ശൗര്യത്തിന്റെ പ്രതീകമാണ് കടുവകൾ, ശൗര്യമുള്ളവരെ നമ്മൾ വിശേഷിപ്പിക്കാറുള്ളത് കടുവകൾ എന്നാണ്. പക്ഷെ കടുവകളുടെ കണ്ണുകളിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിക്കേ! ഒരു ഓമനത്തം തോന്നുന്നില്ലേ? പൂച്ചകളോട് തോന്നുന്ന ഓമനത്തം! എന്നാൽ നമുക്ക് കടുവയെ ഇന്ത്യയുടെ ഓമന മൃഗം എന്ന് വിശേഷിപ്പിക്കാം അല്ലേ? ശരിക്കും യോജിക്കുന്ന വിശേഷണം!
ഏഷ്യൻവരകളിൽ കണ്ടുവരുന്ന പൂച്ച വർഗത്തിൽപ്പെട്ട കടുവകളിൽ ഒൻപതോളം ഉപവർഗങ്ങൾ ഉണ്ട്. ഇവയിൽ ബാലിയൻ കടുവ, ജവാൻ കടുവ എന്നീ വർഗങ്ങൾക്ക് വംശ നാശം സംഭവിച്ചു കഴിഞ്ഞു. ഇന്ത്യ മാത്രമല്ല, ബംഗ്ലാദേശ്, മലേഷ്യ, നേപ്പാൾ, കൊറിയ തുടങ്ങിയ രാജ്യങ്ങളൊക്കെ കടുവയേ ദേശീയ മൃഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ 53 കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഉണ്ടെന്നാണ് കണക്ക്. പ്രൊജക്ട് ടൈഗർ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിൽ കടുവകളെ സംരക്ഷിച്ച് പോകുന്നത്. ഇതിൽ കുറച്ച് കടുവ സങ്കേതങ്ങളിലൂടെ നമുക്ക് ഒരു യാത്ര പോയാലോ? കടുവകളുടെ ഓമനത്തം നേരിൽകാണാം!
കോർബറ്റിന്റെ വേട്ടക്കഥകളിലൂടെ
പ്രൊജക്ട് ടൈഗറിന്റെ കീഴിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ കടുവ സംരക്ഷണം കേന്ദ്രമാണ് ജിം കോർബേറ്റ് നാഷണൽ പാർക്ക്. 1957ൽ ആണ് കോർബറ്റ് ദേശിയ ഉദ്യാനം എന്ന് പേര് നൽകിയത്. മുൻപ് രാംഗംഗ ദേശീയ ഉദ്യാനം എന്നായിരുന്നു ഇതിന്റെ പേര്. ഉത്തരാഖണ്ഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
പ്രശസ്‌ത ബ്രട്ടീഷ് വേട്ടക്കാരനും പ്രകൃതി സ്‌നേഹിയും ഫോട്ടോഗ്രാഫറുമായ ജിം കോര്‍ബറ്റിന്റെ പേരാണ് ഈ ദേശീയ ഉദ്യാനത്തിന് നല്‍കിയിരിക്കുന്നത്. 'മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമൗണ്‍' എന്ന തന്റെ പ്രശസ്‌തമായ പുസ്‌തകത്തില്‍ കുമൗണ്‍ മേഖലയില്‍ അദ്ദേഹം നടത്തിയ വേട്ടയാടലുകളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. നാനൂറോളം മനുഷ്യരെ കൊന്ന കടുവയെ വേട്ടയാടിയതിനെ കുറിച്ചും അദ്ദേഹം ഈ പുസ്‌തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
പരിചയ സമ്പന്നരായ ഗൈഡുകളുടെ ഒന്നച്ചുള്ള ജീപ്പ് സഫാരിയിലൂടെ, സഞ്ചാരികൾക്ക് ഇവിടുത്തെ കടുവകളെ കാണാൻ സാധിക്കും. ആനപ്പുറത്ത് ഏറി വനത്തിന്റെ വന്യത ആസ്വദിച്ചുള്ള യാത്രയും ആകാം. നിരവധി പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഈ പാർക്ക്.
