രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട് കുടുങ്ങിപ്പോയ രാജ്യം!!
കുടുങ്ങിപ്പോയ നാട് എന്നു വിളിക്കപ്പെടുവാന്‍ യോജിച്ച സ്ഥലമാണ് ഉസ്ബെക്കിസ്ഥാന്‍. യഥാര്‍ത്ഥത്തില്‍ മൂന്നാലു രാജ്യങ്ങളുടെ നടുവില്‍ ഇരട്ടപ്പൂട്ടിട്ടപോലെ കുടുങ്ങിയാണ് ഉസ്ബെക്കിസ്ഥാന്‍റെ നില്‍പ്. ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഏതെങ്കിലും കടൽത്തീരത്ത് എത്തണമെങ്കിൽ കുറഞ്ഞത് രണ്ട് രാജ്യങ്ങൾ കടന്നു പോകണം. തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ, കസാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവയാണ് ഉസ്ബെക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങള്‍. ഈ രാജ്യങ്ങളും കര നിറഞ്ഞതാണ്.
ലോകത്ത് അത്തരത്തിലുള്ള രണ്ട് രാജ്യങ്ങൾ മാത്രമേയുള്ളൂ, മറ്റൊന്ന് യൂറോപ്പിലെ ലിച്ചെൻസ്റ്റീൻ ആണ്.
PC:Madina Khaitbaeva
അലക്സാണ്ടര്‍ ചക്രവര്‍ത്തി കീഴടക്കിയ, റഷ്യ ഭരിച്ചിരുന്ന ഉസ്ബെക്കിസ്ഥാന്‍
ശക്തരായ ഭരണാധികാരികള്‍ പലരും വന്നുപോയ നാടാണിത്. ബിസി നാലാം നൂറ്റാണ്ടിൽ മഹാനായ അലക്സാണ്ടർ ചക്രവര്‍ത്തിയുടെ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു ഇവിടം. പതിമൂന്നാം നൂറ്റാണ്ടിൽ ചെങ്കിസ് ഖാന്റെ നേതൃത്വത്തിൽ ഈ പ്രദേശം കീഴടക്കുകയും സെൽജുക് തുർക്കികളിൽ നിന്നിത് പിടിച്ചെടുക്കുകയും ചെയ്തതായി ചരിത്രം പറയുന്നു. പിന്നീട് പതിനാറാം നൂറ്റാണ്ടിൽ, ഈ പ്രദേശം ടമെർലെയ്ൻ സാമ്രാജ്യത്തിന് കീഴിലായി. അതിനു ശേഷം 1925-ൽ ഈ പ്രദേശം സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലായിരുന്നു. ആ സമയത്ത് ഇത് ഉസ്ബെക്കിസ്ഥാൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്നറിയപ്പെട്ടു. പിന്നീട് 1991-ൽ രാജ്യം സ്വാതന്ത്ര്യം നേടി.
PC:Snowscat
ഉസ്ബെക്കിസ്ഥാന്‍റെ വെളുത്ത സ്വര്‍ണ്ണം
കറുത്ത സ്വര്‍ണ്ണമെന്ന് അറിയപ്പെടുന്നത് കുരുമുളക് ആണെങ്കില്‍ വെളുത്ത സ്വര്‍ണ്ണം ഉസ്ബെക്കിസ്ഥാനില്‍ പരുത്തിയാണ്. രാജ്യത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന കയറ്റുമതികളിലൊന്ന് പരുത്തിയാണ്. ഉസ്ബെക്കിസ്ഥാന്റെ കയറ്റുമതിയുടെ 17% പരുത്തിയാണ്. വാർഷിക പരുത്തി ഉത്പാദനം ശരാശരി ഒരു ദശലക്ഷം ടൺ നാരുകളാണ്, ഇത് ലോകത്തിലെ മൊത്തം പരുത്തി ഉൽപാദനത്തിന്റെ 4-5% വരും. കയറ്റുമതി സാധാരണയായി 700,000-800,000 ടൺ വരെ എത്തുന്നു,
PC:Nodir Khalilov
ഏറ്റവും അകലെയിരുത്തുന്ന അതിഥിയും ഭാഗ്യം കൊണ്ടുവരുന്ന റൊട്ടിയും
വളരെ വിചിത്രവും രസകരവുമായ നിരവധി ആചാരങ്ങളും രീതികളും ഉസ്ബെക്കില്‍ ഉടനീളം കാണുവാന്‍ സാധിക്കും. അതിലൊന്ന് റൊട്ടിയുമായി ബന്ധപ്പെട്ടതാണ്. റൊട്ടി തലകീഴായി മാറ്റുകയോ നിലത്ത് വയ്ക്കുകയോ ചെയ്യുന്നത് ഭാഗ്യം കൊണ്ട് വരുമെന്നാണ് ഇവിടുള്ളവര്‍ പറയുന്നത്. പഴയ രീതിയിലാണെങ്കില്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഒരു കുടുംബാംഗം ഉസ്ബെക്ക് ബ്രെഡിന്റെ ഒരു ചെറിയ കഷണം കടിക്കണം. ബാക്കിയുള്ള റൊട്ടി പിന്നീട് യാത്രക്കാരൻ വീട്ടിലേക്ക് വരുന്നതുവരെ കുഴിച്ചിടുകയോ മറയ്ക്കുകയോ ചെയ്യുന്നു.
