പലതരം പ്രതിഷ്ഠകളെയും പൂജകളെക്കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും ആമകളെ ആരാധിക്കുന്ന ക്ഷേത്രം എന്നത് പലര്‍ക്കും പുതുമയുള്ള കാര്യമായിരിക്കും. ക്ഷേത്രക്കുളങ്ങളിൽ ചിലപ്പോൾ ആമകളെ കാണാമെങ്കിലും പ്രത്യേക പൂജകളും പ്രാത്ഥനകളുമെല്ലാം ആമകൾക്കു മാത്രമായി സമർപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട് നമ്മുടെ നാട്ടിൽ. അടുക്കത്ത് ഭഗവതി ക്ഷേത്രം.
ദേവിദേവന്മാരുടെ സംഗമഭൂമി എന്നു വിശ്വസിക്കപ്പെടുന്ന കാസർകോഡ് ജില്ലയിലാണ് അതിശയങ്ങൾ നിറഞ്ഞ, അത്ഭുത കഥകൾ ഏറെ പറയുവാനുള്ള, അനുഗ്രഹം നേടിയ വിശ്വാസികളുടെ സാക്ഷ്യമുള്ള അടുക്കത്ത് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുണ്ടംകുഴിക്കടുത്ത് മോലോത്തുംകാവിലാണ് ഈ ക്ഷേത്രം. അത്ഭുത സിദ്ധികൾ കേട്ടറിഞ്ഞ് നാനാദിക്കുകളിൽ നിന്നും എത്തിച്ചേരുന്ന വിശ്വാസികളാണ് ക്ഷേത്രത്തിന്‍റ ശക്തി.

അടുക്കത്ത് ഭഗവതിയും മഹാവിഷ്ണുവും
മഹിഷാസുരമർദ്ദിനി സങ്കൽപ്പത്തിലുള്ള ദുർഗ്ഗാദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെങ്കിലും മഹാവിഷ്ണുവിനും വിശ്വാസങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. ഇവിടുത്തെ കാവിലെ ദേവതകളുടെ നൃത്തം കാണാനായി വന്ന കൂർമ്മാവതാരത്തിൽ വന്ന മഹാവിഷ്ണു പിന്നീട് ദേവിയുടെ ആഗ്രഹപ്രകാരം ധന്വന്തരി മൂർത്തീയായി ക്ഷേത്രത്തിൽ വാഴുന്നുവെന്നാണ് വിശ്വാസം.
മുടികൊഴിച്ചിൽ മാറാൻ ഈർക്കിൽ ചൂൽ
മറ്റു ക്ഷേത്രങ്ങളിലൊന്നും കണ്ടുവരാത്ത തരത്തിലുള്ള വഴിപാടുകളും അനുഷ്ഠാനങ്ങളും ഇവിടെ കാണാം. അതിലൊന്നാണ് ഈർക്കിൽ ചൂൽ സമർപ്പണം. തലമുടി കൊഴിയുന്ന പ്രശ്നം നേരിടുന്നവര്‍ ഓല ചീകിയ ഈർക്കിൽ കൊണ്ടുണ്ടാക്കിയ ചൂൽ അടുക്കത്ത് ഭഗവതിക്ക് സമർപ്പിച്ചാൽ മതിയത്രെ. ക്ഷേത്രനടയിൽ ഇങ്ങനെ ചൂൽ സമർപ്പിച്ച് സുഖപ്പെട്ട ഒരുപാടാളുകളുടെ സാക്ഷ്യം ഇവിടെ നിന്നറിയാം.

