ഒന്നും രണ്ടുമല്ല എഴുപത് ഹെയർപിൻ വളവുകൾ... താമരശ്ശേരി ചുരവും വാൽപ്പാറ റൂട്ടും പൊൻമുടി ഹെയർപിന്നും കയറി ശീലിച്ചവർക്ക് ഒരു അത്ഭുതമാണ് തമിഴ്‌നാട് നാമക്കല്ലിലെ കൊല്ലിമലയും അവിടുത്തെ കിടുക്കൻ വെള്ളച്ചാട്ടവും. യാത്രയെ സ്‌നേഹിക്കുന്ന ആരെയും ആകർഷിക്കുന്ന ഘടകങ്ങൾ വൻമലകൾ അതിർത്തി തീർത്ത ഈ ഗ്രാമത്തിലുണ്ട്.
വീക്കെൻഡ് ഡ്രൈവ് പോകാൻ ആഗ്രഹിക്കുന്നവരുടെ ബക്കറ്റ് ലിസ്റ്റിൽ കയറിക്കൂടിയിട്ട് അധികം കാലമായില്ലെങ്കിലും പോയവരൊക്കെ നെഞ്ചോട് ചേർത്തുവെക്കുന്ന ഒരു സ്ഥലമാണ് കൊല്ലിമല. കൊല്ലിമലയിൽ കാണാനെന്തുണ്ട് എന്ന ചോദ്യത്തിന് പ്രസക്തി തീരേയില്ല. അവിടെചെല്ലുന്നതിലും പ്രധാനം അവിടേയ്ക്കുള്ള വഴിയാണ്. വളഞ്ഞു പുളഞ്ഞ വഴികൾ കാരണം 'മരണത്തിന്റെ മല' എന്നൊരു പേരുണ്ടെങ്കിലും സാഹസികത രക്തത്തിൽ അലിഞ്ഞവർക്ക് ഇതൊരു വെല്ലുവിളിയേയല്ല.
ബുള്ളറ്റ് റൈഡ് ഇഷ്ടപ്പെടുന്നവരാണെങ്കിൽ കൂടുതലൊന്നും പറയുകയും വേണ്ട. തമിഴ്‌നാട്ടിലെ നാമക്കല്ലിലാണ് കൊല്ലിമല സ്ഥിതിചെയ്യുന്നത്.
കാരവല്ലി എന്നറിയപ്പെടുന്ന അടിവാരത്തുനിന്നുമാണ് കൊല്ലിമലയുടെ ഉയരങ്ങളിലേക്ക് യാത്ര ആരംഭിക്കുന്നത്. സാധാരണ കാലാവസ്ഥയാണെങ്കിൽ രണ്ടു മണിക്കൂർ കൊണ്ട് മുകളിലെത്താം. എഴുപത് ഹെയർപിൻ വളവുകൾ എന്നത് ചെറിയൊരു കാര്യമല്ല. കയറുന്തോറും രസം കൂടുവരുന്ന വളവുകൾ, വ്യൂപോയിന്റുകൾ എല്ലാം കൊണ്ടും മികച്ച ഒരു റൈഡിങ് ഡെസ്റ്റിനേഷൻ തന്നെയാണ് കൊല്ലിമല എന്ന് യാത്രയുടെ തുടക്കത്തിൽ തന്നെ ഉറപ്പിക്കാം. എന്നാൽ സാധാരണ ഹെയർപിൻ വളവുകൾ പോലെ അല്ല ഇവിടെ.