ഇവിടെ ഭവനത്തിലേക്ക് ഒരു അതിഥി വരുമ്പോള്‍ അദ്ദേഹത്തെ വീടിന്റെ പ്രവേശന കവാടത്തില്‍ നിന്നും ഏറ്റവും അകലെയായാണ് ഇരുത്തുന്നത്.
മറ്റൊന്ന്, ഹസ്തദാനമാണ്. ഇവിടെ പുരുഷന്മാര്‍ തമ്മിലുള്ള ഹസ്തദാനത്തിനു മാത്രമേ സ്വീകാര്യതയുള്ളൂ. . ഒരു ഉസ്‌ബെക്ക് സ്ത്രീയെ അഭിവാദ്യം ചെയ്യുമ്പോൾ വലതുകൈ ഹൃദയത്തിൽ വച്ചുകൊണ്ട് അവരെ വണങ്ങണം എന്നതാണ് പാരമ്പര്യം.
കുതിരസവാരി ചെയ്യുമ്പോൾ ഏറ്റവും മുതിർന്ന യാത്രക്കാരൻ ഇളയവരുടെ മുന്നിൽ ഇരിക്കുന്നതാണ് മറ്റൊരു പാരമ്പര്യം. ഇവര്‍ പ്രായമായവർക്ക് കൂടുതൽ പ്രാധാന്യവും പരിഗണനയും നൽകുന്നു എന്നതാണിത് കാണിക്കുന്നത്.
PC:Wesual Click
യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങൾ
യുനെസ്‌കോയുടെ അഞ്ച് വ്യത്യസ്ത ലോക പൈതൃക സൈറ്റുകളാണ് ഉസ്‌ബെക്കിസ്ഥാനിലുള്ളത്. ഇച്ചാൻ കാലയാണ് അതിലൊന്നാമത്തേത്. മധ്യകാലഘട്ടത്തിലെ പ്രധാന നഗരങ്ങളിലൊന്നും യാത്രകളിലെ വിശ്രമകേന്ദ്രവുമായിരുന്നു ഇവിടമെന്നാണ് ചരിത്രം പറയുന്നത്. രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള, സില്‍ക്ക് റൂട്ടിന്റെ ഭാഗമായിരുന്ന ബുഖാറയാണ് മറ്റൊന്ന്. സംസ്കാരങ്ങളുടെ സംഗമഭൂമി എന്നു വിളിക്കപ്പെടുന്ന സമർഖണ്ഡ് ആണ് മറ്റൊരു പൈതൃക സ‌്മാരക ലക്ഷ്യസ്ഥാനം. വെസ്റ്റേൺ ടിയാൻ ഷാൻ രാജ്യത്തെ മറ്റൊരു ലോക പൈതൃക സ്ഥലമാണ്. ഷാക്രിസ്യാബ്‌സിന്റെ ചരിത്ര കേന്ദ്രവും യുനസ്കോ പൈതൃക സ്ഥാനമാണ്.
