ഭാംഗഡ് കോട്ട
ഇന്ത്യയിലെ പേടിപ്പിക്കുന്ന കോട്ടകളുടെ കഥ തിരിഞ്ഞാൽ ഏറ്റവും ആദ്യം എത്തിച്ചേരുന്ന ഇടം രാജസ്ഥാനാണ്. മരുഭൂമിയിലെ മണൽക്കാടുകളിലെ കോട്ടകളുടെ കഥകൾ എന്നും പേടിപ്പിക്കുന്നവയാണ്. ഈ പേടിപ്പിക്കുന്ന കോട്ടകളുടെ ലിസ്റ്റിൽ ആദ്യം ഉൾപ്പെടുത്തേണ്ട ഒന്നാണ് ഭാംഗഡ് കോട്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പോലും ഇവിടേക്ക് രാത്രി കാലങ്ങളിലുള്ള പ്രവേശനം വിലക്കിയിരിക്കുന്നു എന്നറിയുമ്പോൾ മാത്രമേ ഇതിന്റെ ഭീകരത വ്യക്തമാവുകയുള്ളൂ.
PC: Shahnawaz Sid
ഇതിലും വലുതൊന്നില്ല
ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന കോട്ടയായ ഭാംഗഡ് കോട്ടയെക്കുറിച്ച് കഥകൽ ഒരുപാടുണ്ട്. രു കാലത്ത് രാജസ്ഥാനിലെ സമൃദ്ധമായ പ്രദേശമായിരുന്നിട്ടു കൂടിയും ഭയം മൂലം ഗ്രാമീണർ ഉപേക്ഷിച്ചു പോയ ഇടമാണ് ഇത്. തുടർച്ചായായി ഇവിടെ നടന്ന ദുരന്തങ്ങളും അനർഥ സംഭവങ്ങളുമാണ് ഇവിടം ഉപേക്ഷിച്ചു പോകുവാൻ ഗ്രാമീണരെ പ്രേരിപ്പിച്ചത്. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഭാംഗഡ് സരിസ്‌കാ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് കോട്ട സ്ഥിതി ചെയ്യുന്നത്.
PC: Shahnawaz Sid
സൂര്യനസ്തമിച്ചാൽ പിന്നെ!!
സൂര്യനസ്തമിച്ചു കഴിഞ്ഞാൽ പിന്നെ ഇതിനുള്ളിലേക്ക് ആർക്കും പ്രവേശനം അനുവദിക്കാറില്ല. പ്രകൃതി ശക്തികൾക്കും കേട്ടറിവുകൾക്കും ഒക്കെ മുകളിലുള്ള എന്തൊക്കെയോ ഇവിടെ നടക്കുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്. ആരോ തങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലും കട്ടികൂടിയ വായുവുമൊക്കെ ഇവിടെ അനുഭവിക്കാന്‍ കഴിയും. ഇക്കാരണങ്ങളാലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ രാത്രികാലങ്ങളില്‍ പ്രവേശനം വിലക്കിയിരിക്കുന്നത്. രാത്രി കാലങ്ങളിൽ വിലക്ക് വകവയ്ക്കാതെ ഇവിടെ തങ്ങിയിട്ടുള്ളവരെ ഒന്നുകിൽ കാണാതാവുകയോ അല്ലെങ്കിൽ അവർക്ക് വിശദീകരിക്കാനാവാത്ത അനുഭവങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്.
PC: Shahnawaz Sid
ശനിവർവാഡ കോട്ട
അമ്മാവാ....കൊല്ലല്ലേ...എന്നെ രക്ഷിക്കണേ...എല്ലാ പൗർണ്ണമി നാളുകളിലും ഈ ഗുഹയിൽ നിന്നും ഉയരുന്ന ദയനീയമായ ഈ നിലവിളി മാത്രം മതി ഏതു ധീരനെയും പേടിപ്പിക്കുവാൻ. ചരിത്രത്തിൽ പ്രധാനപ്പെട്ട സ്ഥാനമുണ്ടെങ്കിലും അതിനെയെല്ലാം മാറ്റി നിർത്തി ആളുകൾക്കിടയിൽ കോട്ടയെ പ്രശസ്തമാക്കുന്നത് ഇവിടുത്തെ പേടിപ്പിക്കുന്ന കഥകൾ തന്നെയാണ്.
