ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് നേപ്പാൾ. കുറഞ്ഞ ചിലവിൽ അനുമതികളുടെ നൂലാമാലകൾ ഇല്ലാതെ എളുപ്പത്തിലൊരു വിദേശ യാത്ര എന്ന ആകർഷണമാണ് സഞ്ചാരികളെ നേപ്പാളിലേക്ക് ആകര്‍ഷിക്കുന്നത്. സ്നേഹം നിറഞ്ഞ നാടും നാട്ടുകാരും പൈതൃക സമ്പന്നമായ കാഴ്ചകളും ആരാധനാലയങ്ങളും എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.

നേപ്പാളിലെത്തുന്ന സഞ്ചാരികൾ ഏറ്റവും ആഗ്രഹിക്കുന്നത് ഇവിടെ ട്രക്കിങ് നടത്തുവാനാണ്. നേപ്പാളിലെ കാടും മലകളും കയറി പുതുപുത്തൻ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര മാത്രമല്ല, ആകാശത്തോളം ഉയർന്നു നിൽക്കുന്ന കൊടുമുടികള്‍ അതിന്റെ തലപ്പത്ത് ചെന്നുകയറുവാനും സാഹസികരെത്താറുണ്ട്. എന്നാൽ ഇപ്പോഴിതാ, നേപ്പാളിലെ ട്രക്കിങ് നിയമങ്ങളിൽ പുതിയൊരു മാറ്റം വന്നിരിക്കുകയാണ്. നേപ്പാളിൽ തനിയെയുള്ള ട്രക്കിങ് വിലക്കിയിരിക്കുകയാണ് സർക്കാർ, ഇതനുസരിച്ച് ഏപ്രിൽ 1 മുതൽ രാജ്യത്ത് ഒറ്റയ്‌ക്കോ സ്വതന്ത്രമായോ ട്രെക്കിംഗ് നടത്തുന്നവരെ തടയാൻ നേപ്പാൾ തീരുമാനിച്ചു. പകരം വിദേശ സഞ്ചാരികൾക്ക് ഒരു ഗൈഡിന്‍റെ സഹായത്തോടെ വേണം ഇനി മുതൽ ട്രക്കിങ് നടത്തുവാൻ എന്ന് നേപ്പാൾ ടൂറിസം ബോർഡ് വക്താവ് മണി രാജ് ലാമിച്ചനെ അറിയിച്ചത്. നേപ്പാളില്‍ ട്രക്കിങ് നടത്തുന്നവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് പുതിയ നിർദ്ദേശം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തനിയെ ട്രക്കിങ് നടത്തുന്നവരിൽ പ്രതിവർഷം 40 മുതൽ 50 വരെ ആളുകളെ കാണാതാവുകയോ അവരുമായി ബന്ധപ്പെടുവാൻ സാധിക്കാതെ വരികയോ ചെയ്യാറുണ്ട്. ഇത് പുറം ലോകത്തിനും വിനോദസഞ്ചാരികൾക്കും നേപ്പാൾ സുരക്ഷിതമായ ലക്ഷ്യസ്ഥാനമല്ലെന്ന സന്ദേശം നല്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനാൽ നേപ്പാളിൽ സംഘടിത ട്രെക്കിംഗ് (Group trekking)പ്രോത്സാഹിപ്പിക്കാനാണ് തീരുമാനിച്ചതെന്നും ഇത് രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സഹായിക്കുമെന്നതാണ് തീരുമാനത്തിന് പിന്നിലെ മറ്റൊരു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

46,000-ലധികം സഞ്ചാരികൾ
കൊവിഡ് ലോകത്തെ പിടിച്ചുലയ്ക്കുന്നതിനു മുൻപ് 2019 ൽ നേപ്പാളിൽ ഏകദേശം 46,000-ലധികം വിദേശ സോളോ ട്രക്കർമാർക്ക് രാജ്യം അനുമതി നല്കിയിരുന്നു. ഇത്തരത്തിൽ തനിയെ യാത്ര ചെയ്യുന്നവർ യാത്രയുടെ ആദ്യം മുതൽ അവസാനം വരെ സ്വന്തമായി ആസൂത്രണം ചെയ്യുന്നവരും ട്രെക്കിംഗ് ഏജൻസികളുടെയോ മറ്റോ സഹായമൊന്നും വാങ്ങാതെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരുമാണ്.
പ്രതിവർഷം പത്ത് ലക്ഷത്തിലധികം വിനോദസഞ്ചാരികൾ നേപ്പാൾ സന്ദർശിക്കുന്നു.

