കോഴിക്കോട് ഹൽവ: വായിലിട്ടാൽ അലിഞ്ഞു പോകുന്ന പോലെ മൃദുലം, രുചിയാണെങ്കിൽ പറയാനുമില്ല.. അത്രയും ഗംഭീരം. മധുരവും നെയ്യും ഒക്കെ കണക്കിനു ചേർന്ന സ്വാദ്.. ഇങ്ങനെ മനസ്സിലോർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയ്ക്കുന്ന രുചിയാണ് ഹൽവയുടേത്. പല രുചിയും നിറത്തിലും ഹൽവ കിട്ടുമെങ്കിലും കോഴിക്കോടൻ ഹൽവയുടെ തട്ട് എന്നും താഴ്ന്നുതന്നെയിരിക്കും.
മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം അലുവ എന്ന ഈ ഹൽവയും ഉണ്ടായിരിക്കും. കോഴിക്കോട് വന്നാൽ മിഠായിത്തെരുവിൽ കറങ്ങി ഹൽവയും ചിപ്സും മറ്റു മധുര പലഹാരങ്ങളും വാങ്ങാതെയൊരു മടക്കയാത്ര ആർക്കും ചിന്തിക്കാൻകൂടി സാധ്യമല്ല. എന്നാൽ കോഴിക്കോട് എവിടെയാണ് നല്ല ഹല്‍വ കിട്ടുന്നത് എന്നത് വളരെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്.

കോഴിക്കോട് ഹൽവയെങ്ങനെ എത്തിയെന്ന് ചോദ്യത്തിനുത്തരം വേണമെങ്കിൽ നൂറ്റാണ്ടുകൾ പിന്നിലേക്ക് പോകണം. പണ്ട് സാമൂതിരിയുടെ കാലത്താണ് ഇവിടെ ഹൽവ വന്നതെന്നാണ് കരുതുന്നത്. സാമൂതിരിയുടെ കൊട്ടാരത്തിൽ ഹൽവ തയ്യാറാക്കായി ഗുജറാത്തിൽ നിന്നും ഇതിൽ പ്രസിദ്ധരായ ആളുകളെ വരുത്തി അടുക്കളപ്പുറത്ത് അവർക്ക് സ്ഥലവും നല്കി പാർപ്പിച്ചുവത്രെ. ഇന്ന് കോട്ടപ്പറമ്പ് ആശുപത്രി നിൽക്കുന്ന സ്ഥലം പണ്ട് സാമൂതിരി കൊട്ടാരമായിരുന്നുവത്രെ.
അന്ന് അടുക്കളയ്ക്കായി നല്കിയ സ്ഥലമാണ് ഇന്ന് മിഠായിത്തെരുവായി മാറിയതെന്നാണ് ചരിത്രം പറയുന്നത്. കോഴിക്കോട് വന്നാൽ പിന്നെ ഹൽവ വാങ്ങാതെ മടക്കമില്ലെന്ന 'പാരമ്പര്യത്തിനും' നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ ആധിപത്യം സ്ഥാപിച്ച കാലത്ത് ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും വരെ ഹൽവയുടെ രുചിയറിഞ്ഞവരാണ്. ഉരുക്കളിൽ ഹൽവയുമായി ഗൾഫ് നാടുകളിലേക്ക് വ്യാപാരത്തിനു വന്ന അറബികൾ മടങ്ങിയിരുന്ന കഥയും ഇവിടെ പറഞ്ഞുകേൾക്കാം.