ആമയൂട്ട്
ഇത് കൂടാതെ, ത്വക്ക് രോഗങ്ങൾ, പ്രത്യേകിച്ച് ആനത്തഴമ്പ്, പാലുണ്ണി തുടങ്ങിയവ മാറുവാൻ ഇവിടെ ആമക്കുളത്തിലെ ആമകൾക്ക് ആമയൂട്ട് അഥവാ ആമകൾക്ക് നിവേദ്യം സമർപ്പിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്. ഈ വഴിപാടുകൾ നടട്ടുവാനായി ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും വിശ്വാസികളെത്തുന്നു. അടുക്കത്ത് ഭഗവതിയെ തൊഴുത ശേഷമാണ് ആമയൂട്ട് നടത്തുന്നത്. രോഗങ്ങൾ സുഖപ്പെടുവാനും നല്ല ആരോഗ്യം ലഭിക്കുവാനും ഈ ആമയൂട്ട് സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ഉച്ചയ്‌ക്ക് 12.00 മുതൽ 1.00 മണി വരെ ഒരു മണിക്കൂർ സമയമാണ് ആമയൂട്ട് നടത്തുന്നത്. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷം മഹാവിഷ്ണു മണ്ഡപത്തിന്റെ പടവുകളിൽ നിന്ന് ആമക്കുളത്തിൽ ആമയൂട്ട് നടത്താം. തടകത്തിനു നടുവിലായാണ് ഈ മണ്ഡപമുള്ളത്. മഹാവിഷ്‌ണുവിന്റെ കൂർമാവതാര വിഗ്രഹം ഇവിടെ കാണാം.

ഉച്ചപൂജക്ക് ശേഷം മേൽശാന്തി അന്നനിവേദ്യം നടത്തിക്കഴിഞ്ഞാണ് വിശ്വാസികൾക്ക് ആമയൂട്ട് നടത്തുവാൻ കഴിയുക. പച്ചരിച്ചോറ് ആമകൾക്ക് നല്കുന്ന ആമയൂട്ട് നടത്തണമെങ്കിൽ രാവിലെ പത്തരയ്ക്ക് മുൻപായി ക്ഷേത്രത്തിൽ അറിയിക്കേണ്ടതാണ്. ഒരു ആമയൂട്ടിന് 20 രൂപയാണ് നിരക്ക്. കാവിൽ നിന്നും അല്പം തെക്കുമാറിയാണ് ഈ ആമക്കുളം സ്ഥിതി ചെയ്യുന്നത്.
കൂർമ്മാവതാര വിഗ്രഹത്തിലെ അഭിഷേകം
വിശ്വാസികളെ ഈ ക്ഷേത്രത്തിലേക്ക് ആകർഷിക്കുന്നത് ഇവിടെ അവർക്ക് വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുവാൻ ലഭിക്കുന്ന അവസരങ്ങളാണ്. വിശ്വാസികൾക്ക് ഇവിടുത്തെ കുളത്തിലിറങ്ങി കുടത്തിൽ വെള്ളമെടുത്ത് നേരിട്ട് കൂർമ്മാവതാര വിഗ്രഹത്തിൽ അഭിഷേകം നടത്തുവാൻ സാധിക്കും. ഇതിനായും വിശ്വാസികൾ ധാരാളം ഇവിടെയെത്തുന്നു. സരസ്വതി,വനശാസ്താവ്, രക്തേശ്വരിനാഗം എന്നിങ്ങനെ മൂന്ന് ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

എങ്ങനെ എത്തിച്ചേരാം
കാസർഗോഡ്-കാഞ്ഞങ്ങാട് ഹൈവേയിൽ പൊയിനാച്ചി ജംഗ്ഷനിൽ നിന്നും 15 കിലോമീറ്റർ അകലെ ബന്തടുക്ക റോഡിലെ വേലക്കുന്ന് ബസ് സ്റ്റോപ്പിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിലാണ് അടുക്കത്ത് ഭഗവതി ക്ഷേത്രമുള്ളത്. കാസർകോഡ് വഴി വരുമ്പോൾ 28 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്ന് 23 കിലോമീറ്ററും ക്ഷേത്രത്തിലേക്ക് ദൂരമുണ്ട്. ട്രെയിനിന് വരുമ്പോൾ കാഞ്ഞങ്ങാട് സ്റ്റേഷനിൽ ഇറങ്ങുന്നതാണ് കുറച്ചുകൂടി സൗകര്യം.
ചിത്രങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












