എത്യോപ്യയിലെ ക്രിസ്മസ്
ലോകത്തിൽ വളരെ വ്യത്യസ്തമായി ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് എത്യോപ്യ. ഏറ്റവും പഴക്കം ചെന്ന ആഫ്രിക്കൻ രാജ്യങ്ങളിലൊന്നായ എത്യോപ്യയിലെ വലിയ ആഘോഷത്തിന്റെ സമമാണ് ക്രിസ്മസ് കാലം. കുടുംബത്തോടും സമൂഹത്തോടുമൊപ്പം വലിയ കൂട്ടായ്മകൾ നടത്തിയും വിരുന്നുകൾ പങ്കിട്ടും ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളോടെയും ചടങ്ങുകളോടെയുമാണ് ഇവിടെ ക്രിസ്മസ് ദിനം ആഘോഷിക്കുന്നത്.
PC:Erik Hathaway/ Unspalsh
ജനുവരിയിലെ ക്രിസ്മസ്
ലോകത്ത് പിന്തുടർന്നു പോരുന്ന, അവസാന മാസമായ ഡിസംബറിലെ 25-ാം തിയതി രക്ഷകന്‍റെ ജനനമായ ക്രിസ്മസ് ആഘോഷിക്കുന്ന പതിവ് ഇവിടെയില്ല. പകരം ജനുവരി മാസം 7-ാം തിയതിയാണ് എത്യോപ്യക്കാരുടെ ക്രിസ്മസ്. ജൂലിയൻ കലണ്ടറാണ് ഇന്നും ഇവിടെ പിന്തുടരുന്നത് എന്നതിനാൽ വർഷത്തിൽ 13 മാസമാണ് ഇവർക്കുള്ളത്. എത്യോപ്യൻ കലണ്ടറിലെ തഹ്സാസിന്റെ 29-ന് ഇവിടെ ആഘോഷിക്കുന്നു.
കൂടുതൽ നോയമ്പ് ദിവസങ്ങൾ
ക്രിസ്മസ് ആഘോഷം ജനുവരിയിൽ വരുന്നതിനാൽ ഇവിടുത്തെ ക്രിസ്മസ് നോയമ്പ് ദിവസങ്ങളും കൂടുതലാണ്. എത്യോപ്യക്കാർ 43 ദിവസം ക്രിസ്മസ് നോയമ്പ് നോക്കും. ഈ 23 ദിവസത്തെ നോയമ്പ് അറിയപ്പെടുന്നത് ത്സോം നെബിയാത്ത് അല്ലെങ്കിൽ 'പ്രവാചകന്മാരുടെ നോമ്പ്' എന്ന പേരിലാണ്. ഈ ദിവസങ്ങളിൽ കഴിവതും ഭക്ഷണം ഒരു നേരമായി ചുരുക്കുവാനും സസ്യാഹാരം കഴിക്കുവാനും ഇവർ ശ്രദ്ധിക്കുന്നു. നവംബർ 25 മുതൽ ആണ് നോയമ്പ് ആരംഭിക്കുന്നത്.
ഗെന്ന
ഗെന്ന എന്നാണ് എത്യോപ്യൻ ക്രിസ്മസ് ആഘോഷം അറിയപ്പെടുന്നത്. ക്രിസ്മസ് മാത്രമല്ല, ക്രിസ്മസ് കാലത്തെ കളികളിലൊന്നും ഇതെ പേരില്‍ അറിയപ്പെടുന്നു. യേശുവിന്റെ ജനനം ആദ്യം അറിഞ്ഞ ആട്ടിടയർ സന്തോഷത്തോടെ ഈ വാർത്ത ആഘോഷിച്ചുവെന്നും തങ്ങളുടെ ആടുകളെ മേയിക്കുന്ന വടികൾ ഉപയോഗിത്ത് നൃത്തം ചെയ്തുവെന്നുമാണ് വിശ്വാസം. ഇതിന്റെ ഓർമ്മയിൽ എത്യോപ്യയിലെ ആഘോഷത്തിൽ ഗെന്ന ഉൾപ്പെടുത്താറുണ്ട്.
