വയനാട്ടിലെ ചരിത്ര ഇടങ്ങൾ
പ്രകൃതിയുടെ ഭംഗി മാത്രം കാണുവാനായി വയനാട് കയറുന്നവർക്ക് മിക്കപ്പോഴും ഇവിടുത്തെ ചരിത്ര ഇടങ്ങൾ അപരിചിതമാണ്. എന്നാൽ ഓരോ വയനാട് യാത്രയും പൂർത്തിയാകണമെങ്കിൽ ഇവിടുത്തെ ചരിത്ര ഇടങ്ങൾ കൂടി സന്ദര്‍ശിക്കണം
കരിന്തണ്ടന്റെ വയനാട്
വയനാടിന്റെ ചരിത്രം പറയുമ്പോൾ അതിൽ കരിന്തണ്ടനില്ലാതെ പറ്റില്ല. താമരശ്ശേരി ചുരത്തിന്റെ പിതാവായാണ് കരിന്തണ്ടനെ കണക്കാക്കുന്നത്. വയനാട്ടിലെ ആദിവാസി പണിയ വിഭാഗത്തിലെ ഒരു കാരണവരായിരുന്നുവത്രെ കരിന്തണ്ടൻ. ബ്രിട്ടീഷുകാർക്ക് കോഴിക്കോട് നിന്നും താമരശ്ശേരി വഴി മൈസൂരിലെത്തുന്ന ഒരു പുതിയ പാത വേണമായിരുന്നു. വയനാടിനെ അത്രക്കക്ക് പരിചിതമല്ലാതിരുന്ന ബ്രിട്ടീഷുകാര് സ്വീകരിച്ച വഴികളല്ലാം വലിയ അബദ്ധമായിരുന്നു. പിന്നീട് വയനാടിനെ സ്വന്തം കൈരേഖ പോലെ പരിചിതമായിരുന്ന കരിന്തണ്ടനെ ബ്രിട്ടീഷ് എൻജിനീയർമാർ കൂട്ടി. അദ്ദേഹത്തിന്റെ സഹായത്തോടെ അവർ കോഴിക്കോടു നിന്നും താമരശ്ശേരി ചുരം വഴി വയനാട് എത്തുവാനുള്ള വഴി കണ്ടെത്തി എന്നാണ് പറയപ്പെടുന്നത്. എന്നാൽ ആ വഴി കണ്ടെത്തുവാൻ ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നത് ബ്രിട്ടീഷുകാരെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്....അത് പുറത്തറിയാതിരിക്കുവാനും കരിന്തണ്ടൻ ഈ വഴി മറ്റാർക്കും കാണിച്ചു കൊടുക്കാതിരിക്കുവാനുമായി അവർ കരിന്തണ്ടനെ ചതിച്ചു കൊന്നു എന്നാണ് കഥകൾ പറയുന്നത്. ഇതിനെക്കുറിച്ച് എഴുതപ്പെട്ട ചരിത്രമൊന്നുമില്ലെങ്കിലും ഇങ്ങനെയാണ് വിശ്വാസം.
PC:Sreeraj PS
എടക്കൽ ഗുഹ
വയനാടിന്റെ ചരിത്രം തേടിയുള്ള യാത്രകളിൽ ആദ്യം പോകേണ്ട ഇടമാണ് എടക്കൽ ഗുഹകൾ.
ചരിത്രത്തിലേക്ക് വയനാടിന് നല്കുവാൻ കഴിഞ്ഞ ഏറ്റവും വലിയ സംഭാവനയാണ് ഇവിടം. സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് അമ്പുകുത്തി മലയിലാണുള്ളത്. ഉയർന്ന് നിൽക്കുന്ന രണ്ട് കൂറ്റൻ പാറകൾ, ഈ പാറകൾക്ക് ഇടയിലായി മേൽക്കൂര പോലെ സ്ഥിതി ചെയ്യുന്ന മറ്റൊരു പാറയാണ് ഇതിന് ഗുഹയുടെ രൂപം നൽകുന്നത്. രണ്ട് പാറകൾക്ക് ഇടയിലായി മറ്റൊരു കല്ല് ഇരിക്കുന്നതിനാലാണ് ഈ ഗുഹയ്ക്ക് ഇടക്കൽ എന്ന് പേര് വന്നത്.
