മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചിലെത്തിയാൽ ഇനി രണ്ടുണ്ട് കാര്യം! തീരത്തുകൂടി വണ്ടിയുമോടിക്കാം, കടലിലിറങ്ങി നിന്ന് തിരമാലകൾക്ക് മുകളിലൂടെ അതിന്റെ അതേ ശക്തിയിൽ ഒഴുകി നടക്കുകയും ചെയ്യാം.
കടലിന്‍റെ സൗന്ദര്യം കടലിലേക്കിറങ്ങി നിന്ന് ആസ്വദിക്കുവാനും ധർമ്മടം തുരുത്തിന്‍റെ കാഴ്തകൾ അടുത്ത് കണ്ട് തിരമാലകൾക്കു മുകളിലൂടെ ഒഴുകി നടക്കുവാനും സാധിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് ആണിപ്പോൾ മുഴപ്പിലങ്ങാട് തീരത്തെ താരം. അവസാനഘട്ട ഒരുക്കത്തിലാണ് മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിഡ്ജ്.
PC: Video Grab Image From Kerala Tourism
മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചിന്റെ തെക്കെ അറ്റത്ത് നൂറ് മീറ്ററോളം നീളത്തിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. അതിന്റെ പടിഞ്ഞാറേ അറ്റത്ത് സഞ്ചാരികൾക്ക് കടലിലേക്ക് ഇറങ്ങി നിൽക്കുവാനായി പ്ലാറ്റ്ഫോമും സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ ഇരുവശത്തും കൂടുതൽ സുരക്ഷയ്ക്കായി കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. തിരമാലകളുടെ ശക്തിക്കനുസരിച്ച് ആടിയുലയുന്ന പാലത്തിലൂടെ നടന്ന് വന്ന് പ്ലാറ്റ്ഫോമിൽ നിന്ന് കാഴ്ചകൾ കാണുവാൻ സാധിക്കും. തിരമാലകളുടെ ഏറ്റക്കുറച്ചിലും ശക്തിയും അനുസരിച്ച് പാലം ഉയരുകയും താഴുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.
കടലിൽ ഇറങ്ങാതെ ആകെ മൊത്തം കടലിലിറങ്ങിയ പ്രതീതി നല്കുന്നു എന്നതിനൊപ്പം ധർമ്മടം തുരുത്തിന്‍റെയും അവിടുത്തെ പാറക്കെട്ടുകളുടെയും കാഴ്ച കൂടുതൽ അടുത്ത് നിന്ന് ആസ്വദിക്കുവാനാകും എന്നതുമാണ് ഇതിന്റെ പ്രത്യേകത.
ഫ്ലോട്ടിങ് ബ്രിഡ്ജിൽ ഒരു സമയം 100 പേർക്കാണ് കയറുവാൻ സാധിക്കുന്നത്. പാലത്തിൽ കയറുന്നവർ ലൈഫ് ജാക്കറ്റ് ധരിക്കണം. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിവരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിക്കുക.
120 രൂപയാണ് ഇതിൽ കയറുവാൻ ഒരാൾക്കുള്ള നിരക്ക്. ജിഎസ്ടി ഉൾപ്പെടെയാണിത്.
ഒരുകോടിയോളം രൂപയാണ് ഈ പാലത്തിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചിട്ടുള്ളത്. മലപ്പുറത്തെ തൂവല്‍തീരം അമ്യൂസ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള റബറും മറ്റു പ്ലാസ്റ്റിക് സംയുക്തങ്ങളുമാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
കേരളത്തിന്‍റെ ബീച്ച് ടൂറിസത്തിന്‍റെ അനന്തസാധ്യത ഫലപ്രദമായി ഉപയോഗിക്കുവാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിരുന്നതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു . കേരളത്തിന്‍റെ ബീച്ച് ടൂറിസത്തിന്‍റെ അനന്തസാധ്യത ഫലപ്രദമായി ഉപയോഗിക്കുവാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ 'ഫ്ളോട്ടിംഗ് ബ്രിഡ്ജ്' അഭൂതപൂര്‍വ്വമായ വിജയമായി മാറി. എല്ലാ ജില്ലകളിലേക്കും 'ഫ്ളോട്ടിംഗ് ബ്രിഡ്ജ്' വ്യാപിപ്പിക്കുകയാണ്.
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിലും 'ഫ്ളോട്ടിംഗ് ബ്രിഡ്ജ്' ഒരുങ്ങുകയാണ്. ഏപ്രില്‍ മാസത്തോടെ കേരളത്തിലെ 9 കടലോരമുള്ള ജില്ലകളിലും 'ഫ്ളോട്ടിംഗ് ബ്രിഡ്ജ്' ആരംഭിക്കാനാണ് ശ്രമിക്കും. അദ്ദേഹം കുറിച്ചു.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്
കണ്ണൂർ-തലശ്ശേരി റൂട്ടിൽ ദേശായപാതയ്ക്ക് സമാന്തരമായി എടക്കാണ് എന്ന സ്ഥലത്താണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആയ മുഴപ്പിലങ്ങാട് നാലു കിലോമീറ്ററോളം ദൂരത്തിൽ കടൽത്തീരത്തുകൂടി വണ്ടിയോടിക്കുവാൻ സാധിക്കും. അർധവൃത്താകൃതിയിൽ ഉള്ള ഊ ബീച്ച് കേരളത്തിലെ ഏറ്റവും ഭംഗിയാർന്ന ബീച്ചുകളിലൊന്നും കൂടിയാണ്. താരതമ്യേന ഉറപ്പ് കൂടുതലുള്ള മണലായതിനാലാണ് ഇവിടെ തീരത്തുകൂടി ഡ്രൈവിങ് സാധ്യമാകുന്നത്. ഉറപ്പ് കാരണം ടയർഎളുപ്പത്തിൽ മണലിൽ താഴുകയില്ല. സുരക്ഷിതവും ആഴം കുറവും ആയതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവര്‍ക്ക് സുരക്ഷിതമായി കടലിൽ ഇറങ്ങുകയും ചെയ്യാം. ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. കുടുംബവുമായി എത്തുന്നവരാണ് സന്ദർശകരിൽ അധികവും.
തലശ്ശേരിയിൽ നിന്ന് എട്ടു കിലോമീറ്ററും കണ്ണൂരിൽ നിന്നു വരുമ്പോൾ 15 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ദേശീയപാത 17ന് സമാന്തരമായാണ് മുഴപ്പിലങ്ങാട് ബീച്ചുള്ളത്.
വടക്കന്‍ മണ്ണിലെ തെയ്യക്കാലം...കാവിറങ്ങി നിറഞ്ഞാടുന്ന തെയ്യവിശേഷങ്ങള്‍
കണ്ണൂരില്‍ നിന്നും യാത്ര പോകാന്‍ പറ്റിയ സ്ഥലങ്ങള്‍