PC:Ashishsharma04
കാലം തകർത്ത കോട്ട
1732 ല്‍ മറാത്ത രാജാവിന്റെ കീഴിലെ പെഷവാ ഭരണാധികാരികൾ നിർമ്മിച്ച ഈ കോട്ടയുടെ നശിക്കാത്ത ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഏഴു നിലകളിലായു കല്ലും ഇഷ്ടികയും ഉപയോഗിച്ച് നിർമ്മിച്ച ഈ കോട്ടയുടെ നിർമ്മാണം തുടങ്ങി വയ്ക്കുന്നത് മറാത്തയിലെ ബാജി റാവു ഒന്നാമനാണ്. അടിത്തറ മാത്രം കല്ലിലും ബാക്കി ഭാഗം ഇഷ്ടികയിലുമായിരുന്നു നിർമ്മിച്ചത്. പിന്നീട് ബ്രിട്ടീഷുകാർ കോട്ട അക്രമിച്ചപ്പോൾ കരിങ്കല്ലിൽ തീർത്ത അടിത്തറ ഒഴികെയുള്ള ഭാഗങ്ങൾ നശിപ്പിക്കുകയായിരുന്നു.
PC:Ramnath Bhat
പേടിപ്പിക്കുന്ന നിലവിളി
ബാജി റാവു ഒന്നാമന്റെ മരണശേഷം അധികാരത്തില്‍ വന്നത് അദ്ദേഹത്തിന്റെ പുത്രനായിരുന്ന ബാലാജി ബാജി റാവുവാണ്. ഇദ്ദേഹത്തിന്റെ ഇളയ പുത്രനായ നാരായണറാവുവിന് വളരെ ചെറുപ്പത്തില്‍ തന്നെ രാജ്യഭാരം ഏറ്റെടുക്കേണ്ടി വന്നു.നാരായണ റാവുവിന്റെ അമ്മാവനായ രഘുനാഥറാവു ആണ് ഇദ്ദേഹത്തിനു വേണ്ടി ഭരണം നടത്തിയത്. എന്നാല്‍ അധികാരത്തിനായി ബന്ധുക്കള്‍ നാരായണറാവുവിനെ കൊല്ലാന്‍ നോക്കിയത്രെ. അപ്പോള്‍ ജീവന്‍ രക്ഷിക്കാനായി അമ്മാവനെ വിളിച്ച് കരഞ്ഞുകൊണ്ട് ഓടിയെന്ന് പറയപ്പെടുന്നു. രാജകുമാരന്‍ പിന്നീട് കൊല്ലപ്പെട്ടു. അന്ന് രാജകുമാരന്റെ നിലവിളിയാണ് ഇപ്പോഴും രാത്രികാലങ്ങളില്‍ കേള്‍ക്കുന്നത് എന്നാണ് വിശ്വാസം.
PC:Nishanth Jois
ഫിറോസ് ഷാ കോട്ല
ജിന്നുകളുടെ വാസസ്ഥലം എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് ഫിറോസ് ഷാ കോട്ല. ഇന്ത്യയിൽ ഇന്ന് ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ മുസ്ലീം ദേവാലയങ്ങളിലൊന്നായ ജാമി മസ്ജിദിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. രാത്രി കാലങ്ങളിൽ ഇവിടെ എത്തുന്നവരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ഈ ജിന്നുകൾ ഉപദ്രവിക്കും എന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് ഒരു രൂപമോ ആകൃതിയോ ഒന്നും ഇവയ്ക്കില്ലത്രെ. മാത്രമല്ല, കാണുവാനും സാധിക്കില്ല. ഇവിയിൽ നിന്നും രക്ഷപെടുവാനായി പാലും ധാന്യങ്ങളും പഴവർഗ്ഗങ്ങളും ഒക്കെ അവയ്ക്ക് നേർച്ചയായി അർപ്പിക്കുവാറുണ്ട്.
