ടെന്‍റിലെ താമസം
മീശപ്പുലിമലയിലും കൊളക്കുമലയിലും ഒക്കെ പോയി ടെന്‍റിൽ കിടന്നുള്ള ഫോട്ടോകൾ കാണാത്ത സഞ്ചാരികളുണ്ടാവില്ല. പോകുവാൻ മിക്കപ്പോഴും അവസരങ്ങള്‍ കുറവാണെങ്കിലും ആഗ്രഹങ്ങൾക്കൊട്ടും കുറവുണ്ടാവില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ടെന്‍റിലെ താമസത്തിനായി അങ്ങു മണാലിയിലോ കുളുവിലോ ഒന്നും പോകേണ്ട. ടെന്‍റടിച്ച് നക്ഷത്രങ്ങൾ നോക്കി ആകാശത്തെ കണ്ട‌് കിടക്കുവാൻ പറ്റിയ കേരളത്തിലെ ഇടങ്ങൾ പരിചയപ്പെടാം....
കൊളക്കുമല
കേരളത്തിൽ ടെന്‍റടിച്ച് താമസിക്കുവാൻ ഏറ്റവും അടിപൊളിയായ സ്ഥലങ്ങളിലൊന്നാണ് കൊളക്കുമല. ആകാശത്തോളം ഉയർന്നു നിൽക്കുന്ന മലകളും അതിനിടയിലൂടെ ഇറങ്ങി വരുന്ന കോടമഞ്ഞും ഒക്കെയായി തിരിച്ചിറങ്ങി വരുവാൻ തോന്നിപ്പിക്കാത്ത മലമേട്. ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടന്ന് നേരം വെളുപ്പിച്ച് ഉദസൂര്യനെ കാണുന്ന രസം ലോകത്ത് വേറൊരിടത്തും കിട്ടില്ല!!
മൂന്നാർ
തേയിലത്തോട്ടങ്ങൾക്കോ അല്ലെങ്കിൽ ഏലക്കാടുകൾക്കോ നടുവില്‍ ക്യാംപ് ചെയ്യുന്നത് ആലോചിച്ച് നോക്കൂ... കൂട്ടിനെ അകലെയെവിടെയോ ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ സ്വരവും...മൂന്നാറിലെ ക്യാംപിങ് പൊളിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. ഒരു സ്വര്‍ഗ്ഗത്തിനു തുല്യമായ അനുഭവമായിരിക്കും മൂന്നാറിലെ ക്യാംപിങ് നല്കുക. മൂന്നാറിലെ കാഴ്ചകൾ കണ്ടിറങ്ങുന്നതിനോടൊപ്പം ഒരു ദിവസമെങ്കിലും ഇവിടെ ക്യാംപ് ചെയ്തില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും.
ഗവി
ചുറ്റോടു ചുറ്റും പുതച്ചു നിൽക്കുന്ന പച്ചപ്പിനു നടുവിൽ ക്യാംപ് ചെയ്യുന്ന അനുഭവമാണ് പത്തനംതിട്ടയിലെ ഗവി സഞ്ചാരികൾക്കു നല്കുന്നത്. കേരളത്തിൽ തന്നെ ഇത്രയേറെ ഹരിതാഭയും പച്ചപ്പും ഉള്ളയിടങ്ങൾ വേറെയുണ്ടോ എന്നു തന്നെ സംശയമാണ്. അല്പം സ്വകാര്യതയും പ്രകൃതിയോട് ചേർന്നുള്ള സമയവും വേണ്ടമെന്നുണ്ടെങ്കിൽ ധൈര്യപൂർവ്വം ഇവിടേക്ക് വണ്ടി കയറാം. ഗവിയിൽ ക്യാംപിങ്ങിന്റെ അനുമതി മുൻകൂട്ടി ഉറപ്പു വരുത്ണം. ഇത് കൂടാതെ മുളവീടുകളിലുള്ള താമസം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
നെല്ലിയാമ്പതി
കാടിനു നടുവിൽ നക്ഷത്രങ്ങളെണ്ണി, പ്രകൃതിയുടെ സ്വരം കേട്ട്, ആ താളത്തിലലിഞ്ഞൊരു ക്യാപിങ്ങാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനു ബെസ്റ്റ് നെല്ലിയാമ്പതിയാണ്. കാടിന്റെ ഏറ്റവും തീവ്രമായ വന്യത ആസ്വദിക്കുവാൻ കഴിയുന്ന കേരളത്തിലെ അപൂർവ്വം ഇടങ്ങളിലൊന്നും നെല്ലിയാമ്പതിയാണ്. ആനമലയോട് ചേർന്നു കിടക്കുന്ന നെല്ലിയാമ്പതിയുടെ മറുവശം പാലക്കാട് ജില്ലയാണ്. കൂടെ നീലഗിരിയുമുണ്ട്. മനുഷ്യരുടെ സാമീപ്യം അധികമില്ലാത്തതിനാൽ തന്നെ തീർത്തും വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും ഇവിടെയെത്തുന്നവർക്ക് ലഭിക്കുക.
