ആറാട്ടുപുഴ പൂരം തൃശൂര്‍ പൂരത്തിന്റെ പകിട്ടും പത്രാസും മുന്നിട്ടു നില്‍ക്കുന്ന ഈ കാലത്ത് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പൂരമായ ആറാട്ടുപുഴ പൂരത്തിന്‍റെ പ്രഭ അല്പം മങ്ങിയോ എന്ന സംശയം തോന്നുമെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ഇവിടുത്തെ ഓരോ പൂരക്കാലവും.
മീനത്തിലെ ഉത്രം അര്‍ധരാത്രിക്കുള്ള ദിവസം ഉത്രംപാട്ട് അടിസ്ഥാനമാക്കി കീഴോട്ട് കണക്കാക്കിയാണ് ആറാട്ടുപുഴ പൂരത്തിന് കൊടികയറുന്നത്. 2022 ലെ ആറാട്ടുപുഴ പൂരം മാര്‍ച്ച് 16 ബുധനാഴ്ച നടക്കും.
PC:Aruna
പൂരങ്ങളുടെ മാതാവ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ആറാട്ടുപുഴ പൂരം അറിയപ്പെടുന്നത് പൂരങ്ങളുടെ മാതാവ് എന്നാണ്. പൂരത്തില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളുടെ എണ്ണം കൊണ്ടും പങ്കാളിത്തം കൊണ്ടും മാത്രമല്ല, ചടങ്ങുകളുടെ വൈവിധ്യം, പൂരം രാത്രിയിലെ ആനകളുടെ കൂടിയെഴുന്നള്ളത്ത് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ആറാട്ടുപുഴ പൂരത്തെ ഏറെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു.
PC:Sivavkm
ഭൂമിയിലെ ഏറ്റവും വലിയ ദേവമേള ചടങ്ങുകള്‍ കൊണ്ടു മാത്രമല്ല, വിശ്വാസങ്ങളുടെ കാര്യത്തിലും ഏറെ സമ്പന്നമാണ് ആറാട്ടുപുഴ പൂരം. മുപ്പത്തിമുക്കോടി ദേവതകളും യക്ഷകിന്നര ഗന്ധർവന്മാരും സപ്തര്‍ഷികളുമെല്ലാം പൂരം കാണാനായി എത്തുമത്രെ. ഒരുകാലത്ത് 108 ക്ഷേത്രങ്ങളിലെ ദേവീദേവന്മാർ ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു. ഇന്ന് 23 ക്ഷേത്രങ്ങളാണ് പൂരത്തിൽ പങ്ക് ചേരുന്നത്. ശാസ്താവും ഭഗവതിമാരുമാണ് പൂരത്തിനു പോകുന്ന ദേവതകൾ
PC:Sivavkm
പെരുവനം പൂരവും ആറാട്ടുപുഴ പൂരവും പെരുവനം മഹാദേവ ക്ഷേത്രത്തിലെ പെരുവനം പൂരത്തിനെത്തുന്ന ദേവീദേവന്‍മാരാണ് ആറാട്ടുപുഴ പൂരത്തിനുമെത്തുന്നതെന്നാണ് വിശ്വാസം. എ.ഡി. 583 ലാണ് പെരുവനം പൂരം ആരംഭിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ അതിനേക്കാൾ മുന്ന് തന്നെ ഇത് ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത് വച്ച് മുടങ്ങിപ്പോയ പൂരം എ.ഡി. 583-ൽ പുനരാരംഭിക്കുക മാത്രമാണ് ചെയ്തത് എന്ന അഭിപ്രായം ഉള്ളവരുമുണ്ട്. ഭഗവാനെ കണ്ടു മടങ്ങുവാന്‍ പെരുവനം ഗ്രാമത്തിലെ ദേവീദേവന്‍മാര്‍ എത്തുന്ന ചടങ്ങാണ് പെരുവനം പൂരം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ന് 23 ക്ഷേത്രങ്ങളാണ് ഈ പൂരത്തില്‍ പങ്കെടുക്കുന്നത്.
PC:Aruna
കൂടല്‍മാണിക്യ ഭഗവാന് താമരമാല പൂരത്തിന് പലപ്പോഴും മഴ ഒരു വില്ലനായി വരുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മഴ ശല്യമാകാതിരിക്കുവാന്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ഭഗവാന് താമരമാല വഴിപാട് നേര്‍ന്നാല്‍ മതിയെന്നാണ് വിശ്വാസം. ആറാട്ടുപുഴ പൂരത്തിന്‍റെ കൊടിയേറ്റം, തിരുവാതിരവിളക്ക്, പെരുവനം പൂരം, തറയ്ക്കൽ പൂരം, ആറാട്ടുപുഴ പൂരം, ഗ്രാമബലി എന്നീ ദിവസങ്ങളിൽ ആണ് താമരമാല വഴിപാട് നടത്തുന്നത്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ വകയായിരിക്കുമിത്.
PC:Aruna
കൊടിയേറ്റവും തറക്കല്‍ പൂരവും മീനമാസത്തിലെ മകീര്യം നാളിലാണ് ആറാട്ടുപുഴ പൂരം കൊടിയേറ്റം നടക്കുന്നത്. ആറാട്ടുപുഴ പൂരത്തിന്റെ തലേന്നാള്‍ നടക്കുന്ന പൂരമാണ് തറയ്ക്കല്‍ പൂരം എന്നറിയപ്പെടുന്നത്. ഒന്‍പത് ആനകളുടെ അകമ്പടിയോടെ ശാസ്താവ് പുറത്തേക്കെഴുന്നള്ളുന്ന ദിവസമാണിത്.
