ഉസ്ബെക്കിസ്ഥാന്‍... മധ്യ ഏഷ്യയിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്ന്. സമ്പന്നമായ ചരിത്രവും അതിനെ പിന്താങ്ങി നില്‍ക്കുന്ന നിര്‍മ്മിതികളും ഉസ്ബെക്കിസ്ഥാനെ സഞ്ചാരികളുടെ ശ്രദ്ധയിലെത്തിക്കുന്നു. അധികമൊന്നും സഞ്ചാരികള്‍ എത്താറില്ലെങ്കില്‍ പോലും വന്നെത്തുന്നവര്‍ക്കു മുന്നില്‍ വിസ്മയങ്ങളുടെ ഒരു ലോകമാണ് രാജ്യം തുറക്കുന്നത്. 'സ്വതന്ത്രരുടെ നാട്' എന്നറിയപ്പെടുന്ന ഉസ്ബെക്കിസ്ഥാനെക്കുറിച്ചും അവിടുത്തെ രസകരമായ കാര്യങ്ങളെക്കുറിച്ചും വായിക്കാം
ചുരുങ്ങിക്കൊണ്ടിരിക്കുന്ന തടാകം
26,300 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ആറൽ കടൽ മുമ്പ് ലോകത്തിലെ നാലാമത്തെ വലിയ തടാകമായിരുന്നു. എന്നാലിനിനിത് അപകൊകരമായ നിലയില്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. 1960-കളിലാണ് ഈ ചുരുങ്ങല്‍ ആരംഭിച്ചത്. പരുത്തി വയലുകൾ നനയ്ക്കുന്നതിനായി നദികൾ വഴിതിരിച്ചുവിട്ടതിനുശേഷമാണീ ചുരുങ്ങല്‍ തുടങ്ങിയത്. 2009-ലെ കണക്കനുസരിച്ച്, തെക്ക്-കിഴക്കൻ തടാകത്തിന്റെ വലിയൊരു ഭാഗം ഇതിനകം വറ്റിവരണ്ടു.
അതിമനോഹരമായ നിര്‍മ്മിതികളുടെ നാടാണ് ഉസ്‌ബെക്കിസ്ഥാന്‍. ഇസ്ലാമിക് വാസ്തുവിദ്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ദേവാലയങ്ങളും കൊട്ടാരങ്ങളും ശവകുടീരങ്ങളും ഉസ്‌ബെക്കിസ്ഥാനെ വ്യത്യസ്തമാക്കുന്നു.
സമർഖണ്ഡ്, ബുഖാറ തുടങ്ങിയ തുടങ്ങിയ, ചരിത്രവുമായി കുറച്ചധികം ചേര്‍ന്നു നില്‍ക്കുന്ന നഗരങ്ങളിലാണ് ഇവിടുത്തെ മിക്ക പള്ളികളും മറ്റ് ആരാധനാലയങ്ങളും ശവകുടീരങ്ങളും കാണുവാന്‍ സാധിക്കുന്നത്. ഇവിടുത്തെ ആളുകളെ സംബന്ധിച്ചെടുത്തോളം വിശുദ്ധ സ്ഥലങ്ങളാണ് ഇതെല്ലാം.
ഏഴാം നൂറ്റാണ്ടിൽ ഈ നാട്ടിലേക്ക് ഇസ്‌ലാമിനെ കൊണ്ടുവന്ന തമർലെയ്ൻ ചക്രവർത്തി, ജ്യോതിശാസ്ത്രജ്ഞൻ ഉലുഗ്ബെക്ക്, മുഹമ്മദ് നബിയുടെ ബന്ധുവായ കുസാം ഇബ്‌നു അബ്ബാസ് തുടങ്ങി ആളുകളുടെ ശവകുടീരങ്ങള്‍ സമർഖണ്ഡിലുണ്ട്. ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമല്ല, ബൈബിളിലെ പ്രവാചകനായ ഡാനിയേല്‍ അഥവാ ഉസ്ബെക്കുകളുടെ ഡാനിയറിന്‍റെ അന്ത്യവിശ്രമസ്ഥലവും ഇവിടെയാണ്. ജൂതമത വിശ്വാസികളും ഇവിടെ എത്തി പ്രാര്‍ത്തനകള്‍ നടത്തുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ-പിറ്റ് സ്വർണ്ണ ഖനികളിൽ ഒന്ന് ഉസ്ബെക്കിസ്ഥാനിലാണ്. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ-കാസ്റ്റ് സ്വർണ്ണ ഖനി ക്വിസിൽകം മരുഭൂമിയി അഥവാ കൈസിൽ കം മരുഭൂമിയിലെ മുരുന്തൗവിൽ സ്ഥിതിചെയ്യുന്നു. പ്രതിവർഷം 2 ദശലക്ഷം ഔൺസ് സ്വർണം ഇവിടെ ഉത്പാദിപ്പിക്കുന്നു. കുഴിക്ക് ഏകദേശം 3.35 കി.മീ 2.5 കി.മീറ്ററും കുറഞ്ഞത് 560 മീറ്ററും ആഴമുണ്ട്. 1958 ലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ശേഷം, 1967 ൽ ഇവിടെ വാണിജ്യ ഖനനം ആരംഭിച്ചു.2020ൽ 101.6 ടൺ സ്വർണമാണ് ഉസ്ബെക്കിസ്ഥാൻ ഉൽപ്പാദിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ 12-ാമത്തെ സ്വർണ്ണ ഉൽപ്പാദനമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തിന്റെ കയറ്റുമതിയുടെ 44 ശതമാനവും സ്വർണമാണ്.