പ്രാചീന ചിത്രങ്ങളും ലിഖിതങ്ങളും
പാറയിൽ കൊത്തിയ ലിഖിതങ്ങളുടെയും ചിത്രങ്ങളുടെയും ലോകത്തിലെ തന്നെ ആദ്. മാതൃകയാണ് ഇവിടെ ഇടയ്ക്കൽ ഗുഹയ്ക്കുള്ളിൽ കാണുവാൻ സാധിക്കുന്നത്. പ്രാചീനങ്ങളായ ചിത്രങ്ങളും ലിപികളും ഒക്കെയാണ് ഇവിടം ചരിത്ര പ്രേമികളുടെ പ്രിയ ഇടമാക്കി മാറ്റുന്നത്.
PC:Rahul Ramdas
എത്തിച്ചേരുവാൻ
ബത്തേരിയിൽ നിന്ന് കോഴിക്കോട് മൈസൂർ റോഡിലൂടെ കല്പറ്റ ഭാഗത്തേക്ക് സഞ്ചരിച്ച് കൊളകപ്പാറയിൽ നിന്ന് അമ്പലവയൽ റോഡിലൂടെ യാത്ര ചെയ്താൽ എടക്കൽ ഗുഹയിലേക്കുള്ള റോഡ് കാണാം. കൽപ്പറ്റയിൽ നിന്നാണ് യാത്രയെങ്കിൽ 31 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. സുൽത്താൻ ബത്തേരിയിൽ നിന്ന് എടക്കൽ ഗുഹയിലേക്ക് ട്രെക്കിംഗ് പാതയുണ്ട്. ഏകദേശം മുക്കാൽ മണിക്കൂറോളം മലകയറണം ഇവിടെയെത്താൻ.
വയനാട് ഹെറിറ്റേജ് മ്യൂസിയം
ചരിത്രം തേടിയുള്ള യാത്രയിൽ അടുത്തയിടം വയനാട് ഹെറിറ്റേജ് മ്യൂസിയമാണ്. വയനാടിൻരെ തനിമയും പാരമ്പര്യവും സംസ്കാരവും ഒക്കെ പരിചയപ്പെടുത്തുന്ന ഒരിടമാണ് ഈ മ്യൂസിയം. വയനാട്ടിലെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ഒരു മ്യൂസിയം കൂടിയാണിത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച സാധനങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ ഗോത്ര വര്‍ഗ്ഗക്കാരുടെ ജീവിതവും ആചാരങ്ങളും ഇവിടെ നിന്നും അറിയാം.
PC:Vinayaraj
ശ്രദ്ധിക്കുവാൻ
ചരിത്ര വസ്തുക്കൾ കൂടാതെ വയനാടിൻറെ ചരിത്രം പറയുന്ന ഡോക്യുമെൻററിയാണ് ഇവിടുത്തെ ആകർഷണം.
രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടേക്ക് പ്രവേശനം. തിങ്കളാഴ്ച അവധി ദിവസമാണ്.
എടക്കൽ ഗുഹയിൽ നിന്നും ഇവിടേക്ക് അഞ്ച് കിലോമീറ്ററാണ് ദൂരം.
PC:Vinayaraj
ജെയിൻ ക്ഷേത്രം, സുൽത്താൻ ബത്തേരി
800 വർഷത്തിലധികം പഴക്കമുള്ള ജൈന ക്ഷേത്രമാണ് അടുത്തയിടം. ബത്തേരി ജൈന ക്ഷേത്രം എന്നറിയപ്പെടുന്ന ഇത് 13-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണെന്നാണ് വിശ്വാസം. ദേശീയ പ്രാധാന്യമുള്ല സ്മാരകമായി അറിയപ്പെടുന്ന ഈ ക്ഷേത്രം കരിങ്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്.
ചതുരത്തിലുള്ള ശ്രീകോവിൽ, ഗർഭഗൃഹം, അന്തരാള, അടച്ചുകെട്ടിയ മഹാമണ്ഡപം, മുഖമണ്ഡപം, നമസ്ക്കാരമണ്ഡപം തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. ക്ഷേത്രത്തിനു മുന്നിലായി ചതുരാകൃതിയുള്ള ഒരു കിണറുമുണ്ട്.
