വരദരാജ പെരുമാൾ ക്ഷേത്രം
തമിഴ്നാട്ടിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചീപുരത്തിനു സമീപത്തുള്ള വരദരാജ പെരുമാൾ ക്ഷേത്രം. 108 വിഷ്ണു ക്ഷേത്രങ്ങളിലൊന്നായ ഇത് ഹസ്തഗിരി ക്ഷേത്രം, അത്തിയൂരന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. സഞ്ചാരികളായ 12 സന്യാസിമാര്‍ സന്ദര്‍ശിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് കരുതപ്പെടുന്നു. ഏകാംബര ക്ഷേത്രവും കാമാക്ഷിയമ്മന്‍ ക്ഷേത്രവും സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ "മുമൂര്‍ത്തി വാസം" അഥവാ മൂന്ന് മൂര്‍ത്തികളുടെ വാസ സ്ഥാനം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഈ ക്ഷേത്രത്തിലുമെത്തുന്നു. പെരുമാള്‍ കോവില്‍ എന്നും വിളിക്കപ്പെടുന്ന ഈ ക്ഷേത്രം വിഷ്ണുഭക്തരായ വിശ്വാസികള്‍ കാണാതെ പോകാറില്ല.
PC:IM3847
അത്തിവരദർ
വരദരാജ പെരുമാൾ ക്ഷേത്രത്തിലെ അത്തിവരദരുടെ ദർശനമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ കഥ അറിഞ്ഞാൽ മാത്രമേ അത്തിവരദരെ അറിയുവാൻ കഴിയൂ. അധിനിവേശ കാലത്ത് അക്രമികളില്‍ നിന്നും രക്ഷ നേടുന്നതിനായി ക്ഷേത്രത്തിലെ മൂലവിഗ്രഹം കുളത്തിൽ താഴ്ത്തിയതു മുതൽ കഥ തുടങ്ങുകയാണ്. 16-ാം നൂറ്റാണ്ടിനോട് അടുപ്പിച്ച സമയത്താണ് അത്തിമരം ഉപയോഗിച്ച് നിർമ്മിച്ച വിഗ്രഹം കുളത്തിനടിയിൽ ഒരു പെട്ടകത്തിലാക്കി സൂക്ഷിച്ചത്. പിന്നീട് കാലങ്ങളോളം അത് കണ്ടെടുക്കാനായില്ല. അതുകൊണ്ട് മറ്റൊരു വിഗ്രഹം നിർമ്മിച്ച് പൂജ തുടർന്നു. അതിനു ശേഷം 40 വർഷം കഴിഞ്ഞ് ക്ഷേത്രക്കുളം വറ്റിച്ചപ്പോൾ വളരെ അവിചാരിതമായി അന്നു കുളത്തിലൊളിപ്പിച്ച വിഗ്രഹം ലഭിക്കുകയായിരുന്നു.
PC:Ilya Mauter
40 വര്‍ഷത്തിലൊരിക്കലുള്ള ദർശനം
40 വർഷത്തിനു ശേഷം മാത്രം കുളത്തിൽ നിന്നും വിഗ്രഹം തിരികെ കിട്ടയിതിനാൽ പിന്നീട് 40 വര്‍ഷത്തിലൊരിക്കൽ മാത്രം മതി വിഗ്രഹ ദർശനം എന്നു തീരുമാനിക്കുകയായിരുന്നു. അതിനു ശേഷം 40 വര്‍ഷത്തിലൊരിക്കൽ മാത്രം അത്തിവരദരെ കുളത്തിൽ നിന്നും പുറത്തെടുത്ത് ദര്‍ശനത്തിന് വയ്ക്കും. 48 ദിവസമാണ് ഈ കാലയളവിൽ അത്തിവരദരെ കാണുവാൻ സാധിക്കുന്നത്. ദർശനം നല്കുന്ന ആദ്യ 40 ദിവസങ്ങളിൽ വിഗ്രഹം കിടക്കുന്ന രീതിയിലായിരിക്കും. അവസാന എട്ടു ദിവസങ്ങളിൽ നിൽക്കുന്ന രീതിയിലും വിഗ്രഹത്തെ കാണാം. അനന്തസരസ്സ് പുഷ്കർണി തീർഥത്തിൽ നിന്നും പുറത്തെടുത്ത് വസന്തമണ്ഡപത്തിലാണ് വിഗ്രഹം ദര്‍ശനത്തിന് വയ്ക്കുന്നത്.
