കായലിനു നടുവില്‍ ഒറ്റപ്പെട്ട ഒരു പച്ചത്തുരുത്ത്. ഏകാന്തതയെ പ്രണയിക്കുന്നവര്‍ക്കായി പ്രകൃതി ഒരുക്കിയ ഒരു ഇടത്താവളം. ഏകാകികളുടെ സ്വപ്നങ്ങള്‍ക്ക് ഏഴ് നിറം പകരാന്‍ ഒപ്പം പക്ഷികളും. പാതിരാമണലിന്റെ സവിശേഷതകള്‍ ഇങ്ങനെ നീളുന്നു... ബാഹ്യ ഇടപെടലുകള്‍ അധികം ചെന്നെത്താത്ത ഈ തുരുത്ത് ദേശാടന പക്ഷികളുടെ ഒരു സങ്കേതം തന്നെയാണ്.
കുമരകം-തണ്ണീര്‍മുക്കം ജലപാതയില്‍ വേമ്പനാട്ടു കായലിനു നടുവിലാണ് ഈ സ്ഥലം. പക്ഷേ സാധാരണ യാത്രപ്രേമികള്‍ ഇവിടെ എത്താറുള്ളത് വിരളം. സലീം അലിയുടെ അത്രയില്ലെങ്കിലും പക്ഷികളുടെ ഭാഷകള്‍ മനസിലാക്കാനും മറുപടി പറയാനും മാത്രം ഇഷ്ടപ്പെടുന്നവരാണ് പാതിരാമണലിലെത്തുന്ന വിരുന്നുകാര്‍. അല്ലാത്തവര്‍ക്ക് ചിന്തയുടെ വിസ്താരത്തിന് അനുസരിച്ച് ഇവിടം നിര്‍വചിക്കാം.

Pc: Ashwin Kumar
ഇനി മനുഷ്യര്‍ക്ക് പുറമേ ഇവിടെ എത്തുന്ന വിരുന്നുകാര്‍ ആരൊക്കെയാണെന്ന് അറിയേണ്ടേ? മത്സ്യങ്ങളെ മുങ്ങാകുഴിയിട്ട് പിടിച്ച് ഉയരത്തിലേക്കെറിഞ്ഞ് കൊക്ക് കൊണ്ട് കൊന്ന് തിന്നുന്ന പാമ്പിനോട് രൂപ സാദൃശ്യമുള്ള ചേരക്കോഴി. ഇവരുടെ ഇരപിടിത്തം കാമറയില്‍ ഒപ്പാന്‍ നോക്കിയാല്‍ സംഗതി ഇത്തിരി പാളും. വളരെ വേഗത്തിലാണ് ഇവയുടെ എല്ലാ ചലനങ്ങളും. തീര്‍ന്നില്ല ഇന്ത്യന്‍ ഷാഗ്, ചായമുണ്ടി എന്ന പര്‍പ്പിള്‍ ഹെറോണ്‍, വിവിധയിനം കൊക്കുകള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷികള്‍ 1800 മീറ്റര്‍ മാത്രം ചുറ്റളവുള്ള ഈ കൊച്ചുദ്വീപില്‍ എത്താറുണ്ട്.

pc: Manjithkaini
ഇടതൂര്‍ന്നു നില്ക്കുന്ന മരങ്ങളും അതില്‍ പിണഞ്ഞു കിടക്കുന്ന വള്ളികളും പിന്നിട്ട് കരിങ്കല്‍ പാകിയ വഴിയിലൂടെയുള്ള കാഴ്ചകളും ഈ നീണ്ട പാതിരാമണലില്‍ ഇവിടെയെത്തുന്നവരെ കാത്തിരിപ്പുണ്ട്. ഗൂഗിള്‍ മാപ്പുണ്ടെന്ന അഹങ്കാരവുമായാണല്ലോ നമ്മള്‍ പലപ്പോഴും യാത്രതിരിക്കാറ്. എന്നാല്‍ ഗൂഗിള്‍ മാപ്പ് പോലും ചതിക്കുന്ന വഴികളാണ് ഇവിടെ മിക്കതും. ചതുപ്പും ചെളിയും നിറഞ്ഞ ദ്വീപിനുള്ളില്‍ വഴിതെറ്റാനുള്ള സാധ്യത ഏറെയാണ്.
കടവില്‍ നിന്നും ദ്വീപിന് ഉള്ളിലേക്കു കയറുന്തോറും കാടിന് ഗാംഭീര്യം കൂടിയോ എന്നു തോന്നും. മണ്ണിനു പുറത്തേക്കുവളരുന്ന വേരുകളും കട്ടിയായി വളരുന്ന ചെടികളുമായി വായിച്ചറിവുകള്‍ മാത്രമായുള്ള സ്ഥലങ്ങള്‍ കണ്‍മുന്നില്‍ മനസിനെ തണുപ്പിച്ചിങ്ങനെ വന്നു നില്‍ക്കും. ഇതൊന്നും കൂടാതെ ആ സ്പ്ന തുല്യ അന്തരീക്ഷം തണുപ്പിക്കാനയി വിവിധയിനം കണ്ടല്‍ച്ചെടികളും.

ചെറുപ്പക്കാരനായ ബ്രാഹ്മണന്‍ സന്ധ്യാനമസ്‌കാരത്തിനായി കായലില്‍ ഇറങ്ങിയപ്പോള്‍ കായല്‍ വഴിമാറിക്കൊടുത്ത് ഉണ്ടായതാണ് പാതിരാമണല്‍ ദ്വീപെന്നാണ് ഐതിഹ്യം. പിന്നീട് തിരുവിതാംകൂര്‍ രാജവംശത്തിന്റെ കീഴിലായ ദ്വീപ് അനന്തപത്മനാഭന്റെ തോപ്പ് എന്നാണറിയപ്പെട്ടിരുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











