ഉദ്ദംപൂർ ആർമി ക്വാർടേഴ്സ് അമാനുഷികമായ സംഭവങ്ങൾ അപ്രതീക്ഷിതമായി അരങ്ങേറുന്ന ഉദ്ദംപൂർ ആർമി ക്വാർടേഴ്സാണ് ലിസ്റ്റിലെ ആദ്യ ഇടം. ഇവിടെ ആളുകൾ പുറത്തും മറ്റും ഒഴുകി നീങ്ങുന്ന ഒരു രൂപത്തെ കണ്ടുവെന്ന് പറയുന്നു. വളരെ കുറച്ച് സെക്കൻഡുകൾ മാത്രമേ ഇതിനെ കാണാന്‍ സാധിക്കുവെന്നും അതു കഴിഞ്ഞാൽ മെല്ലെ ആ രൂപം ഇല്ലാതായി പോകുമെന്നുമാണ് ഈ രൂപത്തെ കണ്ടുവെന്ന് അവകാശപ്പെട്ടവർ പറയുന്നത്. മാഞ്ഞ് ഇല്ലാതാകുമ്പോഴേയ്ക്കും അസ്ഥിയെപ്പോലും മരവിപ്പിക്കുന്ന തരത്തിലുള്ള ഒരു വിചിത്രമായ, പേടിപ്പിക്കുന്ന സ്വരവും ഈ രൂപം പുറപ്പെടുവിക്കും. അതുകേൾക്കുമ്പോഴേയ്ക്കും കണ്ടയാളുടെ ജീവൻ നഷ്ടപ്പെടാറായിട്ടുണ്ടാവും. മറ്റു ലോകങ്ങളില്‍ നിന്നും ഭൂമി സന്ദർശിക്കുവാനെത്തുന്ന രൂപങ്ങളാണിതെന്നും രാത്രി ഒരുമണി മുതൽ മൂന്ന് മണിവരെയാണ് ഇവരുടെ സഞ്ചാരമെന്നുമാണ് ഈ പ്രദേശത്തുള്ളവർ വിശ്വസിക്കുന്നത്.
ഗാവ്കടൽ പാലം എന്താണ് ഗാവ്കടൽ പാലത്തിൽ നടക്കുന്നത് എന്നറിയണമെങ്കിൽ പത്തിരുപത്തഞ്ച് കൊല്ലം പുറകോട്ട് പോകണം. 1990ൽ നടന്ന ഗാവ്കടൽ കൂട്ടക്കൊലയാണ് ഈ പ്രദേശത്തെ കുപ്രസിദ്ധമാക്കിയത്. 1990 ജനുവരി 21 ന് കേന്ദ്ര റിസർവ് പോലീസ് സേനയിലെ ഇന്ത്യൻ അർദ്ധസൈനികർ ഒരു കൂട്ടം കശ്മീരി പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്ത സംഭവമാണ് ഗാവ്കടൽ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂകമായ മനുഷ്യക്കുരുതി എന്നാണത് അറിയപ്പെടുന്നത്.
അതിനുശേഷമാണത്രെ ഇവിടെ രാത്രികാലങ്ങളിൽ പ്രേതശല്യവും മറ്റും അനുഭവപ്പെടുവാൻ തുടങ്ങിയത്. അന്നത്തെ ആ സംഭവത്തിൽ ക്രൂരമായി കൊല്ലപ്പെട്ട, ആഗ്രഹങ്ങൾ സഫലീകരിക്കാതെ ഭൂമിയിൽ നിന്നും പോയ ആ ആളുകൾ പ്രതികാരദാഹികളായി ഇവിടെയെത്തുന്നതാണ് ആ സംഭവങ്ങൾക്കു കാരണമെന്നാണ് ഇവിടുള്ളവർ വിശേഷിപ്പിക്കുന്നത്. ഇതുവഴി രാത്രികാലങ്ങളിൽ കടന്നു പോകുന്നവർ പോലും പലവിധത്തിലുള്ള അമാനുഷിക സംഭവങ്ങൾക്കും സാക്ഷികളായിട്ടുണ്ടത്രെ. കാശ്മീരിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണിത്.