ഈ വർഷത്തെ തിയ്യതികൾ
2019 ജൂലൈ ഒന്നു മുതൽ അത്തി വരദരുടെ ദർശനം ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 17 വരെ 48 ദിവസമാണ് ദർശനം നീണ്ടു നിൽക്കുക. രാവിലെ 5.00 മുതൽ വൈകിട്ട് 9.30 വരെയാണ് ദര്‍ശനം നടത്തുന്നതിനുള്ള സമയം. പണം നല്കി സ്പെഷ്യൽ ബുക്കിങ്ങിലൂടെ വിഗ്രഹ ദർശനം നടത്തുവാനും സാധിക്കും.
ഇതിനു മുന്‍പ്...
ഈ വർഷം ഓഗസ്റ്റ് 17 വരെയാണ് അത്തിവരദരെ ദർശിക്കുവാൻ സാധിക്കുക. അതിനുശേഷം 2059 ൽ മാത്രമായിരിക്കും ദർശനം നടക്കുക. ഇതിനു മുൻപ് 1979 ൽ ആയിരുന്നു അത്തിവരദരെ പുറത്തെടുത്തത്. ,1939,1899,1859,1819,1779,1739 എന്നിങ്ങനെയായിരുന്നു മുൻകാലങ്ങളിലെ ദർശനം. അത്തിവരദരെ പുറത്തെടുക്കുമ്പോൾ ആ സമയത്ത് കുളത്തിലുള്ള ജലവും ജീവജാലങ്ങളെയും തൊട്ടടുത്തുള്ള മറ്റൊരു കുളത്തിലേക്ക് മാറ്റും. പിന്നീട് വിഗ്രഹം തിരികെ വയ്ക്കുമ്പോൾ ഇതും പഴയ പടി മാറ്റും.
PC:Ssriram mt
ദർശനം കഴിഞ്ഞാൽ
48 ദിവസത്തെ ദർശനം കഴിഞ്ഞാൽ അത്തിവരദരുടെ വിഗ്രഹം ക്ഷേത്രക്കുളത്തിൽ തന്നെ നിക്ഷേപിക്കും. വെള്ളിക്കവചത്തിൽ പൊതിഞ്ഞാണ് ക്ഷേത്രക്കുളമായ പുഷ്കരണിയിൽ വിഗ്രഹം സൂക്ഷിക്കുക. ക്ഷേത്രക്കുളത്തിലെ മണ്ഡപത്തിനു അടിയിലുള്ള ചടുപ്പിൽ 12 അടിനീളമുള്ള വെള്ളിപേടകത്തിലാക്കിയാണ് 9 അടി നീളത്തിലുള്ള വിഗ്രഹം സൂക്ഷിക്കുന്നത്.
PC:Rathishkrishnan
വിശ്വകർമ്മാവും ബ്രഹ്മാവും പിന്നെ അത്തിവരദരും
അത്തിവരദരുടെ കഥയ്ക്കു പിന്നിൽ അതിശയിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഒരിക്കൽ സരസ്വതി ദേവി തന്റെ ഭർത്താവായ ബ്രഹ്മാവുമായി പിണങ്ങാനിടയിയായി. അങ്ങനെയിരിക്കുമ്പോൾ ഇപ്പോഴത്തെ കാഞ്ചിപുരം അഥവാ അത്തിവനത്തിൽ ബ്രഹ്മാവ് നടത്തുന്ന അശ്വമേധ യാഗത്തെക്കുറിച്ച് ദേവി അറിയുന്നത്. ആ യാഗം മുടക്കുവാന്‍ അസുരന്മാരുടെ സഹായത്തോടെ ദേവി വേഗാവതി നദിയായി എത്തി. ഇതറിഞ്ഞ വിഷ്മു അത്തിവരദരായി രൂപം മാറിയെത്തി സരസ്വതി ദേവിയെ മടക്കിയയച്ചു. അപ്പോൾ യാഗത്തിൽ സന്നിഹിതനായിരുന്ന വിശ്വകർമ്മാവ് അത്തിമരം ഉപയോഗിച്ച് അത്തിവരദരെ നിർമ്മിക്കുകയും അതിനെ യാഗത്തിന്‍റെ പ്രതിഷ്ഠയായി മാറ്റുകയും ചെയ്തു എന്നാണ് വിശ്വാസം.
PC:Fahad Faisal
എത്തിച്ചേരുവാൻ
കാഞ്ചീപുരത്തു നിന്നും 4 കിലോമീറ്റർ അകലെയാണ് വരദരാജ പെരുമാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുച്ചോല്ലൈ പല്ലത്തിനടുത്തായാണ് ഇവിടെ എത്തുന്നവർക്കുള്ള പാർക്കിങ്ങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്ര പരിസരത്ത് പാർക്കിങ്ങ് അനുവദനീയമല്ല.