ജംഗിൾ ബുക്കിൽ
റുഡ്യാർഡ് ക്ലിപ്പിംഗ്സിന് ജംഗിൾ ബുക്ക് എഴുതാൻ പ്രേരണയായ വന്യജീവി സങ്കേതമാണ് കഞ്ഞ വന്യജീവി സങ്കേതം. ഇന്ത്യയിലേ ദേശീയ ഉദ്യാനങ്ങളിൽ ഏറ്റവും സുന്ദരമായ സ്ഥലം എന്നുവേണമെങ്കിൽ കഞ്ഞ ദേശീയ ഉദ്യാനത്തെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. മധ്യപ്രദേശിന്റെ തെക്ക്ഭാഗത്താണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.
ബംഗാൾ കടുവകൾക്ക് പേരുകേട്ട ഈ സ്ഥലത്ത് പുലി, കലമാൻ, മയിൽ, കീരി തുടങ്ങിയ പക്ഷി മൃഗാധികളേയും കാണാം. ട്രെക്കിംഗും ജീപ്പ് സഫാരിയുമാണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റികൾ.
ഖജുരാഹോയുടെ അടുത്ത്
ഖജുരാഹോ കേട്ടിട്ടില്ലെ, കല്ലിൽ കാമസൂത്ര കൊത്തിവച്ച സ്ഥലം. മധ്യപ്രദേശിലെ ഈ സ്ഥലത്തിനടുത്തായി ഒരു കടുവാ സങ്കേതമുണ്ട്. പന്നാ കടുവാ സങ്കേതം. പേര് കേട്ടിട്ട് അത്ര പന്നയാണെന്ന് കരുതതരുത്. സുന്ദരമായ ഒരു സ്ഥലം തന്നെയാണ് ഇത്. ഖജുരാഹോയിൽ നിന്ന് 27 കിലോമീറ്റർ അകലെയായി ചാതർപൂർ ജില്ലയിലെ പന്നയിലാണ് ഈ സങ്കേതം സ്ഥിതി ചെയ്യുന്നത്.
രാജ്യത്തെ ഇരുപത്തിരണ്ടാമത്തെയും, മധ്യപ്രദേശിലെ അഞ്ചാമത്തെയും കടുവാസങ്കേതമാണിത്. മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്നതിന്‍റെ പേരില്‍ കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് അവാര്‍ഡ് നേടിയ പാര്‍ക്കാണിത്.
വിന്ധ്യാപര്‍വ്വതത്തിൽ
വിന്ധ്യാപര്‍വ്വത നിരകള്‍ക്ക് കുറുകെ ഏകദേശം നാനൂറ് ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുന്ന ഒരു ദേശീയ ഉദ്യാനമാണ് ബാന്ധവ്ഘർ ദേശീയ ഉദ്യാനം. മറ്റ് വന്യജീവി സങ്കേതങ്ങളിൽ നിന്ന് ഇതിനെ വേറിട്ട് നിർത്തുന്നത്, അതിന്റെ ഭൂപ്രകൃതിയാണ്.
ചെങ്കുത്തായ മലഞ്ചെരുവുകൾ, ഇടതൂർന്ന് നിൽക്കുന്ന വനം, പച്ചപ്പട്ട് വിരിച്ചപ്പോലെ നിവർന്ന് കിടക്കുന്ന പുൽതകിടികൾ ഇവയൊക്കെ കാഴ്ചക്കാർക്ക് സുന്ദരമായ ഒരു അനുഭവമായിരിക്കും നൽകുക.
പാർക്കിന്റെ ചിലഭാഗങ്ങളിൽ സഞ്ചാരികൾക്ക് തങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവിടെയൊന്ന് തങ്ങി ഈ സ്ഥലത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുകയുമാവാം.
സർക്കാർ കണക്കിൽ പത്തൊൻപതാമത്
മധ്യപ്രദേശിലെ പെഞ്ച് നദി രണ്ടായി പിരിഞ്ഞ് വടക്കോട്ടും തെക്കോട്ടുമായി ഒഴുകുന്നിടത്ത് ഒരു ദേശീയ ഉദ്യാനമുണ്ട്. പെഞ്ച് ദേശീയ ഉദ്യാനം. ഇന്ത്യയിലെ പത്തൊൻപതാമത്തെ കടുവാ സങ്കേതമായി ഈ ദേശീയ ഉദ്യാനത്തെ പ്രഖ്യാപിച്ച 1992ൽ ആണ്. കടുവകൾക്ക് പുറമേ നിരവധി പക്ഷിമൃഗാധികളെ ഇവിടെ കാണാനാകും.