പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
മലബാറിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. കണ്ണൂരുകാരുടെ ശക്തിയും ധൈര്യവുമായി നിൽക്കുന്ന മുത്തപ്പൻ ക്ഷേത്രത്തിൽ ജാതിമത വ്യത്യാസങ്ങളില്ലാതെ വിശ്വാസികൾ എത്തുന്നു . ഏതു സമയത്തും കയറിച്ചെല്ലുവാനായി തുറന്നിട്ടിരിക്കുന്ന മുത്തപ്പൻ ക്ഷേത്രത്തിലെത്തി, മനസ്സറിഞ്ഞു വിളിച്ചാൽ പരിഹാരം മുത്തപ്പന് തരുമെന്നാണ് വിശ്വാസം. ആയിരക്കണക്കിനാളുകൾ ഓരോ ദിവസവും എത്തിച്ചേരുന്ന ഈ ക്ഷേത്രസന്നിധി എല്ലാ ദിവസവും നടത്തുന്ന അന്നദാനത്തിനും പ്രസിദ്ധമാണ്. മനസ്സുതകർന്നു ചെല്ലുന്നവരെ. ആശ്വസിപ്പിച്ച്, വയറുനിറച്ചൂട്ടി വിടുന്ന മുത്തപ്പൻ മലബാറുകാരുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത വിശ്വാസമാണ്.
വര്‍ഷത്തിലെല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
PC:Sreelalpp
കരിച്ച ഉണക്കമീനും കള്ളും
വളരെ വ്യത്യസ്തമായ പാരമ്പ്യം പിന്തുടരുന്ന ക്ഷേത്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര. മറ്റുപല നൈവേദ്യങ്ങൾക്കുമൊപ്പം കരിച്ച ഉണക്കമീനും കള്ളുമാണ് ഇവിടുത്തെ പ്രധാന നൈവേദ്യം.
PC:Rajesh Odayanchal
മുനിയാണ്ടി സ്വാമി ക്ഷേത്രം, തമിഴ്നാട്
തമിഴ്നാട്ടിലെ മധുരയിൽ നിന്നും ഏദേസം 45 കിലോമീറ്റർ അകലെ വടക്കംപട്ടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മുനിയാണ്ടി ക്ഷേത്രം അഥവാ മുനിയാണ്ടി സ്വാമി ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടുവാൻ സാധിക്കുന്ന ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ എന്താഗ്രഹവും സാധിച്ചുകിട്ടുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്ന തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടേക്ക് വരുന്നു.
പ്രസാദമായി മട്ടൻ ബിരിയാണി
ശരിയാണ്, ക്ഷേത്രത്തിന്റെ വാർഷികോത്സവത്തിന്റെ ഭാഗമായി ഒരു ദിവസം ഇവിടെ മട്ടൻ ബിരിയാണിയാണ് പ്രസാദമായി നല്കുന്നത്. ജനുവരി മാസത്തിൽ നടക്കുന്ന ഉത്സവങ്ങളിൽ പങ്കെടുക്കുവാൻ പതിനായിരക്കണക്കിനാളുകളാണ് ഇവിടേക്ക് വരുന്നത്. 1937 മുതൽ എൺപതിലേറെ വർഷമായി ഇവിടെ ഉത്സവത്തിന് ബിരിയാണി വിളമ്പുന്നു എന്നാണ് ചരിത്രം. നാട്ടുകാർ ചേർന്നു മാത്രമല്ല ഈ ആഘോഷം നടത്തുന്നത്. മുനിയാണ്ടിയുടെ അനുഗ്രഹം കൊണ്ട് ഹോട്ടൽ ബിസിനസിൽ വിജയം നേടിയ ഹോട്ടലുകാരുടെ കൂടി സഹകരണത്തിലാണ് ഓരോ വർഷവും പതിനായിരക്കണക്കിനാളുകൾക്ക് ഒരു ദിവസം മട്ടൺ ബിരിയാണി പ്രസാദമായി നല്കുന്നത്.