കണ്ണൂരുകാർക്ക് ക്യാപിങ്ങിനായി അധികമൊന്നും പോകേണ്ട ആവശ്യമില്ല. തൊട്ടടുത്ത് എല്ലാവിധ സൗകര്യങ്ങളുമായി പൈതൽമലയുണ്ട്. കാട്ടിലൂടെ കയറി പുൽമേടുകൾ താണ്ടിയെത്തുന്ന പൈതൽമല കണ്ണൂരുകാരുടെ സ്വർഗ്ഗമാണ്.നമ്മുടെ നാടിന്റെ ഹരിതാഭവും പച്ചപ്പും മനസ്സില്‍ കൊണ്ടുനടക്കുന്ന സഞ്ചാകളാണ് പൈതല്‍മലയെ അന്വേഷിച്ചെത്തുന്നതില്‍ അധിക പങ്കും. ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ ഒരു സ്ഥിരം ഡെസ്റ്റിനേഷന്‍കൂടിയായി ഇപ്പോള്‍ പൈതല്‍മല മാറിയിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനായും ആളുകള്‍ എത്തുന്നുണ്ട്. കണ്ണൂരിന്റെ മൂന്നാറെന്നും കേരളത്തിന്റെ കൊടൈക്കനാലെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ സഞ്ചാരികള്‍ നല്കിയത് മറ്റൊന്നുംകൊണ്ടല്ല. പൈതല്‍മലയുടെ ഹൃദ്യമായ കാലാവസ്ഥയും ചുറ്റും നിറഞ്ഞുനില്ക്കുന്ന പച്ചപ്പും തണുപ്പും മുന്നറിയിപ്പില്ലാതെ ഒഴുകിയെത്തുന്ന കോടമഞ്ഞുമെല്ലാം പൈതല്‍മലയെ മൂന്നാറിനോളം, അല്ല, മൂന്നാറിനേക്കാള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
റാണിപുരം
കണ്ണൂരുകാർക്ക് പൈതൽമലയെന്ന പോലെ കാസർകോഡുകാർക്ക് പറയുവാനുള്ള ഇടമാണ് റാണിപുരം. കാസർകോഡുകാരുടെ ഊട്ടിയും മൂന്നാറും എന്നൊക്കെ ഈ സ്ഥലത്തിനു വിശേഷണമുണ്ട്. കാഴ്ചയിൽ പൈതൽമല പോലെ തന്നെയാണ് റാണിപുരവും. പുൽമേടുകളിലൂടെ നടന്ന് മുകളിലെത്തി ആകാശത്തെ മേൽക്കൂരയാക്കിയുള്ള ക്യാംപിങ്ങ് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും.
കുമളി
ഏത് റോഡ് സൈഡില്‍ ക്യാംപ് ചെയ്താലും അത് മറ്റൊരു ലെവലിൽ എത്തിക്കുന്ന ഇടമാണ് ഇടുക്കി. ഇടുക്കിയിലെ ഏതിടവും നമുക്ക് ധൈര്യമായി ക്യാംപിങ്ങിന് തിരഞ്ഞെടുക്കാം. കട്ടപ്പന മുതലിങ്ങ് ചിന്നക്കനാല്‍ വരെ ഇഷ്ടംപോലെ ഇടങ്ങൾ ഇവിടെയുണ്ട്. അതിലൊന്നാണ് കുമളി. തേക്കടിയോട് ചേര്‍ന്നാണ് കുമളി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നു പോയിക്കാണുവാനും ഇടങ്ങൾ ഒരുപാടുണ്ട്.
പറമ്പിക്കുളം
ജൈവവൈവിധ്യത്തിന്റെ അപൂർവ്വത കൺമുന്നിൽ കണ്ട് കാടു കയറുവാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി പറമ്പിക്കുളത്തിനു പോകാം. പശ്ചിമഘട്ടത്തോട് ചേർന്നു കിടക്കുന്ന ഇവിടം പ്രസിദ്ധമായ ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണ്.
അനുമതി വാങ്ങണം
ഓർമ്മിക്കുക, മിക്കയിടങ്ങളിലും ക്യാംപിങ്ങിന് പ്രത്യേകം അനുമതി ആവശ്യമാണ്. മുന്‍കൂട്ടി അനുമതി ഉണ്ടെങ്കിൽ മാത്രമേ ക്യാംപ് ചെയ്യുവാൻ അനുവാദമുള്ളൂ. ക്യാംപിങ്ങ് പ്ലാൻ ചെയ്യുമ്പോൾ ഇപ്പോഴ്‍ അവിടെ ക്യാംപിങ് അനുവദിക്കുന്നുണ്ടോ എന്നും എന്തൊക്കെയാണ് അനുമതിക്കായി വേണ്ടത് എന്നും ബന്ധപ്പെട്ടവരിൽ നിന്നും മുൻകൂട്ടി അറിഞ്ഞിരിക്കണം.