എസ് ആകൃതിയിലുള്ള ഹെയർപിൻ വളവുകൾ ബ്ലൈൻഡ് സ്‌പോട്ടുകളാണ്. ഒരു ബെന്റ് കഴിഞ്ഞ് 30 മീറ്റർ കടക്കുമ്പോഴേയ്ക്കും അടുത്ത വളവ് എത്തും. അതിനാൽത്തന്നെ വളരെ ശ്രദ്ധിച്ച് മാത്രമേ ഇവിടെ വണ്ടി ഓടിക്കാൻ കഴിയൂ. തിരിച്ചിറങ്ങുമ്പോൾ എൻജിൻ ഓഫ് ചെയ്യാതെ ഇറങ്ങുന്നതാണ് സുരക്ഷയ്ക്ക് നല്ലത്. രാത്രികാലങ്ങളിൽ ചുരം കയറാനെത്തുന്നവരെ പ്രദേശവാസികൾ പ്രോത്സാഹിപ്പിക്കാറില്ല. രാത്രിയിൽ ചുരം കയറുന്നവർ തിരിച്ചിറങ്ങില്ല എന്നൊരു വിശ്വാസമാണ് ഇതിനു കാരണം. രാത്രി അടിവാരത്തു താമസിച്ച് അതിരാവിലെ ചുരം കയറുന്നത് മനോഹരമായ കാഴ്ചകൾ സമ്മാനിക്കുമെന്നതിൽ തർക്കമില്ല.
കടന്നുപോകുന്ന കാറ്റിനെ കയ്യെത്തിപ്പിടിച്ചും മലനിരകളുടെ ഭംഗി ആസ്വദിച്ചും ഹെയർപിന്നുകൾ കടന്നാൽ മുകളിൽ കാത്തിരിക്കുന്നത് കിടിലൻ വ്യൂ പോയന്റാണ്. കടന്നുവന്ന വഴി മുഴുവനായി കാണാൻ 69-ാം വളവിലെ വാച്ച് ടവറിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
ബോട്ടിങ്, വെള്ളച്ചാട്ടം, വ്യൂ പോയിന്റുകൾ തുടങ്ങിയവയാണ് ഈ ഗ്രാമീത നിറഞ്ഞ സ്ഥലത്തിന്റെ പ്രത്യേകതകൾ. കൊല്ലിമലയിലെ അരപ്പലീശ്വർ കോവിലിനടുത്തുള്ള 'അഗയ് ഗംഗ (ആകാശഗംഗ) എന്ന വെള്ളച്ചാട്ടമാണ് മറ്റൊരു ആകർഷണം.
ചെങ്കുത്തായ മലനിരകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിൽ അത്ര പെട്ടന്നൊന്നും എത്തിച്ചേരാനാവില്ല. ആയിരത്തിഒരുന്നൂറോളം പടികൾ കടന്നുവേണം വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്താൻ. കോൺക്രീറ്റിൽ തീർത്ത പടികളായതിനാൽ കയറാനും ഇറങ്ങാനും അധികം ബുദ്ധിമുട്ടില്ല.
സകലവിധ വ്യാധികളെയും അകറ്റാൻ കഴിവുള്ള ശിവചൈതന്യം ഇവിടെയുണ്ടെന്ന വിശ്വാസത്താൽ വിശ്വാസികളും ഇവിടെ എത്താറുണ്ട്. മലമുകളിൽ നിന്നും ഇരമ്പിയെത്തുന്ന വെള്ളത്തിന് ഔഷധഗുണണ്ടെന്നും പറയപ്പെടുന്നു.
സേലത്തുനിന്നും 70 കിലോീറ്റർ അകലെയാണ് കൊല്ലിമല. തൊട്ടടുത്തായി രണ്ടു റെയിൽവേ സ്‌റ്റേഷനുകളാണ് ഉള്ളത്. സേലവും ഈ റോഡും. കോയമ്പത്തൂർ വഴിയാണ് വരുന്നതങ്കിൽ 350 ഓളം കിലോീറ്റർ സഞ്ചരിക്കണം കൊല്ലിമലയിലെത്താൻ. കൊല്ലിമലയ്ക്ക് സമീപമുള്ള പട്ടണം സെമ്മേട് എന്ന സ്ഥലമാണ്.
ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ എൻ.എച്ച്.44 വഴി കൃഷ്ഗിരി എന്ന സ്ഥലത്തെത്താം. അവിടുന്ന് സേലം ഹൈവേയിൽ നിന്ന് രാസിപുരം എന്ന സ്ഥലത്തുവെച്ച് തിരിഞ്ഞാൽ കണ്ണും പൂട്ടി കൊല്ലിമലയിലെത്താൻ സാധിക്കും.