കൊട്ടിയൂർ ക്ഷേത്രം അതിന്‍റെ പ്രസിദ്ധമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനൊരുങ്ങി. പതിനായിരക്കണക്കിന് വിശ്വാസികൾ, കാലാവസ്ഥയും ആരോഗ്യവും പോലും വകവയ്ക്കാതെ വിശ്വാസത്തോടെ വന്നെത്തുന്ന പുണ്യസന്നിധിയായ കൊട്ടിയൂരിലെ ദർശനം ഏറെ പുണ്യകരമണെന്നും ജീവിതത്തിലുടനീളം ഐശ്വര്യം പകരുന്നു എന്നുമാണ് വിശ്വാസം. ഇടവ മാസത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെ 27 ദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ വൈശാഖ മഹോത്സവം.
ബാവലിപ്പുഴയുടെ ഇരു കരകളിലുമായി സ്ഥിതി ചെയ്യുന്ന അക്കരെ ക്കൊട്ടിയൂർ ക്ഷേത്രവം ഇക്കരെ കൊട്ടിയൂർ ക്ഷേത്രവുമാണ് ഇവിടെയുള്ളത്. അക്കരെ കൊട്ടിയൂരിലാണ് വൈശാഖ മഹോത്സവം നടക്കുന്നത്. ഇവിടെ സ്ഥിരം ക്ഷേത്രമില്ലാത്തതിനാൽ ഉത്സവ കാലത്തേയ്ക്കായി പ്രത്യേകം ക്ഷേത്രം കെട്ടിയുണ്ടാക്കുന്ന പതിവാണുള്ളത്. ഈ സമയത്ത് മാത്രമേ ഇവിടെ പൂജകളുള്ളൂ. ഇക്കരെ കൊട്ടിയൂരിൽ ഒരു സ്ഥിരം ക്ഷേത്രമുണ്ട്. എന്നാൽ കൊട്ടിയൂർ ഉത്സവ കാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകളൊന്നും തന്നെയുണ്ടാവാറില്ല.

ദക്ഷയാഗം നടന്ന ഭൂമിയാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. പുരാണങ്ങളോളം തന്നെ പഴക്കം കൊട്ടിയൂരിന്‍റെ കഥകൾക്കുമുണ്ട്. അപൂർവ്വവും വിചിത്രവുമായ ആരാധനകളും പാരമ്പര്യങ്ങളം രീതികളുമാണ് കൊട്ടിയൂരിൽ ഇന്നും പിന്തുടരുന്നത്. പ്രകൃതിയോട് ചേർന്ന്. അതിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് , ഒടുവിൽ പ്രകൃതിക്കു തന്നെ സമർപ്പിക്കുന്ന ആരാധനയാണ് ഇവിടെയുള്ളത്.
മണിത്തറയിലെ മഹാദേവൻ
വൈശാഖോത്സവത്തിനു മാത്രം പ്രവേശനമുള്ള അക്കരെ കൊട്ടിയൂരിൽ സ്ഥിരമായൊരു ക്ഷേത്രമില്ല. ഉത്സവകാലത്തേയ്ക്കായി പ്രത്യേക ക്ഷേത്രവും പർണ്ണശാലകളുമെല്ലാം ഇവിടെ കെട്ടിയുണ്ടാക്കുകയാണ് പതിവ്. അക്കരെ കൊട്ടിയൂരിലെ ജലാശയത്തിനു നടുവിലുള്ള മണിത്തറയിലാണ് ശിവൻ സ്വയംഭൂവായി വസിക്കുന്നതെന്നാണ് വിശ്വാസം . ഇതിനടുത്തുതന്നെ അമ്മാറക്കൽത്തറയിൽ പാർവ്വതി ദേവിയു വസിക്കുന്നു. കൊട്ടിയൂരിന്റെ ഐതിഹ്യമനുസരിച്ച് സതീവേദി ജീവത്യാഗം ചെയ്ത ഇടമാണിത്.

ഉത്സവകാലത്ത് എത്തിയാൽ
കൊട്ടിയൂരപ്പനായി ആരാധിക്കുന്ന ശിവനെ വണങ്ങി പ്രാർത്ഥിക്കുവാൻ കഴിയുന്നത് വിശ്വാസികൾക്ക് ജീവിത സാഫല്യമാണ്. ഏറ്റവും ശ്രേഷ്ഠ യാഗങ്ങളിലൊന്നായ, മുപ്പത്തിമുക്കോടി ദേവതകളും പങ്കെടുത്ത ദക്ഷയാഗത്തിന്റെ അനുസ്മരണത്തിന് ഇവിടെ വന്നെത്തുവാൻ കഴിയുന്നത് തന്നെ അനുഗ്രഹം നല്കുമെന്നാണ് വിശ്വാസം. മഴക്കാലമല്ലെങ്കിൽപോലും വൈശാഖോത്സവ കാലത്ത് മഴ പെയ്തിരിക്കും. പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം എന്ന നിബന്ധന ക്ഷേത്രാചാരങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

വൈശാഖ മഹോത്സവം 2023- പ്രധാന തിയതികൾ
*2023 മെയ് 27 ശനി (1198 എടവം 13) നീരെഴുന്നള്ളത്ത്
*2023 ജൂൺ 1 വ്യാഴം (1198 എടവം 18) നെയ്യാട്ടം
*2023 ജൂൺ 2 വെള്ളി (1198 എടവം 19) ഭണ്ഡാരം എഴുന്നള്ളത്ത്
*2023 ജൂൺ 8 വ്യാഴം (1198 എടവം 25) തിരുവോണം ആരാധന
*2023 ജൂൺ 9 വെള്ളി (1198 എടവം 26) ഇളനീർ വെയ്പ്പ്
*2023 ജൂൺ 10 ശനി (1198 എടവം 27) ഇളനീരാട്ടം അഷ്ടമി ആരാധന
*2023 ജൂൺ 13 ചൊവ്വ (1198 എടവം 30) രേവതി ആരാധന
*2023 ജൂൺ 17 ശനി (1198 മിഥുനം 2) രോഹിണി ആരാധന
*2023 ജൂൺ 19 തിങ്കൾ (1198 മിഥുനം 4) തിരുവാതിര ചതുശതം
*2023 ജൂൺ 20 ചൊവ്വ (1198 മിഥുനം 5) പുണർതം ചതുശ്ശതം
*2023 ജൂൺ 22 വ്യാഴം (1198 മിഥുനം 7) ആയില്യം ചതുശ്ശതം
*2023 ജൂൺ 24 ശനി (1198 മിഥുനം 9) മകം കലം വരവ്
*2023 ജൂൺ 27 ചൊവ്വ (1198 മിഥുനം 12) അത്തം ചതുശ്ശതം വാളാട്ടം കലശപൂജ *2023 ജൂൺ 28 ബുധൻ (1198 മിഥുനം 13) തൃക്കലശാട്ട്.

ജൂൺ 2 വെള്ളിയാഴ്ച (എടവം 19) നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കാം. ഈ കാലയളവിൽ കേരളത്തി്ന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികളാണ് കൊട്ടിയൂരപ്പനെ കണ്ടു തൊഴുത് പ്രാർത്ഥിക്കുവാനായി ഇവിടെ വരുന്നത്.
ചിത്രങ്ങൾക്ക് കടപ്പാട്: Kottiyoor Devaswom
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