PC:Sidheeq
ഇതല്ല, ഹൽവ കോഴിക്കോടെത്തിയത് അറബി വ്യാപാരികളിൽ നിന്നായിരുന്നെന്ന ചരിത്രവും ഇവിടെയുണ്ട്. സുഗന്ധ വ്യജഞനങ്ങളുടെ വ്യാപാരത്തിനായി കേരളത്തിലെത്തിയ അറബികൾ ആണ് സാമൂതിരിക്ക് ഈ രുചി ആദ്യം പരിചയപ്പെടുത്തിയതത്രെ. ഹൽവ്എന്ന അറബ് വാക്കിൽ നിന്നാണത്രെ ഹൽവ വന്നത്. മധുരം എന്നാണിതിന് അർത്ഥം. അങ്ങനെ കോഴിക്കോട് പ്രചാരത്തിലായ ഈ രുചി കോഴിക്കോടിന്‍റെ രുചിയായി മാറുകയായിരുന്നുവത്രെ.
കോഴിക്കോട് നഗരത്തിൽ എവിടെ ചെന്നാലും കറുപ്പും മഞ്ഞയും പച്ചയും വെള്ളയുമൊക്കായായി വ്യത്യസ്ത നിറങ്ങളിൽ പാക്ക് ചെയ്തു വെച്ചിരിക്കുന്ന ഹൽവ കാണാം. അത് വാങ്ങി ഒരു ചെറിയ കഷ്ണമെടുത്ത് രുചിക്കാതെ പിന്നെയൊരു സമാധാനം കാണില്ല. കാഴ്ചയുടെ ആകർഷണീയതയും ആ നിറവും പാക്കിങ്ങും കാണുമ്പോൾ അതിൽ വീഴുകയും വാങ്ങുകയും ചെയ്യും. എ കോഴിക്കോട് ഹൽവയും അതോടൊപ്പമുള്ള മറ്റു പലഹാരങ്ങളും അതിന്‍റെ തനത് രുചിയിൽ കിട്ടുന്ന ഇടങ്ങൾ ഇവിടെ നിരവധിയുണ്ട്. എവിടുന്നു വാങ്ങിയാലും രുചിയിൽ കോഴിക്കോടൻ ഹൽവയെ വെല്ലാൻ മറ്റൊന്നില്ല,
കോഴിക്കോട് ഹൽവയിലെ രുചികൾ
സാധാരണ കറുത്ത ഹൽവ മുതൽ ഈത്തപ്പഴത്തിലും ഇളനീരിലും ഡ്രൈ ഫ്രൂട്സിലും തയ്യാറാക്കിയതും ബദാം ഹൽവയും ഉൾപ്പെടെ രുചികളുടെ ആഘോഷം തന്നെയാണ് കോഴിക്കോട് ഹൽവ തരുന്നത്. ഇത് കൂടാതെ ഇവിടുത്തെ ഗോതമ്പ് ഹൽവയും പരീക്ഷിക്കേണ്ടത് തന്നെയാണ്. ഇതൊന്നും കൂടാതെ ചക്കയിലും മാങ്ങയിലും പപ്പായയിലും ഓറഞ്ചിലുമെല്ലാം മധുരം നിറഞ്ഞ കോഴിക്കോട് ഹൽവയുണ്ട്,
ഹല്‍വയുടെ മധുരത്തിൽ വെറൈറ്റി വേണമെന്നുണ്ടെങ്കിൽ പച്ചമുളക് ഹൽവ വേണം രുചിക്കാൻ. ഇങ്ങനെ തീർത്തും വ്യത്യസ്തമായ രുചികളിൽ കോഴിക്കോടുകാർ ഹൽവ തയ്യാറാക്കിയിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിലൊരിക്കലെങ്കിലും കഴിക്കുകയോ രുചിക്കുകയോ ചെയ്തില്ലെങ്കിൽ വൻ നഷ്ടമെന്നേ പറയാനുള്ളൂ. വെളിച്ചെണ്ണയിൽ തയ്യാറാക്കുന്നുവെന്ന പ്രത്യേകതയും കോഴിക്കോട് ഹൽവയ്ക്കുണ്ട്.

കോഴിക്കോട് ഹൽവ കിട്ടുന്ന കടകൾ
മിഠായിത്തെരുവ് അഥവാ എസ്എം സ്ട്രീറ്റിലെ ശങ്കരൻ ബേക്കറി രുചികരമായ കോഴിക്കോട് ഹൽവ കിട്ടുന്ന ഇടമാണ്. കോഴിക്കോട് ജില്ലാ കോടതിയിൽ നിന്നും ബീച്ചിലേക്കുള്ള വഴിയിലെ പി.എ. മുഷ്താഖ് റോഡിലൂടെ പോകുമ്പോൾ ഗണ്ണി സ്ട്രീറ്റിലെത്തും. ഇവിടുത്തെ എംഎസ് ഫൂഡ്സിലെ ഹൽവയും പ്രസിദ്ധമാണ്. ഇത് കൂടാതെ നിരവധി ബേക്കറികളിലും ഷോപ്പുകളിലും ഹൽവ ലഭിക്കും.
Cover Image: Fotokannan
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











