പ്രളയം കൊണ്ടുവന്ന നദിക്കടിയിലെ ദ്വീപ്
പ്രളയത്തിനു ശേഷം കേരളത്തിൽ രൂപപ്പെട്ടു വന്ന ഒരത്ഭുതമാണ് നദിക്കു നടുവിലായി ഉയർന്നു വന്ന ഒര മണൽത്തിട്ട. ചെറിയ ഒരു ദ്വീപിന്റെ സാദൃശ്യത്തിലാണ് ഇത് രൂപപ്പെട്ടിരിക്കുന്നത്
ശിവരാത്രി മണപ്പുറത്തിനു സമീപം
ആലുവാ ശിവരാത്രി മണപ്പുറത്തിനു ംകടത്തു കടവിനും ഇടയിലായാണ് ഈ മണൽത്തിട്ട ഉയർന്നു വന്നത്. പുതുതായി നിർമ്മിച്ച നടപ്പു പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ഇതുള്ളച്
ഒരു ചെറു ദ്വീപ്
10 മീറ്റർ വീതിയിലും 40 മീറ്റർ നീളത്തിലും ഉയർന്നു വന്നിരിക്കുന്ന ഈ ചെറിയ ദ്വീപിന് കരഭൂമിയോടാണ് സാദൃശ്യം. സ്വർണ്ണത്തിൻരെ നിറത്തിൽ തിളങ്ങുന്ന മണ്ണാണ് ഇതിൻരെ മറ്റൊരു പ്രത്യേകത.
നടന്നു പോകാം
വേണമെങ്കിൽ അല്പം സാഹസികമായി ഈ മണൽത്തിട്ടയിലെത്താം. പെരിയാറിലിറങ്ങി മുട്ടറ്റം വരുന്ന വെള്ളത്തിലൂടെ ഇവിടെ നടന്നെത്താം. എന്നാൽ നദിയിലെ ചെളിയും കുപ്പിച്ചില്ലും ഗർത്തങ്ങളും എല്ലാം നടത്തത്തിനൊരു വെല്ലുവിളി തന്നെയാണ്.
ഇതു മാത്രമല്ല
പ്രളയ ശേഷം പ്രകൃതി കാണിച്ച വികൃതികളിൽ ആലുവയിലെ മണൽത്തിട്ട മാത്രമല്ല ഉള്ളത്. മണ്ണാർകാടിനടുത്ത് തങ്ങേത്തലത്തെ പുളിഞ്ചോട് ബീച്ചും കൊച്ചി- ധനുഷ്കോടി പാലത്തിനു സമീപം ഉയർന്നു വന്ന ദൈവത്തിന്റെ കയ്യും ഒക്കെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്.
കുന്തിപ്പുഴ കാണിച്ച അത്ഭുതം
മണ്ണാർക്കാട് തങ്ങേത്തലം എന്ന സ്ഥലത്താണ് പ്രളയംകൊണ്ട് കുന്തിപ്പുഴ ഒരിടത്തിൻറെ മുഖം മാറ്റി വരച്ചത്. തങ്ങേത്തലത്ത് വഴിമാറി ഒഴുകിയ പുഴ കൊണ്ടുവന്നിരിക്കുന്നത് പുതിയൊരു മണൽപ്പരപ്പാണ്. ദിശമാറിയൊഴുകിയ കുന്തിപ്പുഴ തെങ്കര, കുമരംപുത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഈ മണൽത്തീരം രൂപപ്പെട്ടിരിക്കുന്നത്. പഴയകാലത്തിന്റെ പ്രതാപം വീണ്ടെടുത്ത ഇവിടെ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. പുളിഞ്ചോട് ബീച്ച് എന്നാണ് ഇത് അറിയപ്പെടുന്നത്. അരക്കിലോമീറ്ററോളം ദൂരം പുഴ വഴിമാറി ഒഴുകിയതാണ് ഇതിനു കാരണം.
കടൽത്തീരമായി മാറിയ പുഴയോരം
പുഴയോരമാണെങ്കിലും ഒരു കടൽത്തീരത്തിന്റെ ഭംഗിയാണ് പുളിഞ്ചോട് ബീച്ചിനുള്ളത്. ഉരുളൻ കല്ലുകളും മണലും ഒക്കെയായി ശരിക്കും ഒരു കടൽത്തീരം തന്നെയാണ് മണ്ണാർക്കാട്ടുകാര്‍ക്ക് കിട്ടിയിരിക്കുന്നത്.
പാറയിൽ തെളിയുന്ന ദൈവകരങ്ങൾ
ഓരോ പ്രളയവും ബാക്കി വയ്ക്കുന്നത് അത്ഭുതപ്പെടുത്തുനന് കാഴ്ചകളാണ് എന്നതിന് മറ്റൊരുദാഹരണമാണ് കൊച്ചി-ധനുഷ്കോടി പാലത്തിനു സമീപം മുതിരപ്പുഴയിൽ ഉയർന്നു വന്നിരക്കുന്ന പാറയിൽ തെളിഞ്ഞ വിരലുകൾ. പ്രളയത്തിൽ കുത്തിയൊലിച്ച മുതിരപ്പുഴ ഒന്നു ശാന്തമായപ്പോഴാണ് ഈ കാഴ്ച ദൃശ്യമായത്. വലതു കൈ മുഷ്ടിയുടെ പുറംഭാഗം പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവിടെ ഈ പാറയുള്ളത്. പ്രളയത്തിൽ മൂന്നാറിനെ സംരക്ഷിച്ചത് ഈ കൈയ്യാണെന്നാണ് പലരും വിശ്വസിക്കുന്നത്.