കല്ലുകൊണ്ടൂള്ള പട്ടണം എന്നാണ് താഷ്‌കെന്‍റ് എന്ന വാക്കിനര്‍ത്ഥം. ഉസ്ബെകിസ്താന്റെ തലസ്ഥാനനഗരമായ ഇവിടം ഒരു കാലത്ത് രാജ്യത്തെ ഏറ്റവും സമ്പന്നമായ ഇടങ്ങളില്‍ ഒന്നായിരുന്നു. സോവിയറ്റ് ഭരണകാലത്തെ നിര്‍മ്മിതികളും ആധുനിക നിര്‍മ്മിതികളും ചേര്‍ന്ന് വ്യത്യസ്തമായ ഒരു മുഖച്ഛയയാണ് നഗരത്തിനുള്ളത്. ആയുധങ്ങള്‍ മുതല്‍ കയ്യെഴുത്തുപ്രതികള്‍ വരെ സൂക്ഷിച്ചിരിക്കുന്ന നിരവധി മ്യൂസിയങ്ങളാണ് ഇവിടുത്തെ പ്രത്യേകത.
എന്നാല്‍ ഇന്ത്യക്കാരെ സംബന്ധിച്ച് താഷ്‌ക്കെന്‍റിന് ഇന്ത്യയുമായി ഒരു ബന്ധമുണ്ട്. രാജ്യത്തിന്‍റെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽബഹദൂർ ശാസ്ത്രി 1966 ജനുവരി 10ന് ഇവിടുത്തെ താഷ്‌ക്കന്റ് പാലസ് ഹോട്ടലിൽ വെച്ചാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. അന്ന് സോവിയറ്റ് യൂണിയന്‍റെ കീഴിലായിരുന്ന ഇവിടെ, ഇന്ത്യ-പാക് യുദ്ധകാലത്ത് സമാധാന ഉടമ്പടി ഒപ്പിടുവാനായി ആയിരുന്നു ശാസ്ത്രി എത്തിയത്. താഷ്കന്‍റെ ഉടമ്പടി എന്നാണിത് അറിയപ്പെടുന്നത്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയും പാക്കിസ്ഥാന്‍ പ്രസിഡന്‍റ് ആയിരുന്ന മുഹമ്മദ് അയൂബ്ഖാനും ചേര്‍ന്നാണിത് ഒപ്പുവെച്ചത്. അതിനു ശേഷമായിരുന്നു അദ്ദേഹത്തിന്‍ഖെ അന്ത്യം.
നമുക്ക് മാത്രമല്ല താജ്മഹല്‍, ഉസ്ബക്കിസ്ഥാനിലെ താഷ്കന്‍റുകാര്‍ക്കും ഒരു താജ്മഹല്‍ ഉണ്ട്. ഇവിടുത്തെ പ്രസിദ്ധമായ മിനോർ മോസ്‌ക് ആണ് താഷ്‌ക്കെന്റിന്റെ താജ്മഹൽ എന്നു വിളിക്കുപ്പെടുന്നത്. ഇതിന്റെ നിര്‍മ്മാണഭംഗി തന്നെയാണ് ഇത്തരമൊരു പേരുലഭിക്കുന്നതിന് കാരണമായത്. അംഖോര്‍ എന്നു പേരായ നദിയുടെ തീരത്താണ് ഈ മനോഹരമായ ദേവാലയമുള്ളത്. നീലനിറത്തിലാണ് ഇതിന്റെ മകുടവും മിനാരവും താഴികക്കുടവും ഒപ്പംതന്നെ ചുവരിലെ ചിത്രപ്പണികളും പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2400 പേർക്ക് ഒരേ സമയം പ്രാർത്ഥിക്കാനുള്ള സൗകര്യം പള്ളിക്കുള്ളിലുണ്ട്. 2012 ല്‍ ആണ് തുടങ്ങിയ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഒരു വര്‍ഷം മാത്രമേ സമയമെടുത്തുള്ളൂ.