PC:Sultonbek Ikromov
ചുരുങ്ങിക്കൊണ്ടിരിക്കുന്ന തടാകം
26,300 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ആറൽ കടൽ മുമ്പ് ലോകത്തിലെ നാലാമത്തെ വലിയ തടാകമായിരുന്നു. എന്നാലിനിനിത് അപകൊകരമായ നിലയില്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. 1960-കളിലാണ് ഈ ചുരുങ്ങല്‍ ആരംഭിച്ചത്. പരുത്തി വയലുകൾ നനയ്ക്കുന്നതിനായി നദികൾ വഴിതിരിച്ചുവിട്ടതിനുശേഷമാണീ ചുരുങ്ങല്‍ തുടങ്ങിയത്. 2009-ലെ കണക്കനുസരിച്ച്, തെക്ക്-കിഴക്കൻ തടാകത്തിന്റെ വലിയൊരു ഭാഗം ഇതിനകം വറ്റിവരണ്ടു.
PC:Salohiddin Kamolov
ദേവാലയങ്ങളും ശവകുടീരങ്ങളും
അതിമനോഹരമായ നിര്‍മ്മിതികളുടെ നാടാണ് ഉസ്‌ബെക്കിസ്ഥാന്‍. ഇസ്ലാമിക് വാസ്തുവിദ്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ദേവാലയങ്ങളും കൊട്ടാരങ്ങളും ശവകുടീരങ്ങളും ഉസ്‌ബെക്കിസ്ഥാനെ വ്യത്യസ്തമാക്കുന്നു.
സമർഖണ്ഡ്, ബുഖാറ തുടങ്ങിയ തുടങ്ങിയ, ചരിത്രവുമായി കുറച്ചധികം ചേര്‍ന്നു നില്‍ക്കുന്ന നഗരങ്ങളിലാണ് ഇവിടുത്തെ മിക്ക പള്ളികളും മറ്റ് ആരാധനാലയങ്ങളും ശവകുടീരങ്ങളും കാണുവാന്‍ സാധിക്കുന്നത്. ഇവിടുത്തെ ആളുകളെ സംബന്ധിച്ചെടുത്തോളം വിശുദ്ധ സ്ഥലങ്ങളാണ് ഇതെല്ലാം.
ഏഴാം നൂറ്റാണ്ടിൽ ഈ നാട്ടിലേക്ക് ഇസ്‌ലാമിനെ കൊണ്ടുവന്ന തമർലെയ്ൻ ചക്രവർത്തി, ജ്യോതിശാസ്ത്രജ്ഞൻ ഉലുഗ്ബെക്ക്, മുഹമ്മദ് നബിയുടെ ബന്ധുവായ കുസാം ഇബ്‌നു അബ്ബാസ് തുടങ്ങി ആളുകളുടെ ശവകുടീരങ്ങള്‍ സമർഖണ്ഡിലുണ്ട്. ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമല്ല, ബൈബിളിലെ പ്രവാചകനായ ഡാനിയേല്‍ അഥവാ ഉസ്ബെക്കുകളുടെ ഡാനിയറിന്‍റെ അന്ത്യവിശ്രമസ്ഥലവും ഇവിടെയാണ്. ജൂതമത വിശ്വാസികളും ഇവിടെ എത്തി പ്രാര്‍ത്തനകള്‍ നടത്തുന്നു.
PC:Nosirjon Saminjonov
ലോകത്തിലെ ഏറ്റവും വലിയ തുറന്ന സ്വർണ്ണ ഖനി
ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ-പിറ്റ് സ്വർണ്ണ ഖനികളിൽ ഒന്ന് ഉസ്ബെക്കിസ്ഥാനിലാണ്. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ-കാസ്റ്റ് സ്വർണ്ണ ഖനി ക്വിസിൽകം മരുഭൂമിയി അഥവാ കൈസിൽ കം മരുഭൂമിയിലെ മുരുന്തൗവിൽ സ്ഥിതിചെയ്യുന്നു. പ്രതിവർഷം 2 ദശലക്ഷം ഔൺസ് സ്വർണം ഇവിടെ ഉത്പാദിപ്പിക്കുന്നു. കുഴിക്ക് ഏകദേശം 3.35 കി.മീ 2.5 കി.മീറ്ററും കുറഞ്ഞത് 560 മീറ്ററും ആഴമുണ്ട്. 1958 ലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ശേഷം, 1967 ൽ ഇവിടെ വാണിജ്യ ഖനനം ആരംഭിച്ചു.2020ൽ 101.6 ടൺ സ്വർണമാണ് ഉസ്ബെക്കിസ്ഥാൻ ഉൽപ്പാദിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ 12-ാമത്തെ സ്വർണ്ണ ഉൽപ്പാദനമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തിന്റെ കയറ്റുമതിയുടെ 44 ശതമാനവും സ്വർണമാണ്.
