കാടിനു നടുവിലൂടെ, കാടകങ്ങൾക്കുള്ളിലൂടെ ചുറ്റും കാട് മാത്രം കണ്ടുള്ള യാത്ര. ഇടയ്ക്കിടെ അണക്കെട്ടുകളും ദർശനഭാഗ്യം സഞ്ചാരികൾക്കു നല്കുന്ന കാട്ടുമൃഗങ്ങളും. ഗവി യാത്രയുടെ ആകെത്തുക ഇതൊക്കെയാണ്. എന്നാൽ ഇത് നല്കുന്ന സന്തോഷത്തിനും ഫ്രഷ്നെസിനും ഒരു പരിധിയില്ല എന്നതാണ് ആൾക്കാരെ വീണ്ടും ഇവിടേക്ക് എത്തിക്കുന്നത്. ഇത്തവണ ഗവിയാത്ര ഒന്നു വ്യത്യസ്തമാക്കിയാലോ? ഒരു രാത്രി കൂടാരത്തിൽ ചെലവഴിച്ച് ട്രെക്കിങ്ങും ബോട്ടിങ്ങും ആയൊരു ഗവി അനുഭവം
ഗവി കാടുകളുടെ രാത്രി സൗന്ദര്യവും എളുപ്പത്തിൽ പോയി വരാൻ സാധിക്കാത്ത ഇടങ്ങളും കണ്ടാസ്വദിച്ച് ഒരു രാത്രിയും രണ്ട് പകലും ചെലവഴിച്ചാലോ? എങ്കിൽ നിങ്ങളുടെ അടുത്ത യാത്ര ഇപ്പോൾ തന്നെ പ്ലാൻ ചെയ്യാം. പെരിയാർ ടൈഗർ റിസർവിൻറെ ജംഗിൾ ക്യാംപ് ടെന്‍റ് പാക്കേജ് ഇങ്ങനെയൊരു അസുലഭ അവസരമാണ് ഒരുക്കുന്നത്.

ജംഗിൾ ക്യാംപ്
പെരിയാർ ടൈഗർ റിസർവ് നടത്തുന്ന ജംഗിൾ ക്യാംപ് സാഹസികർക്കും പ്രകൃതി സ്നേഹികള്‍ക്കും ഏറ്റവും സംതൃപ്തിയോടെ ചെലവഴിക്കാൻ പറ്റിയ കുറച്ചധികം സമയമാണ്. കാടിനുള്ളിൽ ടെന്‍റിനുള്ളിലെ താമസവും മറ്റൊരു യാത്രയിലും പാക്കേജിലും ലഭിക്കാത്ത ട്രെക്കിങ്ങും കിടിലൻ കാഴ്ചകളും ഇതൊന്നും പോരാതെ ഗവിയിലേക്ക് സഫാരിയും ബോട്ടിങ്ങും ഉൾപ്പെടുന്ന പാക്കേജ് വർഷത്തിലെപ്പോൾ വേണമെങ്കിലും ബുക്ക് ചെയ്യാം.
മാനംമുട്ടിമല ട്രെക്കിങ്, രാത്രി ടെന്‍റിലെ താമസം, പുലർച്ചെ ഗവി കാടുകളിലേക്ക് മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന സഫാരി, പക്ഷി നിരീക്ഷണം, കുമളിയിൽ ബോട്ടിങ് എന്നിവയാണ് ഈ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നത്. രണ്ടു പകലും ഒരു രാത്രിയും നീണ്ടുനിൽക്കുന്ന ഈ പാക്കേജ് ഗവിയെ അറിയാനും മനസ്സിലാക്കുവാനും പറ്റിയ യാത്രയായിരിക്കും.

മുൻകൂട്ടി ബുക്കിങ് നടത്തി മാത്രമേ ഈ പാക്കേജിൽ പങ്കെടുക്കാൻ സാധിക്കൂ. വള്ളക്കടവ് ചെക് പോസ്റ്റിൽ എത്തി ബുക്കിങ് നടത്തിയ വിവരങ്ങൾ കാണിച്ച് നിങ്ങളുടെ പ്രവേശന പാസ് ലഭിക്കുന്നതു മുതൽ പാക്കേജ് ആരംഭിക്കും. വള്ളക്കടവ് വരെ നിങ്ങൾക്ക് സ്വന്തം വണ്ടിയിൽ അത് കാറിലോ ഇരുചക്ര വാഹനങ്ങളിലോ എങ്ങനെ വേണമെങ്കിലും വരാം. ഇവിടുന്ന് നിങ്ങൾക്ക് ടെന്‍റിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ. ഉച്ചയ്ക്ക് രണ്ടരയാണ് ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യേണ്ട സമയം.
ജംഗിൾ ക്യാംപ്- ഒന്നാം ദിവസം
ചെക്ക് ഇൻ ചെയ്ത് മൂന്നു മണിയോടെ ടെന്‍റിലെത്തി ഫ്രഷായി ഒരു ചായ കുടിച്ച ശേഷം യാത്രയ്ക്ക് തുടക്കമാകും. മൂന്നരയോടെ മാനംമുട്ടിമലയിലേക്ക് ട്രെക്കിങ്ങിനു പോകും.ഗവി റൂട്ടിലൂടെ കുറച്ചു പോയാൽ മാനംമുട്ടിമലയിലേക്കുള്ള വഴി കാണാം. പുല്ലുകൾക്കിടയിലൂടെ കുത്തനെയുള്ള കയറ്റം കയറി മാനം മുട്ടി നിൽക്കുന്ന മലയുടെ ഉയരത്തിലേക്ക് എത്തും. ഇവിടെ എത്തിയാൽ ഇഷ്ടംപോലെ കാഴ്ചകൾ കാണാം.