അബ്ദുള്ള ജിന്നിന്‍റെ ആത്മാവ് ശ്രീനഗറിലെ ഒരു വീട്ടിൽ അബ്ദുള്ള എന്നയാളുടെ ആത്മാവ് ഇപ്പോഴും പാർക്കുന്നുണ്ടെന്നാണ് മറ്റൊരു വിശ്വാസം. ആരെങ്കിലും ആ വീടിനുള്ളിൽ പ്രവേശിച്ചാൽ കുറച്ചു മിനിട്ടുകൾ കഴിയുമ്പോഴേയ്ക്കും അവരുടെ ചെരിപ്പ് എടുത്തെറിയുന്നത് കാണാമത്രെ. പലരും ഇവിടെ ആത്മാവിന്‍റ സാമീപ്യം വിശ്വസിച്ചിരുന്നില്ലെങ്കിലും നേരിട്ട് അനുഭവച്ചതോടെയാണ് ഇത് വിശ്വസിക്കുവാൻ തയ്യാറായത്. ഇതുകൂടാതെ രാത്രികാലങ്ങളില്‍ ഈ വീട്ടിൽ നിന്നും വലിയ ശബ്ദങ്ങളും പുറത്ത് കേൾക്കാം. ഇത് കൂടാതെ ഈ വീട്ടിൽ ആരു പ്രവേശിച്ചാലും അവർക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങളുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
കുനാൻ പോഷ്പാറ, ഇരട്ട ഗ്രാമങ്ങൾ കാശ്മീരിലെ കുപ്വാര ജില്ലയിലെ ഇരട്ട ഗ്രാമങ്ങളാ. കുനാനിനും പോഷ്പാറയ്ക്കും പറയുവാനുള്ളതും ഇതുപോലെ തന്നെയുള്ള പേടിപ്പെടുത്തുന്ന കഥകളാണ്. പണ്ട് എപ്പോഴോ സൈനികരാൽ ക്രൂരമായി കൊല്ലപ്പെട്ട, സ്ത്രീകളുടെ ആത്മാക്കളാണ് ഇവിടെ ഭയം വിതയ്ക്കുന്നത്. കുപ്രസിദ്ധമായ ഈ കൊലപാതകം 1991 ലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അക്കാലത്ത് ഏകദേശം നൂറോളം സ്ത്രീകൾ ഇവിടെ ഇങ്ങനെ ക്രൂരമായി മരണത്തിന് ഇരയായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനുശേഷമാണ് അവരുടെ ആത്മാക്കൾ ഈ ഗ്രാമങ്ങളിലെത്തി പേടിപ്പിക്കുന്നതെന്നാണ് ഇവിടുത്തെ ഗ്രാമീണർ വിശ്വസിക്കുന്നത്.
പേടിപ്പിക്കുന്ന മരം ശ്രീനഗറിൽ നിന്നും ഗുരെസിലേക്കുള്ള പാതയിൽ സ്ഥിതി ചെയ്യുന്ന പേടിപ്പിക്കുന്ന മരമാണ് ഇവിടുത്ത മറ്റൊരു വില്ലൻ. സാധാരണ ദിവസങ്ങളിൽ പ്രശ്നമൊന്നുമില്ലെങ്കിലും അമാവാസി നാളുകളിൽ ഇതുവഴി പോകുമ്പോൾ ഈ മരത്തിൽ തൊടുമ്പോൾ ആത്മാക്കുളുടെ ശല്യം പിന്നീടുണ്ടാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഖൂനി നലാ പേരു പോലെ തന്നെ പേടിപ്പിക്കുന്ന ഇടമാണ് ഖൂനി നലാ. ജമ്മു കാശിമീര്‍ ഹൈവേയിൽ ബാനിഹാൽ ടണലിലേക്ക് തിരിയുന്നതിനു അടുത്തുള്ള വളവാണിത്. അപകടകാരിയായ ഈ വളവിൽ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ആത്മാക്കളാണ് ഇവിടെ നടക്കുന്ന അപകടങ്ങൾക്കു പിന്നിലെന്നാണ് വിശ്വാസം. കറുത്ത സാരിയുടുത്ത ഒരു സ്ത്രീ കൈക്കുഞ്ഞുമായി റോഡിലെത്തി ലിഫ്റ്റ് ചോദിക്കുമെന്നും ആളുകൾ ലിഫ്റ്റ് കൊടുക്കാറിരുന്നാൽ അവരെ ക്രൂരമായ വാക്കുകൾ കൊണ്ട് ശപിക്കുമെന്നും മുന്നോട്ട് പോകുമ്പോള്‍ അവർക്ക് വാഹനാപകടം സംഭവിക്കുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
കാടിനുള്ളിൽ വഴിവെട്ടിയ കരിന്തണ്ടനെ തളച്ച ചങ്ങലമരത്തിന്‍റെ കഥ!
പ്രേതങ്ങൾ വാഴുന്ന പുസ്തകാലയം...തലയില്ലാത്ത ആത്മാക്കളുള്ള സ്കൂൾ..പോരേ പേടിക്കുവാൻ!!