കൊവിഡ് തളര്‍ത്തിയ വിനോദ സഞ്ചാരത്തെ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തില്‍ പുത്തന്‍ ക്യാമ്പയിനുമായി ശ്രീലങ്ക. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യ, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, റഷ്യ എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ രസകരമായ പ്രചരണങ്ങള്‍ക്കു തുടക്കമിടുവാനുള്ള ഒരുക്കത്തിലാണ് രാജ്യം. കൊവിഡ് ക്ഷീണിപ്പിച്ച രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ചില പ്രത്യേക ടൂറിസം പ്രൊമോഷൻ പരിപാടികൾ അവതരിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പ്രസന്ന രണതുംഗ അറിയിച്ചു.
സ്‌പെഷ്യൽ പ്രമോഷൻ എത്രയും വേഗം നടപ്പാക്കാൻ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അതനുസരിച്ച് ഹ്രസ്വകാല, ദീർഘകാല പ്രമോഷനുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കസാക്കിസ്ഥാൻ, ഉക്രെയ്ൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും പ്രമോഷനുകൾ നടത്താൻ ശ്രീലങ്കൻ ടൂറിസം പ്രൊമോഷൻ ബ്യൂറോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് വാക്സിനേഷൻ വിജയകരമായി നടത്തിയ രാജ്യമെന്ന നിലയിൽ ആവും ഇതില്‍ ശ്രീലങ്കയെ അവതരിപ്പിക്കുക.
ഈ വർഷം സെപ്റ്റംബറിൽ ആണ് ശ്രീലങ്കയില്‍ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സെപ്റ്റംബർ മാസത്തിൽ 13547 വിനോദസഞ്ചാരികൾ രാജ്യം സന്ദർശിച്ചു. കൊവിഡ് രാജ്യത്തെ ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചു, ഏകദേശം 4 ദശലക്ഷം ആളുകൾക്ക് നേരിട്ടും അല്ലാതെയും ഉപജീവനമാർഗം നഷ്ടപ്പെട്ടതായാണ് കണക്കുകള്‍.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ വൈസ് ചാന്‍സലറായി ക്ഷണിച്ച കേരളം! പുസ്തകപ്പുഴുക്കളുടെ നാട്..കേരളം@65