വിമലാ ക്ഷേത്രം, ഒഡീഷ
ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്ര സമുച്ചയത്തിൽ തന്നെയായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് വിമലാ ക്ഷേത്രം അഥവാ ബിമലാ ക്ഷേത്രം. ശക്തിപീഠങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം താന്ത്രിക ആരാധനയ്ക്കും പ്രസിദ്ധമാണ്. ജഗനാഥന്റെ സഹോദരിയായി കണക്കാക്കപ്പെടുന്ന വിമന, ക്ഷേത്രത്തിന്റെ സംരക്ഷകയും കാവൽക്കാരിയും കൂടിയാണ്. ദുര്‍ഗ്ഗാ ദേവിയുടെ മറ്റൊരവതാരമാണ് ഈ വിമലാ ദേവി എന്നാണ് വിശ്വാസം.
PC:Subham2394
ബലി നല്കുന്ന മുട്ടനാടും ക്ഷേത്രക്കുളത്തിലെ മത്സ്യവും
ജഗനാഥന് സമർപ്പിക്കുന്ന നിവേദ്യം വിമലാദേവിക്കു കൂടി സമർപ്പിക്കാതെ ഒരിക്കലും അതിനെ മഹാപ്രസാദമെന്നു വിളിക്കില്ല എന്നതാണ് ഇവിടുത്തെ വിശ്വാസം. സാധാരണയായി ഈ ദേവിക്ക് പ്രത്യേക നിവേദ്യം പാചകം ചെയ്യാറില്ല.ജഗനാഥന് നല്കുന്നതിൻറെ ബാക്കി ഭക്ഷണമാണ് ദേവിക്ക് നല്കുന്നത്. എന്നാൽ വർഷത്തിൽ ഒരു ദിവസം ദുര്‍ഗ്ഗാ പൂജാ നാളിൽ ദേവിക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണം നല്കും. പ്രഭാതത്തിൽ മുട്ടനാടിനെ ബലി നല്കുന്നതും ക്ഷേത്രത്തിലെ മാർക്കണ്ഡ കുളത്തിൽ നിന്നും മത്സ്യത്തെ പിടിച്ച് അതിനെ പാചകം ചെയ്തു നല്കുന്നതും ഈ ദിവസത്തെ പ്രത്യേകതയാണ്. താന്ത്രിക് രീതിയിലാണ് ദിവസത്തെ പൂജകളും ബലികളും നടക്കുന്നത്. പ്രാർത്ഥനകൾക്കും പൂജകൾക്കും ശേഷം ഈ നിവേദ്യങ്ങൾ ഇവിടെ വന്നിരിക്കുന്ന വിശ്വാസികൾക്കായി വിതരണം ചെയ്യുന്ന പതിവുമുണ്ട്.
PC:Subhashish Panigrahi
ദക്ഷിണേശ്വർ കാളി ക്ഷേത്രം, പശ്ചിമ ബംഗാൾ
കൊൽക്കത്തയിൽ ഹൂഗ്ലി നദിയുടെ തീരത്തായാണ് പ്രസിദ്ധമായ ദക്ഷിണേശ്വർ കാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബംഗാളിലെ നിർമ്മാണ ശൈലിയായ നവരത്ന ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ആദ്യ കാളിയുടെ രൂപമായ ഭവതാരിണിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. തെക്ക് ദിശയിലേക്ക് ദർശനമായുള്ള ഈ ക്ഷേത്രത്തിന് മൂന്ന് നിലകളാണുള്ളത്.
ക്ഷേത്രം എന്നതിനുപരിയായി കൊൽക്കത്ത നഗരത്തിന്റെ ചരിത്രത്തോടും സംസ്കാരത്തോടും ചേർന്നു നിൽക്കുന്ന ഒന്നാണിത്.