PC:Aruna
മുഖ്യാതിഥിയായ തൃപ്രയാര്‍ ദേവനും ആതിഥേയനായ ആറാട്ടുപുഴ ശാസ്താവും ആറാട്ടുപുഴ പൂരത്തിന്റെ ദിവസം പൂരത്തിന്‍റെയന്നു അസ്തമയത്തിനു മുന്‍പായി പങ്കെടുക്കുന്ന 23 ക്ഷേത്രങ്ങളിലെയും പൂരങ്ങള്‍ ക്ഷേത്രത്തിനു സമീപം അണിനിരക്കുമത്രെ. ആറാട്ടുപുഴ, എടക്കുന്നി, അന്തിക്കാട്, ചൂരക്കോട്, കല്ലേലി, മേടംകുളം, തൈക്കാട്ടുശ്ശേരി, അച്ചുകുന്നു, ചിറ്റിച്ചാത്തക്കുടം, നാങ്കുളം, നെട്ടീശ്ശേരി, കോടന്നൂര്‍, മാട്ടില്‍ എന്നീ 13 ദേവകള്‍ക്ക് ഇറക്കവും മറ്റുള്ള 7 ദേവകള്‍ക്ക് കയറ്റവുമാണ്. ഇതില്‍ മുഖ്യാതിഥി തൃപ്രയാര്‍ ദേവനും ആതിഥേയന്‍ ആറാട്ടുപുഴ ശാസ്താവുമാണ്.
പൂരത്തിലെ മുഖ്യാതിഥിയായ തൃപ്രയാര്‍ തേവര്‍ എത്തിക്കഴിഞ്ഞാല്‍ കൂട്ടിയെഴുന്നള്ളിപ്പാണ്. തേരെ നടുവില്‍ നിര്‍ത്തി ഇരുവശങ്ങളിലായി ആനപ്പുറത്തുള്ള 23 ദേവതകളെയും ഊരകത്തമ്മെയും ചേര്‍പ്പില്‍ ഭഗവതിയെയും നിര്‍ത്തുന്നു. ഇതിനെ തൊഴുത് പ്രദക്ഷിണം വയ്ക്കുവാന്‍ പതിനായിരക്കണക്കിന് ഭക്തര്‍ എത്തിയിട്ടുണ്ടാവും. പിറ്റേദിവസം സൂര്യന്‍ ഉദിക്കുന്നതു വരെയാണ് ഈ ചടങ്ങ് തുടരുന്നത്.
PC:Aruna
ഗ്രാമബലിയും കൊടിക്കുത്തും വലിയ പൂരം കഴിഞ്ഞാല്‍ പിന്നീടു നടക്കുന്ന പ്രധാന ചടങ്ങുകള്‍ ഗ്രാമബലിയും കൊടിക്കുത്തും ആണ്. ഗ്രാമത്തിന്റെ രക്ഷയ്ക്കായി നടത്തുന്ന ചടങ്ങാണ് ഗ്രാമബലി. പിന്നീട് ശാസ്താവ് ശ്രീകോവിലിലേക്ക് എഴുന്നള്ളി കഴിഞ്ഞാല്‍ കൊടിമരം ഇളക്കിമാറ്റുകയും എല്ലാ ക്ഷേത്രങ്ങളിലും കൊടി കുത്തുകയും ചെയ്യുന്നു. ഇതാണ് പൂരത്തിന്റെ ഏറ്റവും ഒടുവിലത്തെ ചടങ്ങ്.
PC:Aruna
ആറാട്ടുപുഴ പൂരത്തില്‍ നിന്നു തുടങ്ങിയ തൃശൂര്‍ പൂരം ആറാട്ടുപുഴ രൂപവും തൃശൂര്‍ പൂരവും തമ്മില്‍ ഒരു ബന്ധമുണ്ട്. 1798 ല്‍ കനത്തമഴ കാരണം തൃശൂരില്‍ നിന്നുള്ള എഴുന്നള്ളിപ്പു സംഘത്തിന് ആറാട്ടുപുഴയില്‍ സമയത്തിന് എത്താനായില്ലത്രെ. മഴ തോര്‍ന്നപ്പോള്‍ വൈകിയാണെങ്കിലും എത്തിയ സംഘത്തിന് ആറാട്ടുപുഴ ക്ഷേത്ര ഭരണാധികാരികള്‍ പ്രവേശനം നിഷേധിച്ചു. അപമാനിക്കപ്പെട്ടതായി തോന്നിയ തൃശൂര്‍ സംഘം അന്നത്തെ തമ്പുരാനായിരുന്ന ശക്തന്‍ തമ്പുരാനെ കണ്ട് പ്രശ്നത്തില്‍ പരിഹാരം ആവശ്യപ്പെട്ടു. അങ്ങനെ തൃശൂര്‍ നഗരത്തിനു ചുറ്റമുള്ള പത്ത് ക്ഷേത്രങ്ങളെ സംഘടിപ്പിച്ച് അദ്ദേഹം മറ്റൊരു പൂരത്തിന് അനുമതി നല്കി. അങ്ങനെയാണ് തൃശൂര്‍ പൂരം ഉണ്ടായതെന്നാണ് ചരിത്രം പറയുന്നത്.
PC:Sivavkm
അത്ഭുതങ്ങളുടെ നെറ്റിപ്പട്ടം ചൂടിയ തൃശൂര്‍ പൂരം! 200 ല്‍ അധികം വര്‍ഷത്തെ പഴക്കം,പൂരത്തിന്‍റെ ചരിത്രത്തിലൂടെ!!
തല്ലി ആഘോഷിക്കുന്ന ഹോളി... വ്യത്യസ്തമായ ആഘോഷം... ലത്മാര്‍ ഹോളിയുടെ വിശേഷങ്ങളിലൂടെ