പള്ളികൊണ്ടേശ്വർ ക്ഷേത്രം
ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ സുരുട്ടുപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ശിവക്ഷേത്രമാണ് പള്ളികൊണ്ടേശ്വർ ക്ഷേത്രം. പള്ളികൊള്ളുന്ന രീതിയിലുള്ള ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം ലോകമെമ്പാടുമുള്ള ശൈവഭക്തരുടെ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.
PC:Iramuthusamy
പള്ളികൊള്ളുന്ന ദേവന്‍
പാര്‍വ്വതി ദേവിയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന രൂപത്തിലുള്ള ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. പള്ളികൊള്ളുന്ന രൂപത്തിലുള്ള ശിവനായതിനാലാണ് പള്ളികൊണ്ടേശ്വരര്‍ ക്ഷേത്രം എന്ന പേരിലിത് അറിയപ്പെടുന്നത്. ലോകത്തില്‍ ഇത്തരത്തില്‍ ശിവനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രം ഇതുമാത്രമേയുള്ളൂ എന്നാണ് വിശ്വാസം. ഭോഗശയന ശിവൻ എന്നും ഇവിടുത്തെ ശിവന് പേരുണ്ട്.
PC:Iramuthusamy
പുരാണം ഇങ്ങനെ
അമൃത് കടഞ്ഞെടുക്കുവാനുള്ള പാലാഴി മഥനത്തില്‍ അമൃതിനും മുന്‍പായി ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ലോകത്തിനു മുഴുവന്‍ ദോഷകരമായേക്കാവുന്ന ഈ വിഷം അത്യുഗ്രപ്രഭയില്‍ പുറത്തു വന്നപ്പോള്‍ ആര്‍ക്കും തന്നെ അവിടെ നില്‍ക്കുവാനായില്ല. ലോകത്തെയും ദേവഗണത്തെയും ഹാലാഹല വിഷത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ദേവന്മാര്‍ മഹാദേവന്‍റെ പക്കലെത്തി. ലോലത്തിന്‍റെ രക്ഷയ്ക്കായി ദേവന്‍ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉള്ളിലെത്തിയാല്‍ അത് മഹാദേവന് അപകടകരമാണെന്ന് മനസ്സിലാക്കിയ പാര്‍വ്വതി ദേവി അത് തടയുവാനായി ശിവന്‍റെ കഴുത്ത് അമര്‍ത്തിപ്പിടിച്ചു. കുറേ സമയം കഴിഞ്ഞപ്പോള്‍ ആ വിഷം അവിടെ കണ്ഠത്തില്‍ തന്നെ ഉറയ്ക്കുകയും ചെയ്തു. ഇങ്ങനെയാണ് ശിവന്‍ നീലകണ്ഠന്‍ ആയതെന്നാണ് വിശ്വാസം. അങ്ങനെയിരിക്കേ കുറച്ചു കഴിഞ്ഞപ്പോള്‍ ശിവന് ഒരു മോഹാലസ്യം അനുഭവപ്പെട്ടുവത്രെ. ഇതു കണ്ട പാര്‍വ്വതി ദേവി അദ്ദേഹത്തിന്റെ ശിരസ്സ് തന്റെ മടിയില്‍ കിടത്തി. അങ്ങനെ പാര്‍വ്വതി ദേവിയുടെയും മറ്റ് മുപ്പത്തിമുക്കോടി ദേവതകളുടെയും സാന്നിധ്യത്തില്‍ അദ്ദേഹം പള്ളികൊണ്ടു. അങ്ങെ പള്ളികൊണ്ട ശിവനാണ് പള്ളികൊണ്ടേശ്വർ എന്നറിയപ്പെടുന്നത്.
PC:Iramuthusamy
സുരുട്ടുപള്ളി
ശിവന്‍ വിഷം പാനംചെയ്ത നാള്‍ ഏകാദശി ആയിരുന്നു. പിറ്റേന്ന് ദ്വാദശിയിലും പള്ളികൊണ്ട അദ്ദേഹം അടുത്തദിവസം പ്രദോഷത്തിൽ എഴുന്നേറ്റ് പ്രദോഷ നടനമാടി എന്നാണ് വിശ്വാസം. പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാർ നിന്നതിനാൽ 'സുരരർപള്ളി'യെന്നും പിന്നീട് ഈ സ്ഥലം 'സുരുട്ടുപള്ളി' എന്ന സ്ഥലനാമത്തിൽ അറിയപ്പെട്ടു. ക്ഷേത്ര ശ്രീകോവിലില്‍ സകല ദേവന്മാരുടെയും സാന്നിധ്യത്തില്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് പള്ളിയുറങ്ങുന്ന മഹാദേവന്‍റെ പ്രതിഷ്ഠ കാണാം.