ഇഷ്ടംപോലെ കാഴ്ചകൾ
നേപ്പാളിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണം എവറസ്റ്റ് തന്നെയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നും രണ്ടുമല്ലെ എട്ടെണ്ണമാണ് നേപ്പാളിന്‍റെ മണ്ണിലുള്ളത്. അതുകൂടാതെ പുരാതനങ്ങളായ ക്ഷേത്രങ്ങൾ, ചരിത്ര നിർമ്മിതികൾ, സാംസ്കാരിക സ്മാരകങ്ങൾ എന്നിവയും നേപ്പാളിന്റെ കാഴ്ചകളാണ്. ഒപ്പം, യുനസ്കോയുടെ ലോകപൈതൃക സ്മാരങ്ങളിൽ നാലെണ്ണവും നേപ്പാളിലുണ്ട്.
ഇതോടൊപ്പം തന്നെ ഇവിടുത്തെ ജൈവവൈവിധ്യവും പ്രസിദ്ധമാണ്. വംശനാശഭീഷണി നേരിടുന്ന ഒരുപാട് സസ്യങ്ങളുടെും ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയും ഇവിടെുണ്ട്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം, ബംഗാൾ കടുവ എന്നിവ അതിൽ ചിലതാണ്. ഹിമാലയ പർവ്വത നിരയുടെ ഏറ്റവും കൂടുതൽ ഭാഗവും നേപ്പാളിലാണുള്ളത്
ഇന്ത്യയിൽ നിന്നു പോകുവാൻ
റോഡ് മാർഗ്ഗവും വിമാന മാർഗ്ഗവും ഇന്ത്യയിൽ നിന്നും നേപ്പാളിലെത്താം. കാഠ്മണ്ഡുവിൽ ആണ് പ്രധാന വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ചിലവ് കുറഞ്ഞ യാത്രയാണ് ഉദ്ദേശിക്കുന്തെങ്കിൽ റോഡ് മാർഗ്ഗം നേപ്പാളിനു കടക്കാം. ഭൈരവയ്ക്ക് സമീപമുള്ള സുനൗലി ബോർഡർ ക്രോസിങ്, പട്‌ന വഴിയുള്ള റക്‌സോൾ ബോർഡർ, ഗാംങ്ടോക്ക് വഴി പാനിതങ്കി, ഡൽഹി- ഉത്തരാഖണ്ഡ് വഴി ബൻബാസ എന്നീ റൂട്ടുകളുണ്ട്. ഡൽഹിയില് നിന്നും ദിവസേന ബസുകളും നേപ്പാളിന് സർവീസ് നടത്തുന്നു.

ഡൽഹി-കാഠ്മണ്ഡു ബസ് യാത്ര
1250 കിലോമീറ്റര്‍ ദൂരമാണ് ഡൽഹിയിൽ നിന്നും കാഠ്മണ്ഡുവിനുള്ളത്. ഏകദേശം 30 മണിക്കൂര്‍ സമയം യാത്രയ്ക്കെടുക്കും. ബ്ലോക്കും അതിർത്തിയിലെ തിരക്കും കണക്കിലെടുത്ത് യാത്രാ സമയത്തിൽ ചെറിയ മാറ്റം ഉണ്ടായേക്കാം. ഡല്‍ഹില്‍ നിന്നു രാവിലെ പുറപ്പെടുന്ന ബസ് പിറ്റേ ദിവസം ഉച്ചയ്ക്ക് 1 മണിക്ക് കാഠ്മണ്ഡുവിലെ സ്വയംഭൂ മഞ്ജുശ്രീ യതയാട്ട് പോയിന്‍റിൽ എത്തിച്ചേരും. ഡല്‍ഹി-കാഠ്മണ്ഡു ബസ് മൈത്രി ബസ് സര്‍വീസ് എന്നാണ് അറിയപ്പെടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











