ദൈവങ്ങൾ പലരൂപങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. മനുഷ്യരുടേയും മൃഗങ്ങളുടേയും രൂപങ്ങളിലുള്ള ദൈവങ്ങളുടെ പ്രതിഷ്ടകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. ജീവിച്ചിരിക്കുന്ന പലർക്കും ഇന്ത്യയിൽ ക്ഷേത്രങ്ങൾ പണിതിട്ടണ്ട്. നടി ഖുശ്ബുവിന് മുതൽ യു പി എ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് വരെ ക്ഷേത്രങ്ങൾ പണിതിട്ടുണ്ട് ഇന്ത്യയിൽ. ഇനിയും ഇത്തരത്തിൽ നിരവധി ക്ഷേത്രങ്ങൾ പ്രത്യക്ഷപ്പെടാം.
ചിത്രത്തിന് കടപ്പാട് : Sentiments777
എന്നാൽ ബുള്ളറ്റ് എന്ന ഇരു ചക്രവാഹനത്തിന് ഒരു ക്ഷേത്രം പണിതിട്ടുണ്ടെന്ന് കേട്ടാൽ ആശ്ചര്യം തോന്നില്ലെ? ബുള്ളറ്റിനെ പ്രതിഷ്ടിച്ചിരിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയിൽ. ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്ന ബുള്ളറ്റിനെ ബുള്ളറ്റ് ബാബ എന്നാണ് ഭക്തർ വിളിക്കുന്നത്.
എവിടെയാണ് ആ ക്ഷേത്രം
രാജസ്ഥാനിലെ ജോധ്പ്പൂരിലാണ് ബുള്ളറ്റ് ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓം ബന്ന അഥവ ബുള്ളറ്റ് ബാബ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെ മാറി ഛോട്ടില എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
യാത്രയിൽ കാക്കുന്ന ദൈവം
വാഹന യാത്രയ്ക്കിടെ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് ആളുകൾ ഇവിടെ എത്തി പ്രാർത്ഥിക്കുന്നത്. ഈ ക്ഷേത്രത്തിന് മുന്നിൽ എത്തുമ്പോൾ ഹോൺമുഴക്കുന്നതാണ് ബാബയ്ക്കുള്ള വഴിപാട്. ഇതുകൂടാതെ ബിയറും വഴിപാടായി നൽകാറുണ്ട്. ക്ഷേത്രത്തിന് മുന്നിൽ എത്തി ഹോൺ മുഴക്കി ബാബയ്ക്ക് പ്രണാമം അർപ്പിക്കാതെ പോയാൽ വീട്ടിൽ എത്തില്ലെന്ന ഒരു വിശ്വാസവും നിലവിൽ ഉണ്ട്.
ചിത്രത്തിന് കടപ്പാട് : Sentiments777
ആളുകൾ ആഗ്രഹ സഫലീകരണത്തിനായി ക്ഷേത്രത്തിന് സമീപത്തുള്ള ഒരു ഉണങ്ങിയ മരത്തിൽ തുവാലകൾ കെട്ടിത്തൂക്കുന്നതും പതിവാണ്. എല്ലാ ആഗ്രഹങ്ങളും ബുള്ളറ്റ് ബാബ സാധിച്ച് നൽകുമെന്നാണ് വിശ്വാസം.
സ്വയം തിരച്ചെത്തുന്ന ബൈക്ക്
ഛോട്ടില ഗ്രാമത്തലവന്റെ മകനായിരുന്നു ഓംസിംഗ് റാത്തോഡ്. താൻ പുതുതായി വാങ്ങിയ ബുള്ളറ്റിൽ യാത്ര ചെയ്യവെ ബുള്ളറ്റ് ഒരു മരത്തിൽ ഇടിച്ച് റാത്തോഡ് മരണമടഞ്ഞു. തുടർന്ന് പൊലീസുകാരെത്തിൽ ബുള്ളറ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. എന്നാൽ പിറ്റേ ദിവസം ബുള്ളറ്റ് അപകടം നടന്ന സ്ഥലത്ത് തന്നെ ചെന്ന് നിന്നു.
ചിത്രത്തിന് കടപ്പാട് : Sentiments777
ആരെങ്കിലും എടുത്തുകൊണ്ട് പോയതാണെന്ന് വിചാരിച്ച് പൊലീസുകാർ വീണ്ടും ബുള്ളറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പെട്രോൾ ഊറ്റിക്കളഞ്ഞു. പക്ഷെ പിറ്റേ ദിവസം, അപകടം നടന്ന സ്ഥലത്ത് ബുള്ളറ്റ് എത്തി. ഈ സംഭവം ആവർത്തിച്ചപ്പോൾ പൊലീസുകാർ ബുള്ളറ്റ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവർ അത് ഗുജറാത്തിലുള്ള ഒരാൾക്ക് വിറ്റു. എന്നാൽ അവിടെ നിന്നും ബുള്ളറ്റ് തിരിച്ചെത്തി. ഇതോടെയാണ് ബുള്ളറ്റിന് ദൈവീക ശക്തിയുള്ളതായി ജനങ്ങൾ തിരിച്ചറിഞ്ഞത്. 1991ൽ ആണ് ഈ സംഭവങ്ങൾ നടന്നത്.
ക്ഷേത്രത്തിലെ തിരക്ക്
ഛോട്ടില ഗ്രാമത്തിലേയും സമീപ ഗ്രാമത്തിലേയും ആളുകൾക്ക് ബുള്ളറ്റ് ബാബയിൽ നല്ല വിശ്വാസമാണ്. നിരവധി ആളുകളാണ് ആഗ്രഹ സഫലീകരണത്തിനായി ഇവിടെ വന്ന് പ്രാർത്ഥിക്കുന്നത്. ക്ഷേത്ര കാര്യങ്ങൾ നോക്കാൻ പൂജാരിമാരും ഇവിടെയുണ്ട്.