വാല്മീകീശ്വരന്‍
പണ്ട് യുഗങ്ങള്‍ക്കു മുന്‍പുതന്നെ വാല്മികി ഇവിടെ എത്തുകയും ശിവന് പൂജകളും പ്രാര്‍ത്ഥനയും അര്‍പ്പിക്കുകയും ചെയ്തുവത്രെ. അദ്ദേഹത്തില്‍ സംപ്രീതനായ ശിവന്‍ സ്വയംഭ ആയി ശിവലിംഗത്തില്‍ ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയംഭൂലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരൻ എന്നാണ് ഈ ശിവലിംഗം അറിയപ്പെടുന്നത്.
രാമലിംഗേശ്വരൻ
രാവണവധത്തിനുശേഷം ശ്രീരാമൻ ലങ്കയില്‍ നിന്നും തന്റെ രാജ്യത്തേയ്ക്ക് മടങ്ങുന്ന വഴി പ്രാര്‍ത്ഥിക്കുവാനായി ഇവിടെ സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവരോടൊത്ത് എത്തിയ രാമന്‍ സ്വന്തം കൈകളാൽ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരൻ എന്നാണിത് അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ മറ്റൊരു ശ്രീകോവിലിൽ ആണിത് പ്രതിഷ്ഠിച്ചിരിക്കുന്നത്. മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു
അപര രാമേശ്വരം
അപരരാമേശ്വരം എന്നും പള്ളികൊണ്ടേശ്വർ ക്ഷേത്രം അറിയപ്പെടുന്നു. ചാര്‍ ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ രാമേശ്വരത്തെത്തി പ്രാര്‍ത്ഥിച്ചാലുള്ള എല്ലാ ഫലങ്ങളും ഇവിടെ പ്രാര്‍ത്ഥിച്ചാലും ലഭിക്കുമെന്നാണ് വിശ്വാസം.
PC:wikipedia
പ്രദോഷക്ഷേത്രം
ശിവന്‍ ആദ്യമായി പ്രദോഷനൃത്തം ആടിയ ക്ഷേത്രം കൂടിയാണ്
പള്ളികൊണ്ടേശ്വർ ക്ഷേത്രം. ആദ്യമായി പ്രദോഷ പൂജ നടന്നതും ഇവിടെയാണെന്നാണ് വിശ്വാസം. . അതിനാല്‍ പ്രദോഷക്ഷേത്രമെന്നും സുരട്ടുപള്ളി അറിയപ്പെടുന്നു.
ഇവിടെ പ്രാര്‍ത്ഥിച്ചാല്‍
സകല ദേവീ ദേവന്മാരുടേയും സാന്നിധ്യമുള്ള അത്യപൂര്‍വ്വ ക്ഷേത്രം കൂടിയാണിത്. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങളെല്ലാം സഫലമാകും എന്നുമൊരു വിശ്വാസമുണ്ട്. പള്ളിക്കൊണ്ടേശ്വരനെ ദര്‍ശിച്ച് മനസ്സു തുറന്നു പ്രാര്‍ത്ഥിച്ചാല്‍ സകല രോഗങ്ങളും ദുരിതങ്ങളും അകലുമെന്നാണ് വിശ്വാസം.
എത്തിച്ചേരുവാന്‍
ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ സുരുട്ടുപ്പള്ളി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആര്‍ക്കോണം-ചെന്നൈ റെയില്‍വേ റൂട്ടില്‍ തിരുവള്ളൂരില്‍
ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പ്രധാന ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് ഇല്ല. പകരം ആര്‍ക്കോണം റെയില്‍വേ സ്റ്റേഷനിലിറങ്ങി ആര്‍ക്കോണം- ചെന്നൈ സബ് സര്‍ബന്‍ ട്രെയിനില്‍ തിരുവള്ളൂരില്‍ ഇറങ്ങാം. ഇവിടെ നിന്നും ഊറ്റുകോട്ട എന്ന സ്ഥലത്തേയ്ക്ക് ബസ് ലഭിക്കും. ഊറ്റുകോട്ടയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ നിന്നും ക്ഷേത്രത്തിലേക്ക് 59 കിലോമീറ്റര്‍ ദൂരമുണ്ട്.