വിശ്വാസത്തിന്റെ പൂർത്തീകരണമായി ദർശനം പുണ്യം നല്കുന്ന മകരവിളക്കിനായി ശബരിമലയും വിശ്വാസികളും ഒരുങ്ങി. ഇനി മണിക്കൂരുകൾ നീണ്ട കാത്തിരിപ്പു മാത്രം. ഈ ഒരു നിമിഷത്തിനു നേർസാക്ഷ്യമാകുവാൻ ആയിരങ്ങളാണ് സന്നിധാനത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മകരവിളക്ക് കാണുവാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം വിശ്വാസികൾ നേരത്തെതന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. സന്നിധാനത്തും പരിസരത്തും മാത്രമായി ഒരു ലക്ഷത്തിലധികം ആളുകളാണ് മകരവിളക്ക് കാണുവാനായി എത്തിയിട്ടുള്ളത്.
PC: PTI Images
മകരസംക്രമ ദിവസത്തിൽ അയ്യപ്പനു ചാര്‍ത്തുവാൻ പന്തളം കൊട്ടാരത്തിൽ നിന്നും എത്തുന്ന തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയിൽ എത്തിച്ചേരും. അവിടുന്ന് ഔദ്യോഗികമായി ദേവസ്വംപബോർഡ് പ്രതിനിധികൾ യാത്രയെ സ്വീകരിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും. തുടർന്ന് തന്ത്രിമാർ തിരുവാഭരണം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തിരുവാഭരണങ്ങൾ അയ്യപ്പനെ അണിയിച്ചുള്ള പ്രത്യേക ദീപാരാധന വൈകുന്നേരം 6.30ന് നടക്കും. അതിനു ശേഷമാണ് ലക്ഷങ്ങൾ ഭക്തിയോടെ കാത്തിരുന്ന മകരവിളക്ക് തെളിയുന്ന പുണ്യനിമിഷം. മകരസംക്രമ പൂജ 8.45ന് നടക്കും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് ദൂതന്‍മാരുടെ കൈവശം കൊടുത്തയ്ക്കുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം മകരസംക്രമ പൂജയുടെ മധ്യത്തില്‍ നടക്കും. തുടർന്ന് തിരുവാഭരണങ്ങൾ അണിഞ്ഞുനിൽക്കുന്ന ശബരീശനെ ദർശിക്കാം.
ശനിയാഴ്ച 12 മണി വരെ മാത്രമേ, പമ്പയിൽ നിന്നും വിശ്വാസികളെ സന്നിധാനത്തേയ്ക്ക് കടത്തി വിടുകയുള്ളൂ. 12.30ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും നടക്കും.
തിരുവാഭരണ ദര്‍ശനത്തിനും മകരജ്യോതി ദര്‍ശനത്തിനും ശേഷം സന്നിധാനത്തു നിന്നുള്ള അയ്യപ്പ ഭക്തരുടെ മടങ്ങിപ്പോക്കിന് കൃത്യമായ സജ്ജീകരണങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്. സന്നിധാനത്തോട് ചേര്‍ന്ന് പാണ്ടിത്താവളത്തും സമീപ ഇടങ്ങളിലുമായി അയപ്പ ഭക്തര്‍ പര്‍ണ്ണശാലകള്‍ കെട്ടി മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. ഇവിടെ വരുന്ന ആളുകളെ സുരക്ഷിതമായി തിരികെ ഇറക്കുന്നതിനായി രണ്ട് പാതകള്‍ ക്രമീകരിക്കാനാണ് പോലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.
പൊന്നമ്പലമേട്ടിലെ മകരവിളക്ക്: ശബരീശനുള്ള ദിവ്യസമര്‍പ്പണം..മകരജ്യോതിക്ക് പുറകില്‍
പാണ്ടിത്താവളം ജംഗ്ഷനില്‍ നിന്നും അന്നദാന മണ്ഡപത്തിന്റെ പിറകില്‍ കൂടി പോലീസ് ബാരക്ക് വഴി ബെയിലി പാലത്തില്‍ എത്തുന്ന രീതിയിലും പാണ്ടിത്താവളത്തു നിന്നും നൂറ്റെട്ട് പടിക്ക് സമീപം പോലീസ് വയര്‍ലെസ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും തിരിഞ്ഞ് ഗസ്റ്റ് ഹൗസുകളുടെ പിറകില്‍ കൂടി ട്രാക്ടര്‍ റോഡ് വഴി സന്നിധാനം റോഡില്‍ കയറുന്ന രീതിയിലുമാണ് സന്നിധാനത്തു നിന്നുള്ള അയ്യപ്പ ഭക്തരുടെ തിരികെയുള്ള യാത്ര ക്രമീകരിച്ചിട്ടുള്ളതെന്ന് ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ഇ എസ് ബിജുമോന്‍ പറഞ്ഞു.
മകരജ്യോതി ദര്‍ശനത്തിന് ശേഷം സ്വാമി അയ്യപ്പന്‍ റോഡ് വഴി ഭക്തരുടെ മടക്കയാത്ര സാധ്യമാക്കും. ഈ സമയം ഇതുവഴിയുള്ള ട്രാക്ടര്‍ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിക്കില്ല. യാത്ര ഒറ്റദിശയിലേക്ക് ക്രമീകരിക്കും. ഇത്തവണ ഉണ്ടാകാന്‍ ഇടയുള്ള ഭക്തരുടെ തിരക്ക് മുമ്പില്‍ കണ്ട് സന്നിധാനത്ത് വിവിധ സെക്ടറുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഡിവിഷനുകളായി തിരിച്ച് രണ്ട് ഐ പി എസ്, എസ് പിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.
പാണ്ടിത്താവളം മുതല്‍ ബെയിലിപ്പാലം വരെ ഒരു ഡിവിഷനും വടക്കെ നടയും തിരുമുറ്റവും മാളികപ്പുറവുമടങ്ങുന്ന കേന്ദ്രങ്ങള്‍ മറ്റൊരു ഡിവിഷനുമാണ്. പര്‍ണ്ണശാലകള്‍ തീര്‍ത്ത് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുന്ന ഭക്തര്‍ അഗ്‌നി കൂട്ടി ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലായെന്ന കോടതി നിര്‍ദേശവും പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.
സന്നിധാനം,മരക്കൂട്ടം, മാളികപുറം, ശരംകുത്തി,പമ്പ, പാണ്ടിത്താവളം പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറേക്കര, അട്ടത്തോട് കിഴക്കേക്കര എന്നിവിടങ്ങളിൽ മകരജ്യോതി ദർശിക്കുവാൻ സാധിക്കും.
പുണ്യം നല്കുന്ന മകരവിളക്ക്; പർണശാലകളൊരുക്കി ഭക്തർ.. ദർശിക്കുവാൻ പത്തിടങ്ങള്‍
ഏത് കഠിന ശനിദോഷത്തേയും അകറ്റാന്‍ മകരസംക്രാന്തി ദിനം ഈ ശാസ്താക്ഷേത്രം സന്ദര്‍ശിക്കാം