കാട്ടിയും ആനകളും മാത്രമല്ല, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാഴ്ചകളും ഇവിടെ നിന്നാൽ കാണാം. ഇത് കൂടാതെ മലനിരകളുടെ കാഴ്ചയും ഇവിടെ ആസ്വദിക്കാം.
മനോഹരമായ കാഴ്ചകൾ കണ്ട ശേഷം തിരികെ ടെന്‍റിലേക്ക് വരാം. രാത്രി എട്ടു മണിക്ക് ഡിന്നർ ലഭിക്കും. അതു കഴിഞ്ഞ് രാത്രി ടെന്‍റിൽ വന്ന് വിശ്രമിക്കാം.
ജംഗിൾ ക്യാംപ്- രണ്ടാം ദിവസം
രണ്ടാം ദിവസമാണ് ഗവിയിലേക്കുള്ള സഫാരി. രാവിലെ ആറര മുതൽ 9.30 വരെയാണ് ഗവി സഫാരിയുടെ സമയം. സഫരി ബസിലോ അല്ലെങ്കിൽ ക്യാംപർ ജീപ്പിലോ ആയിരിക്കും ഗവിയിലേക്കുള്ള യാത്ര. ഇഷ്ടംപോലെ മൃഗങ്ങളെ വണ്ടിയിൽ കാണാം. വള്ളക്കടവ് മുതൽ ഗവി വരെയുള്ള യാത്രയാണിത്.തിരികെ ക്യാപിലെത്തി ഒൻപതരയോടെ പ്രഭാത ഭക്ഷണം കഴിച്ച് അടുത്തുതന്നെ പക്ഷി നീരീക്ഷണത്തിനായി പോകും.
തിരികെ വന്ന് ഒരുമണിയോടെ ഉച്ചഭക്ഷണം കഴിച്ച് ഒന്നരയോടെ ചെക്ക് ഔട്ട് ചെയ്യാം. തുടർന്ന് ഇറങ്ങി മൂന്നരയോടെ കുമളി ഫോറസ്റ്റ് പാർക്കിങ് ഏരിയയിൽ എത്തിയാൽ സൗജന്യമായി ബോട്ടിങ് നടത്തി നാട്ടിലേക്ക് മടങ്ങാം. എന്നാൽ പാക്കേജിന്റെ ഭാഗമായി നിങ്ങളെ ഇവിടെ എത്തിക്കില്ല. വാഹനത്തിൽ വരുന്നവർക്ക് സ്വന്തം നിലയിൽ കുമളിയിൽ എത്തണം.

പെരിയാർ ടൈഗർ റിസർവ് ജംഗിൾ ക്യാംപ്-ബുക്കിങ്
വണ്ടിപ്പെരിയാർ വള്ളക്കടവ് ചെക്ക് പോസ്റ്റിൽ ഉച്ചയ്ക്ക് രണ്ടരയോടെ എത്തിച്ചേരുന്നതു മുതൽ ആണ് പാക്കേജ് ആരംഭിക്കുന്നത്. പെരിയാര്‍ ടൈഗർ റിസർവ് വെബ്സൈറ്റിൽ https://www.periyartigerreserve.org/Login നിങ്ങളുടെ പേര്, ഫോൺ നമ്പർ, മെയിൽ ഐഡി, എന്നിവയും പാസ്വേഡും നല്കി ലോഗ് ഇൻ ചെയ്യണം. തുടർന്ന് നിങ്ങൾക്ക് ലഭ്യമായിട്ടുള്ള തിയതികൾ കാണിക്കും. അതിൽ ആളുകളുടെ എണ്ണം, വേണ്ട ടെന്‍റുകൾ എന്നിവ നല്കി, ആവശ്യമായ പണം അടച്ച് ബുക്കിങ് നടത്താം.
രണ്ടു പേർക്കുള്ള പാക്കേജിന് 5500 രൂപയാണ് നിരക്ക്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഈ പാക്കേജ് വഴി പ്രവേശനമില്ല. പാക്കേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പെരിയാർ ടൈഗർ റിസർവ് ഔദ്യോഗിക വെബ്സൈറ്റിൽ നോക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