ക്രിസ്മസ് ദിനത്തിൽ
ക്രിസ്മസിന്റെ തലേ ദിവസം ഇവർ പൂർണ്ണമായു ഉപവസിക്കുമത്രെ. ഇതിനു ശേഷം ഗെന്നയുടെ ദിവസത്തിൽ അതിരാവിലെ എണീറ്റ് വെളുത്ത വസ്ത്രം ധരിക്കും. ഷമ്മ എന്നു പേരായ പരമ്പരാഗത വസ്ത്രം ധരിക്കുന്നതും പതിവാണ്. സ്ത്രീകൾ തലയിലും ഷാൾ പോലെ ഒരു വസ്ത്രം കൂടി ഇടാറുണ്ട്. സാധാരണ പ്രദേശങ്ങളിലെല്ലാം ദേവാലയങ്ങൾ മിക്കവയും അഗ്നിപർവ്വത പാറയിൽ കൊത്തിയ രൂപത്തിലാണ് ഉള്ളത്. നഗരങ്ങളിലെ ആധുനക ദേവാലയങ്ങൾക്ക് പുതിയ തരത്തിലുള്ള രൂപമാണ്. ദേവാലയത്തിനു പുറത്തു നിന്നാണ് വിസ്വാസികളധികവും ചടങ്ങുകളിൽ പങ്കെടുക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉള്ളതിനാൽ എല്ലാവരും പരമാധി ഈ ദിവസങ്ങൾ ഇവിടെ ആഘോഷിക്കാറുണ്ട്.
PC:mulugeta wolde/ Unsplash
ക്രിസ്മസ് വിഭവങ്ങൾ
വളരെ രസകരമായ വിഭവങ്ങളാണ് ക്രിസ്മസ് ആഘോഷങ്ങൾക്കാി എത്യോപ്യക്കാർ തയ്യാറാക്കുന്നത്. ഭക്ഷണം കഴിക്കുക എന്നതിലുപരിയായി എല്ലാവരുടെയും ഒരു കൂട്ടായ്മയാണ് ഇവർ ആഗ്രഹിക്കുന്നത്. കോഴി ഇറച്ചി കൊണ്ട് തയ്യാറാക്കുന്ന പ്രത്യേക വിഭവമാണ് ഡോറോ വാട്ട്. ഇതിൽ ഒരു കോഴിയെ 12 കഷ്ണങ്ങളാക്കി മുറിച്ച് പാചകം ചെയ്യുന്നു. ഈ പന്ത്രണ്ട് കഷ്ണങ്ങൾക്കു പിന്നിലും വിശ്വാസങ്ങളുണ്ട്. യേശുക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ പ്രതിനിധീകരിച്ചാണ് 12 കഷ്ണങ്ങളെന്നും, അതല്ല, പഴയ നിയമത്തിലെ 12 ഗോത്രങ്ങളെയാണ് ഈ കഷ്ണങ്ങൾ സൂചിപ്പിക്കുന്നതെന്നും പറയപ്പെടുന്നു. ആട്ടിൻ മാംസവും മത്സ്യവും വീഞ്ഞുമെല്ലാം ഇവിടുത്തെ ക്രിസ്മസ് രുചികളിൽ ഉൾപ്പെടുന്നു.
PC:Zeynep Sümer/ Unsplash
ഡിസംബറിൽ ക്രിസ്മസ് ഇല്ലാത്ത മറ്റു രാജ്യങ്ങൾ
ബെലാറസ്, ഈജിപ്ത്, ജോര്‍ജിയ, കസാക്കിസ്ഥാന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലും റഷ്യയുടെ പല ഭാഗങ്ങളിലും ജനുവരി 7 ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഇറ്റലിയിൽ, ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി ആറിന് എപ്പിഫാനി തിരുന്നാൾ ദിനമായാണ്. ക്രിസ്തീയ വിശ്വാസം അനുസരിച്ച് യേശു ജനിച്ച് 12-ാം ദിവസം,മൂന്ന് പൂജ്യ രാജാക്കന്മാര്‍ സമ്മാനങ്ങളമായി യേശുവിനെ സന്ദർശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാരണത്താലാണ് ജനുവരി ആറിന് ഇറ്റലി ക്രിസ്മസ് ആഘോഷിക്കുന്നത്.