PC:Knath
ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിലെ പ്രസാദം
മറ്റേതു കാളി ക്ഷേത്രങ്ങളിലെയും പോലെ തന്നെ മത്സ്യത്തെ ഇവിടെ നിവേദ്യമായി ദേവിക്ക് സമർപ്പിക്കുന്നു. ആദ്യം ദേവിക്ക് സമർപ്പിച്ച ശേഷം അത് വിശ്വാസികൾക്കായി വിതരണം ചെയ്യുന്ന പാരമ്പര്യമാണ് ഇവിടെ പിന്തുടരുന്നത്,
PC:Aanya1mehta
കാമാഖ്യാ ദേവി ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് അസമിലെ കാമാഖ്യാ ദേവി ക്ഷേത്രം. സതീ ദേവിയുടെ ശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മുതൽ ആചാരങ്ങളും ഉത്സവങ്ങളും വരെ കൗതുകം പകരുന്നവയാണ്. വര്‍ഷത്തില്‍ മൂന്നു ദിവസം ദേവി രജസ്വല ആകുമെന്നാണ് വിശ്വാസം. ആ മൂന്നു ദിവസവും തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങളും ഇവിടെ വലിയ ആഘോഷമാണ് നടക്കാറുള്ളത്. പൂജകൾക്കു ശേഷം ദേവിയുടെ പ്രസാദം എന്ന നിലയിൽ ചുവന്ന നിറമുള്ള തുണിയാണ് നല്കുക. ദേവിയുടെ ആർത്തവത്തിന്റെ അടയാളമായാണ് വിശ്വാസികൾ ഇതിനെ സ്വീകരിക്കുന്നത്. നിലാചൽ കുന്നുകൾക്കു മുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഘോരികളുടെ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം താന്ത്രികാരാധനയ്ക്കും പ്രസിദ്ധമാണ്.
PC:GeetMaanu
രണ്ടു പ്രസാദം
വെജിറ്റേറയനും നോൺ വെജിറ്റേറിയനുമായി രണ്ടു തരത്തിലുള്ള പ്രസാദമാണ് ഇവിടെ തയ്യാറാക്കുന്നത്. രണ്ടിലും ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കുന്ന പതിവില്ല. കാമാഖ്യാ ദേവിക്ക് ബലിയർപ്പിക്കുന്ന മുട്ടനാടിന്റെ മാസം ഉപയോഗിച്ചാണ് നോൺ വെജിറ്റേറിയൻ നിവേദ്യം പാചകം ചെയ്യുന്നത്. ചട്നിയുടെ രൂപത്തിൽ ചിലപ്പോൾ മീനും ഇവിടെ സമർപ്പിക്കുന്നു. ഈ ബലി സമർപ്പിക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ പ്രധാന വാതിലുകൾ അടഞ്ഞായിരിക്കുമുള്ളത്.
PC: WikiCommons
താരാപീഠ് ക്ഷേത്രം, പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിലെ മറ്റൊരു ദുർഗ്ഗാ ക്ഷേത്രമായ താാപീഠ് ക്ഷേത്രവും നോൺവെജ് പ്രസാദങ്ങൾക്ക് പേരുകേട്ടതാണ്. മാംസമാണ് ഇവിടെ വിശ്വാസികൾ ദേവിക്ക് സമർപ്പിക്കുന്നത്. മദ്യത്തോടൊപ്പമായിരിക്കും പൊതുവെ ഇത് നല്തുന്നത്. പൂജകൾക്കും പ്രാര്‍ത്ഥനകൾക്കും ശേഷം ഇത് വിശ്വാസികൾക്കിടയിൽ വിതരണം ചെയ്യും.
തർക്കുല ദേവി ക്ഷേത്രം
ഉത്തർ പ്രദേശിലെ ഖോരഖ്പൂരിൽ സ്ഥിതി ചെയ്യുന്ന തർക്കുല ദേവി ക്ഷേത്രവും ഇവിടുത്തെ വാര്‍ഷികോത്സവത്തിന് മാസം വിളമ്പുന്നു. ഖിച്ചാരി മേളെയെന്ന ക്ഷേത്രോത്സവത്തിനും ചൈത്രപൗർണ്ണമി ദിനത്തിലുമാണ് ഇത് നടക്കുന്നത്. ഓരോ അവസരത്തിലും ആയിരക്കണക്കിന് വിശ്വാസികൾ ക്ഷേത്രം സന്ദർശിക്കുന്നു. മൺപാത്രത്തിൽ പാചകം ചെയ്താണ് ഇത് വിശ്വാസികൾക്ക് നല്കുന്നത്.