അമര്‍നാഥ് തീര്‍ഥാടനം ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പുണ്യകരമായ തീര്‍ഥാടനങ്ങളിലൊന്നായാണ് അമര്‍നാഥ് തീര്‍ഥാടനം അറിയപ്പെടുന്നത്. ഇവിടെ വെച്ചാണ് ശിവന്‍ തന്‍റെ അമരത്വത്തിന്‍റെ രഹസ്യം പാര്‍വ്വതി ദേവിക്ക് വെളിപ്പെടുത്തിയത് എന്നാണ് വിശ്വാസം.
ഗുഹയിലെ മഞ്ഞില്‍ പൊതിഞ്ഞ ശിവലിംഗം എല്ലാ വര്‍ഷവും ശ്രാവണമാസത്തില്‍ അമര്‍നാഥ് ഗുഹയില്‍ മഞ്ഞില്‍ നിന്നും ശിവലിംഗം സ്വയംഭൂവായി പ്രത്യക്ഷപ്പെടുമത്രെ. ഈ സമയത്ത് ഇവിടെ എത്തി ഇത് ദര്‍ശിച്ച് പ്രാര്‍ഥിക്കുന്നത് പുണ്യകരമാണെന്നാണ് വിശ്വാസം. ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതം ഉപയോഗിച്ച് ശിവൻ ദേവൻമാരെ അമർത്യരാക്കി എന്നൊരു കഥയുണ്ട്. പിന്നീട് ശിവൻ മഞ്ഞിൽ രൂപപ്പെട്ട ഹിമലിംഗമായി മാറി ഹിമാലയത്തോട് ചേർന്ന് വാസം ആരംഭിച്ചു എന്നുമാണ് കഥ. അതിനാൽ ശിവനെ അമർനാഥൻ എന്നു വിളിക്കുന്നു.
ദര്‍ശിച്ചാല്‍ അനുഗ്രഹം ഈ സമയങ്ങളില്‍ ഇവിടെ എത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് മഹാദേവന്‍ പ്രത്യേക അനുഗ്രഹങ്ങള്‍ നല്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
അമർനാഥ് ഗുഹയിലെ മഞ്ഞ് വെളുത്ത പക്ഷത്തിലെ ആദ്യ ദിവസങ്ങളിൽ ശിവലിംഗത്തിന്റെ രൂപം സ്വീകരിക്കുമെന്നാണ് വിശ്വാസം. പൂർണ്ണ ചന്ദ്രനുദിക്കുന്ന പൗർണ്ണമി ദിവസത്തിൽ ശിവലിംഗത്തിന്റെ വളർച്ച പൂർണ്ണമാവുകയും കൃഷ്ണപക്ഷം തുടങ്ങുമ്പോൾ മഞ്ഞ് ഉരുകി കറുത്ത വാവിന്റെ അന്ന് ശിവലിംഗം പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യുമത്രെ. ശ്രാവണ മാസത്തിലെ പൗർണ്ണമി മുതൽ അമാവാസി നാൾ വരെയാണ് സാധാരണ വര്‍ഷങ്ങളില്‍ ഇവിടെ തീര്‍ഥാടനം നടക്കുക.
ശ്രാവണമാസത്തിലെ തീര്‍ഥാനം ശ്രാവണ മാസത്തിലെ പൗർണ്ണമി ദിനത്തിലാണത്രെ ശിവൻ ഇവിടെ പ്രത്യക്ഷപ്പെട്ടത്. അതാണ് ശ്രാവണ മാസത്തിൽ അമർനാഥ് തീർഥാടനം നടത്തുന്നതിന്റെ പിന്നിലെ കാരണം. ശ്രാവണ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഇവിടുത്തെ ഹിമലിംഗം അതിന്റെ പൂർണ്ണ രൂപത്തിലെത്തുന്നത്. അപ്പോൾ ആ ശിവലിംഗത്തിന് ഏകദേശം ആറടിയോളം ഉയരം കാണും.
ഈ വര്‍ഷം 15 ദിവസം മാത്രം കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സാധാരണ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണയായി രണ്ടു മാസത്തോളം അമര്‍നാഥ് തീര്‍ഥാടനം നീണ്ടുനില്‍ക്കുമെങ്കിലും ഈ വര്‍ഷം അത് 15 ദിവസമായി ചുരുക്കിയിട്ടുണ്ട്.
വഴി മാറും കഴിഞ്ഞ വര്‍ഷങ്ങളിലുള്ളതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം അമര്‍നാഥിലേക്ക് പഹല്‍ഗാം വഴിയുള്ള യാത്രയുണ്ടാവില്ല. പകരം നോര്‍ത്ത് കാശ്മീരിലെ ബല്‍താര്‍ റൂട്ട് വഴിയാണ് സന്ദര്‍ശകര്‍ അമര്‍നാഥിലെത്തേണ്ടത്. മാത്രമല്ല, ഈ വര്‍ഷം ബാല്‍താര്‍ ബേസ് ക്യാംപില്‍ നിന്നും ബാബാ അമര്‍നാഥിലെ പ്രധാന ഗുഹയിലേക്ക് ഹെലികോപ്ടര്‍ വഴിയായിരിക്കും വിശ്വാസികളെ എത്തിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക തൊഴിലാളികളുടെ അഭാവം കാരണം ബേസ് ക്യാംപില്‍ നിന്നും ഗുഹയിലേക്കുള്ള പാത യാത്രാ യോഗ്യമല്ലാത്തതിനാലാണ് ഹെലികോപ്ടര്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ഈ വര്‍ഷം 55 വയസ്സിനു താഴെയുള്ള തീര്‍ഥാടകര്‍ക്കു മാത്രമേ തീര്‍ഥാടനം നടത്തുവാന്‍ അനുമതിയുള്ളൂ. എങ്കിലും സാധു സന്യാസിമാര്‍ക്ക് വയസ്സിന്‍റെ കാര്യത്തില്‍ ഇളവ് നല്കിയിട്ടുണ്ട്. യാത്രയ്ക്ക് അനുമതി ലഭിക്കണമെങ്കില്‍ മറ്റു രേഖകള്‍ക്കൊപ്പം സാധുവായ കോവിഡ് -19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടി കാണിക്കേണ്ടതുണ്ട്. ജമ്മു കാശ്മീരിന്‍റെ അതിര്‍ത്തി കടക്കുന്നതിനു മുന്‍പായി തെര്‍മല്‍ പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ജമ്മു കാശ്മീരിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
തിയ്യതി ഇങ്ങനെ 2020 ലെ അമര്‍നാഥ് യാത്ര ജൂലൈ 21 ന് തുടങ്ങി ഓഗസ്റ്റ് മൂന്നിന് അവസാനിക്കുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ക്ഷേത്രം തുറക്കുന്നതിന് മുന്നോടിയായുള്ള പ്രത്യേകം പൂജകള്‍ കഴിഞ്ഞ വെള്ളിയാഴ്ച വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തില്‍ നടത്തിയിരുന്നു.
ദൈവങ്ങള്‍ ജീവിക്കുന്ന, ദേവഭാഷ സംസാരിക്കുന്ന ജനങ്ങളുടെ നാട്
വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!
വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ ആഗ്രഹം സഫലമാകുന്നതിന്‍റെ അടയാളമായി ഇവിടെ ക്ഷേത്രക്കുളത്തില്‍ നീലത്താമര വിരിയും
മനമുരുകി പ്രാർഥിക്കുന്നവർക്ക് മനസ്സറിഞ്ഞു നല്കുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം