Resorts
ഇത്തവണ കാശ്മീരിൽ ഗുൽമാർഗിലെത്തുമ്പോൾ അതിശയിപ്പിക്കുന്ന ഒരു കാഴ്ച നിങ്ങളെ കാത്തിരിക്കുന്നു. മറ്റൊന്നുമല്ല, ഗ്ലാസ് ഇഗ്ലൂകളാണ് ഇത്തവണത്തെ കാഴ്ച. ഗുൽമാർഗിലെ മഞ്ഞുപെയ്യുന്ന മലമുകളിൽ ഗ്ലാസിൽ നിർമ്മിച്ച ഇഗ്ലൂ വേറൊരു വൈബ് നല്കും. ഇപ്പോള്‍ ഇവിടെ എത്തുന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നതും ഈ ഇഗ്ലൂ തന്നെയാണ്.
എന്താണ് ഈ ഗ്ലാസ് ഇഗ്ലൂ എന്നല്ലേ? സാധാരണ ഇഗ്ലൂ എന്നു വിളിക്കുന്നത് പൂർണ്ണമായും മഞ്ഞിൽ നിർമ്മിച്ച വീടുകളെയോ കൂടാരങ്ങളെയോ ആണ്. മഞ്ഞിൽ ഉയർത്തിയ ചുവരുകളും തറകളും എല്ലാമുള്ള കൂടാരം കണക്കിനൊരു വീട്. ഐസ്ലന്‍ഡിലും ഫിൻലൻഡിലും അന്‍റാർട്ടിക്കയിലും ഒക്കെയാണ് ഇത്തരം കാഴ്ചകളുള്ളത്. എന്നാൽ ഇവിടെ റസ്റ്റോറന്‍റിനു ചുറ്റും മഞ്ഞുവീണു കിടക്കുകയാണെങ്കിലുെ നിങ്ങൾ ഒരു ഗ്ലാസ് ചുവരിനുള്ളൽ സുരക്ഷിതരാണ്. എന്നാൽ നിലത്ത് ആവശ്യത്തിലധികം മഞ്ഞ് കാണാം. നേരിട്ട് മഞ്ഞു തലയിലേക്ക് വീഴില്ല എന്നതും, ചുറ്റും മഞ്ഞുപെയ്യുന്നത് ഒരു ചായയൊക്കെ കുടിച്ച് ആസ്വദിച്ചിരുന്ന് കാണാം എന്നതുമാണ് ഇതിന്‍റെ പ്രത്യേകത.
ഗുൽമാർഗിലെ കൊലാഹോയ് ഗ്രീൻ ഹൈറ്റ്‌സ് എന്ന ഹോട്ടലാണ് ഈ ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ് ആശയത്തിനു പിന്നിൽ. നേരത്തെ 2020 ൽ ഗുൽമാര്‍ഗിൽ ആദ്യത്തെ മഞ്ഞുപൊതിഞ്ഞു നിൽക്കുന്ന ഇഗ്ലൂ റസ്റ്റോറന്‍റ് നിർമ്മിച്ചത്. 2021 ൽ ഏഷ്യയിലെ ഏറ്റവും വലിയ ഇഗ്ലൂ ഹോട്ടലും ഇവർ തയ്യാറാക്കിയിരുന്നു. ഈ വര്‍ഷം നിർമ്മിച്ച ഗ്ലാസ് ഇഗ്ലൂ കാശ്മീരിലെ ആദ്യത്തേതും കൂടിയാണ്. ഈ ആശയം തങ്ങൾക്കു ലഭിച്ചത്ഫിൻലൻഡിൽ നിന്നാണെന്ന് ഹോട്ടൽ മാനേജർ ഹമീദ് മസൂദിയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ ഇത് റിപ്പോർട്ട് ചെയ്തിരുന്നു,
കടക്കുവാൻ ഒരു വാതിലും പുറത്തേയ്ക്ക് തുറക്കുന്ന ഒരു ജനാലയും ചേരുന്ന ബബിള്‍ രൂപത്തിലുള്ള സുതാര്യമായ ഗ്ലാസിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഇപ്പോള്‍ തന്നെ ഇത് ഇത് ഇവിടെ വളരെ ജനപ്രീതിയാർജിച്ചിട്ടുണ്ട്. കേട്ടറിഞ്ഞും ചിത്രങ്ങൾ കണ്ടും നിരവധി ആളുകൾ ഇവിടേക്ക് വരുന്നു. പലർക്കും കൗതുകമാണ് ഈ കാഴ്ച.
ഇറക്കുമതി ചെയ്ത ഫാബ്രിക്കേറ്റഡ് മെറ്റീരിയലാണ് ഈ ഇഗ്ലുവിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇഗ്ലുവിനകത്ത് ചൂട് ക്രമീകരിക്കുവാനുള്ള സൗകര്യമുണ്ട്. ഈ ഓരോ ഗ്ലാസ് ഇഗ്ലൂസിലും ഒരേ സമയം എട്ട് പേർക്ക് ഇരിക്കാം. പുറത്തെ കാഴ്ചകൾ വ്യക്തതയോടെ കാണുവാനും സാധിക്കും.
ഇപ്പോള് സഞ്ചാരികൾക്കിടയിൽ വലിയ ഹിറ്റായി ഇത് മാറിയിട്ടുണ്ട്. ഗുൽമാര്‍ഗിലെത്തുന്ന സഞ്ചാരികൾ ഇതുകൂടി കണ്ട ശേഷം മാത്രമേ മടങ്ങാറുള്ളൂ.
''സ്വർഗ്ഗത്തിന്റെ ജാലകത്തിലൂടെ താൻ പുറത്തേയ്ക്ക് നോക്കുന്നതുപോലെ തോന്നി. ഒരു കപ്പ് കാപ്പിയുമായി പുറത്തുള്ള കാഴ്ചയും ഈ അതുല്യമായ അനുഭവവും...ഞാൻ ഭാഗ്യവാനാണെന്ന് കരുതുന്നു''.. സയാഖ് എന്ന ഒരു സന്ദര്‍ശകൻ പറഞ്ഞതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു.
വെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസി
കാശ്മീര്‍ യാത്ര: മറക്കാതെ കാണേണ്ട പഹല്‍ഗാമും ഗുല്‍മാര്‍ഗും പിന്നെ ദാല്‍ തടാകവും