PC:Anupamg
നവഗഡ് കോട്ട
ജയ്പൂരിൽ ആരവല്ലി മലനിരകൾക്കു താഴെ സ്ഥിതി ചെയ്യുന്ന നവഗഡ് കോട്ടയാണ് പേടിപ്പിക്കുന്ന കോട്ടകളിലെ മറ്റൊരു വില്ലൻ.പ്രശസ്തിയുടെ കാര്യത്തിൽ ജയ്പൂരിലെ അമീർ കോട്ടയോടും ജയ്ഗഡ് കോട്ടയോടും ഒപ്പം നിൽക്കുന്നതാണ് നവഗഡ് കോട്ടയും. നവഗഡ് എന്നാൽ കടുവകളുടെ വാസസ്ഥലം എന്നാണ് അർഥം.
1734 ൽ ജയ്പൂർ രാജാവായിരുന്ന സവായ് ജയ്സിംഗാണ് ഇത് നിർമ്മിച്ചത്. തന്റെ രാജ്ഞിയെ മറ്റാരും കാണാതിരിക്കുക എന്ന ഉദ്ദേശത്തിലാണ് വളെ ഉയരത്തിലുള്ള മതിലുകളും ഒക്കെയായി ഈ കോട്ട നിർമ്മിച്ചത്. എന്നാൽ കഥകളനുസരിച്ച് രാജാവ് മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് ഇവിടേക്ക് തന്നെ തിരികെ വന്നു എന്നാണ്. മാത്രമല്ല, ഇവിടെ എത്തുന്നവരെ പേടിപ്പിക്കുവാനായി ഇടനാഴികളിലൂടെ അദ്ദേഹം അലഞ്ഞു നടക്കും എന്നുമൊരു വിശ്വാസമുണ്ട്.
ഗോൽകോണ്ട കോട്ട
കഥകൾ ഒരുപാട് കേൾക്കാൻ സാധിക്കുന്ന ഇടമാണ് ഹൈദരാബാദിനു സമീപം സ്ഥിതി ചെയ്യുന്ന ഗോൽകോണ്ട കോട്ട. കാകതീയ രാജാക്കന്മാർ 13-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ഒട്ടേറെ രാജവംശങ്ങളിലൂടെ കടന്നു പോയാണ് ഇന്നു കാണുന്ന രീതിയിൽ നിൽക്കുന്നത്. ഇന്ന് കോട്ടയുടെ കഥകൾ ചിത്രീകരിക്കുവാനും മറ്റും എത്തുന്നവരാണ് ഇവിടുത്തെ പേടിപ്പെടുത്തുന്ന കഥകൾക്ക് ഇരയാവുന്നത്. ഷൂട്ടിങ്ങ് നടത്തുമ്പോൾ അസ്വഭീവീക ശബ്ദങ്ങൾ തനിയെ റെക്കോർഡ് ആവുന്നതാണ് ഇതിലൊന്ന്. ഇത് കൂടാതെ ഇവിടുത്തെ രാജാവിന്റെ രഹസ്യ കാമുകിയെ കണ്ടു എന്നും പറയപ്പെടുന്നുണ്ട്. അവർ നൃത്തം ചെയ്തിരുന്ന മണ്ഡപത്തിനു സമീപം അവരെ കാണുവാൻ സാധിക്കുമത്രെ.
ഉപാർകോട്ട് കോട്ട
ഓരോ വർഷവും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഉപാർകോട്ട് കോട്ട ഗുജറാത്തിലെ പേടിപ്പിക്കുന്ന ഇടമാണ്. ഗുജറാത്തിലെ ജുനാഗഡിനു സമീപം സ്ഥതി ചെയ്യുന്ന ഈ കോട്ട ഇവിടുത്തെ ഹനുമാൻ ക്ഷേത്രത്തിനും ബുദ്ധിസ്റ്റ് ഗുഹകൾക്കും പുരാതനമായ ക്ഷേത്രങ്ങൾക്കും ഒക്കെയാണ് പ്രശസ്തമായിരിക്കുന്നത്. ഇത് കൂടാതെ ഇവിടെ ഒരു ജമാ മസ്ജിദ് കൂടിയുണ്ട്. അത് ഇവിടുത്തെ ക്ഷേത്രത്തിനിറെ അവശിഷ്ടങ്ങൾക്ക് മുകളിലാണത്രെ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ പ്രദേശവാസികൾ ആരും പോകാറില്ലയെന്നു മാത്രമല്ല, രാത്രികാലങ്ങളിൽ ഇവിടേക്ക് പോകാൻ ആരെയും അനുവദിക്കാറുമില്ല.