96 ലക്ഷത്തിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ബാംഗ്ലൂര്‍ എന്ന മഹനഗരം, അതിന്റെ വളര്‍ച്ചയ്ക്കിടെ നഷ്ടപ്പെടുത്തിയത് തടാക നഗരം എന്ന പേരാണ്. ഒരു കാലത്ത് നഗരത്തിലെ സുഖകരമായ കാലവസ്ഥയ്ക്ക് കാരണമായി തീര്‍ന്ന പല തടാകങ്ങളും ബാംഗ്ലൂരിന്റെ വികസനകുതിപ്പില്‍ നികന്ന് ഇല്ലാതെയായി.
1960ൽ എടുത്ത ഒരു കണക്ക് പ്രകാരം ബാംഗ്ലൂർ നഗരത്തിൽ 280ൽ അധികം തടാകങ്ങളും കുളങ്ങളും ഉണ്ടായിരുന്നു. മുപ്പത് വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും തടാകങ്ങളുടെ എണ്ണം കുറഞ്ഞ് 80ൽ ഒതുങ്ങി. ഇന്ന് വെറും 17 തടാകങ്ങൾ മാത്രമേ ബാംഗ്ലൂർ നഗരത്തിൽ അവശേഷിക്കുന്നുള്ളു. ചില എൻ ജി ഒ സംഘടനകളുടെ നിരന്തര ശ്രമങ്ങളുടെ ഫലമായി മാത്രമാണ് ഇവയെങ്കിലും ഇന്നും നില നിൽക്കുന്നത്.
ഒരു കാലത്ത് പ്രകൃതിഭംഗിക്ക് പേരുകേട്ട ബാംഗ്ലൂർ നഗരം പ്രകൃതിയെ കൈവിട്ട് തുടങ്ങിയിരിക്കുന്നു എന്നത് ദുഃഖകരമായ സത്യമാണ്. ബാംഗ്ലൂരിൽ വിവിധതരത്തിലുള്ള പക്ഷികൾ കാണാം. അവ നമ്മുടെ കണ്ണുകൾക്ക് കൗതുകമായി ഇവിടെ അവശേഷിക്കാൻ കാരണം ചില തടാകങ്ങൾ ഇപ്പോഴും ഉള്ളതുകൊണ്ട് മാത്രമാണ്.
പ്രകൃതിയോട് അനീതി കാണിച്ചാണ് ബാംഗ്ലൂരിലെ വികസന പ്രവർത്തനങ്ങൾ ഏറേയും നടന്നിട്ടുള്ളത്. നഗരത്തിലെ ചില പ്രധാന തടാകങ്ങൾ നികത്തിയാണ് ബസ് സ്റ്റാൻഡും ഗോൾഫ് കോഴ്സുമൊക്കെ സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ബാംഗ്ലൂരിലെ സുന്ദരമായ കാലവസ്ഥയ്ക്ക് വ്യതിയാനം വന്നിരിക്കുകയാണ്.
എന്നിരുന്നാലും പ്രകൃതിസ്നേഹികൾക്ക് കുറച്ചെങ്കിലും ആശ്വസിക്കാൻ ചില തടാകങ്ങളെങ്കിലും നശിക്കാതെ നിൽക്കുന്നുണ്ട്. അവയൊക്കെ നശിക്കാതെ നിലനിർത്താൻ ഇനിയും ഏറെപ്രയത്നം ആവശ്യമാണ്. ബാംഗ്ലൂരിലെ, മനംകുളിർപ്പിക്കുന്ന ചില തടാകങ്ങൾ നമുക്ക് കാണാം.