PC:Ivan Bandura
താഷ്‌ക്കെന്‍റ്
കല്ലുകൊണ്ടൂള്ള പട്ടണം എന്നാണ് താഷ്‌കെന്‍റ് എന്ന വാക്കിനര്‍ത്ഥം. ഉസ്ബെകിസ്താന്റെ തലസ്ഥാനനഗരമായ ഇവിടം ഒരു കാലത്ത് രാജ്യത്തെ ഏറ്റവും സമ്പന്നമായ ഇടങ്ങളില്‍ ഒന്നായിരുന്നു. സോവിയറ്റ് ഭരണകാലത്തെ നിര്‍മ്മിതികളും ആധുനിക നിര്‍മ്മിതികളും ചേര്‍ന്ന് വ്യത്യസ്തമായ ഒരു മുഖച്ഛയയാണ് നഗരത്തിനുള്ളത്. ആയുധങ്ങള്‍ മുതല്‍ കയ്യെഴുത്തുപ്രതികള്‍ വരെ സൂക്ഷിച്ചിരിക്കുന്ന നിരവധി മ്യൂസിയങ്ങളാണ് ഇവിടുത്തെ പ്രത്യേകത.
എന്നാല്‍ ഇന്ത്യക്കാരെ സംബന്ധിച്ച് താഷ്‌ക്കെന്‍റിന് ഇന്ത്യയുമായി ഒരു ബന്ധമുണ്ട്. രാജ്യത്തിന്‍റെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽബഹദൂർ ശാസ്ത്രി 1966 ജനുവരി 10ന് ഇവിടുത്തെ താഷ്‌ക്കന്റ് പാലസ് ഹോട്ടലിൽ വെച്ചാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. അന്ന് സോവിയറ്റ് യൂണിയന്‍റെ കീഴിലായിരുന്ന ഇവിടെ, ഇന്ത്യ-പാക് യുദ്ധകാലത്ത് സമാധാന ഉടമ്പടി ഒപ്പിടുവാനായി ആയിരുന്നു ശാസ്ത്രി എത്തിയത്. താഷ്കന്‍റെ ഉടമ്പടി എന്നാണിത് അറിയപ്പെടുന്നത്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയും പാക്കിസ്ഥാന്‍ പ്രസിഡന്‍റ് ആയിരുന്ന മുഹമ്മദ് അയൂബ്ഖാനും ചേര്‍ന്നാണിത് ഒപ്പുവെച്ചത്. അതിനു ശേഷമായിരുന്നു അദ്ദേഹത്തിന്‍ഖെ അന്ത്യം.
PC:Farhodjon Chinberdiev
താഷ്‌ക്കെന്റിന്റെ താജ്മഹൽ
നമുക്ക് മാത്രമല്ല താജ്മഹല്‍, ഉസ്ബക്കിസ്ഥാനിലെ താഷ്കന്‍റുകാര്‍ക്കും ഒരു താജ്മഹല്‍ ഉണ്ട്. ഇവിടുത്തെ പ്രസിദ്ധമായ മിനോർ മോസ്‌ക് ആണ് താഷ്‌ക്കെന്റിന്റെ താജ്മഹൽ എന്നു വിളിക്കുപ്പെടുന്നത്. ഇതിന്റെ നിര്‍മ്മാണഭംഗി തന്നെയാണ് ഇത്തരമൊരു പേരുലഭിക്കുന്നതിന് കാരണമായത്. അംഖോര്‍ എന്നു പേരായ നദിയുടെ തീരത്താണ് ഈ മനോഹരമായ ദേവാലയമുള്ളത്. നീലനിറത്തിലാണ് ഇതിന്റെ മകുടവും മിനാരവും താഴികക്കുടവും ഒപ്പംതന്നെ ചുവരിലെ ചിത്രപ്പണികളും പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2400 പേർക്ക് ഒരേ സമയം പ്രാർത്ഥിക്കാനുള്ള സൗകര്യം പള്ളിക്കുള്ളിലുണ്ട്. 2012 ല്‍ ആണ് തുടങ്ങിയ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഒരു വര്‍ഷം മാത്രമേ സമയമെടുത്തുള്ളൂ.
PC:Farhodjon Chinberdiev