മഞ്ഞുപൊഴിയുന്ന രാത്രികൾ, തണുത്തുവിറച്ചെഴുന്നേല്‍ക്കുന്ന പുലരികൾ.. ക്രിസ്മസിന്‍റെ ഓർമ്മകളെല്ലാം എത്തിനിൽക്കുന്നത് ഈ തണുപ്പിലും കുളിരിലും തന്നെയാവും. പാതിരാ കുർബാനയ്ക്ക് തണുപ്പുകാരണം പോകുവാൻ മടിച്ച് ഒന്നുകൂടി മൂടിപ്പുതച്ചു കിടക്കുന്ന കഥകളും മിക്കവർക്കും കാണും. നമ്മുടെ ക്രിസ്മസ് ഓർമ്മകൾ ഇങ്ങനെയാണെങ്കില്‍ വേറൊരു കൂട്ടരുടെ കഥ നമുക്ക് വിചിത്രമായി തോന്നിയേക്കാം.
ഫാൻ എത്ര കൂട്ടിയിട്ടാലും ചൂട് മാറാത്ത, പുറത്തേയ്ക്കൊന്നിറങ്ങണമെങ്കിൽ സൂര്യൻ കനിയേണ്ടി വരുന്ന നാടുകൾ. ഇവിടുത്തെ ക്രിസ്മസ് കാലവും ഇങ്ങനെ വേനൽക്കാലത്ത് ആണ് ആഘോഷിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവ അർദ്ധഗോളത്തിന്റെ മറുവശത്ത് സ്ഥിതി ചെയ്യുന്നതാണ് ഇതിനു കാരണം. ഇതുവരെയുള്ള ക്രിസ്മസുകളിൽ നിന്നു വ്യത്യസ്തമായി ഒരു ക്രിസ്മസ്ക്കാലം ആഘോഷിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ ഈ രാജ്യങ്ങളെ പരിചയപ്പെടാം..
ബൊളിവിയ
തെക്കേ അമേരിക്കൻ രാഷ്ട്രമായ ബൊളിവിയയിലും ക്രിസ്മസ് വരുന്നത് വേലൽക്കാലത്താണ്. ക്രിസ്തുമത വിശ്വാസികളാണ് ഇവിടെ വസിക്കുന്നവരിലധികവും. എപ്പിഫാനി ദിനമായ ജനുവരി 6നാണ് ഇവിടെ പൊതുവെ ആളുകൾ ക്രിസ്മസ് ആഘോഷിക്കുന്നത്. സമ്മാനങ്ങൾ പരസ്പരം കൈമാറുവാനും ഈ ദിവസമാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. പാതിരാ കുർബാനയ്ക്ക് പോകുന്ന ഒരു രീതിയും ഇവിടെ നിലനിൽക്കുന്നു.
PC: Alain Bonnardeaux/ Unsplash
ദക്ഷിണാഫ്രിക്ക
തെക്കൻ അർദ്ധഗോളത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ദക്ഷിണാഫ്രിക്കയിലും ക്രിസ്മസ് വേനൽക്കാലത്താണ് വരുന്നത്. സാന്താക്ലോസിനെ സ്വീകരിക്കുവാൻ കാത്തിരിക്കുന്ന ജനങ്ങളും ക്രിസ്മസ് വിരുന്നും എല്ലാം ഇവിടെ മറ്റുസ്ഥലങ്ങളിലെ പോലെ തന്നെ കാണാം. സാധാരണ തരത്തിലുള്ള ചൂട് മാത്രമേ ഉള്ളുവെങ്കിൽ ആഘോഷങ്ങളെല്ലാം പുറത്തുതന്നെയായിരിക്കും.
ആഫ്രിക്കയിലെ ഒരു ദ്വീപ് രാഷ്ട്രമായ മഡാഗാസ്കറിലും ക്രിസ്മസ് വരുന്നത് വേനൽക്കാലത്താണ്. എന്നാൽ ഇവിടുത്തെ ആഘോഷങ്ങളും അലങ്കാരങ്ങളും ഒക്കെ കാണുമ്പോൾ ഇത് നടക്കുന്നത് ശൈത്യകാലത്താണോ എന്നു തോന്നിപ്പോകും. പള്ളിയിൽ പോകുന്നതു തന്നെയാണ് ആഘോഷങ്ങളിലെ പ്രധാന കാര്യം. മധുരപലഹാര വിതരണം, കുട്ടികളുടെ കലാപരിപാടികൾ, കരോളുകൾ തുടങ്ങിയവ ഇവിടെ നടത്തുന്നു.