വയനാട് ഹെറിറ്റേജ് മ്യൂസിയത്തിൽ നിന്നും 10 കിലോമീറ്ററ്‍ ദൂരമുണ്ട് ബത്തേരി ജൈന ക്ഷേത്രത്തിലേക്ക്. കൽപറ്റയിൽ നിന്ന് 24 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 41 കിലോമീറ്ററും അകലെയാണ് ക്ഷേത്രമുള്ളത്.
PC:Jishacj
പഴശ്ശിരാജാ സ്മാരകം
കേരളസിംഹം എന്നറിപ്പെട്ടിരുന്ന പഴശ്ശിരാഡ മരണത്തെ സ്വീകരിച്ച ഇടമായ മാവിലാംതോട് എന്ന സ്ഥലത്താണ് പഴശ്ശിരാജാ സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം പഴശ്ശിരാജയുടെ ജീവനുറ്റ പ്രതിമയാണ്. രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടേക്കുള്ള പ്രവേശനം.
സുൽത്താൻ ബത്തേരി ജൈന ക്ഷേത്രത്തിൽ നിന്നും 35 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
PC:Wayanad Tourism
പഴശ്ശി കുടീരം മ്യൂസിയം
ചരിത്രകഥകളുറങ്ങുന്ന മറ്റൊരു ഏറ്റവും പ്രധാന ആകർഷണമാണ് ഇടമാണ് പഴശ്ശി കുടീരം മ്യൂസിയം. കേരള വർമ്മ പഴശ്ശി രാജയെന്ന പഴശ്ശിരാജയുടെ ശവകുടീരമാണ് കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇവിടെ സംരക്ഷിക്കുന്നത്. 1996 ൽ ഇത് ഒരു മ്യൂസിയമാക്കി ഉയർത്തുകയായിരുന്നു. പിന്നീട് പുരാവസ്തു ശേഖരവും ഇവിടെ ഉൾപ്പെടുത്തി. കബനി നദിയുടെ തീരത്ത്, മാനന്തവാടി നഗരത്തിന്റെ ഹൃദയ ഭാഗത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
PC:Mullookkaaran
നാല് ഗാലറികൾ
ചരിത്ര പ്രേമികൾക്കും വയനാടിന്റെ ചരിത്രം അറിയുവാൻ താല്പര്യമുള്ളവർക്കും ഒക്കെ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണിത്. പഴശ്ശി ഗ്യാലറി, ട്രൈബല്‍ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിങ്ങനെ നാലു വ്യത്യസ്ത ഗാലറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ മ്യൂസിയത്തോട് ചേർന്ന് ഇവിടെ എത്തുന്നവർക്കായി മനോഹരമായ ഒരു പുന്തോട്ടവും ഉണ്ട്. രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെയാണ് ഇവിടെ പ്രവേശനം. മുതിർന്നവർക്ക് 10 രൂപയും അഞ്ച് മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 5.00 രൂപയും ക്യാമറയ്ക്ക് 25 രൂപയും വീഡിയോ ക്യാമറയ്ക്ക് 150 രൂപയുമാണ് ചാർജ്.
PC:Freddy1954
മാനന്തവാടി പഴശ്ശി പാർക്ക്
ഒരൊറ്റ ദിവസം കൊണ്ട് വയനാടിന്റെ ചരിത്രം തേടിയുള്ള യാത്ര കഴിഞ്ഞിരിക്കുകയാണ്. ഇനി വിശ്രമമാണ്. ഇതിനു തിരഞ്ഞെടുക്കുവാൻ പറ്റിയ ഒരിടമാണ്
മാനന്തവാടി പഴശ്ശി പാർക്ക്. കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചിലവഴിക്കാം. പെഡൽ ബോട്ടിങ്ങ്, കുട്ടികൾക്കുള്ള കളിസ്ഥലം, ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് ആകർഷണങ്ങൾ. കബനി നദിയിലൂടെയുള്ള ബോട്ട് റൈഡും ഇവിടെക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. രണ്ട് സീറ്റുള്ള ബോട്ടിന് 200 രൂപയും നാല് സീറ്റുള്ള ബോട്ടിന് 350 രൂപയുമാണ് റൈഡിങ്ങിനായി നല്കേണ്ടത്. 20 മിനിട്ടാണ് സമയം. എല്ലാ ദിവസവും രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടെ പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ചാർജ്.
PC:wayanadtourism