കാത്തിരുന്ന മഞ്ഞുകാലം അങ്ങനെ ഗുൽമാര്‍ഗിലുമെത്തി. വിന്‍റര്‍ സീസണിൽ കാശ്മീരിലെ ഗുൽമാർഗിലെ മഞ്ഞു വീഴ്ച ഇത്തവണ മഴയോടൊപ്പം ആണ് എത്തിയത്. ശനിയാഴ്ച രാത്രിയോടെ തുടങ്ങിയ മഞ്ഞും മഴയും ഞായറാഴ്ച പുലർച്ച വരെ നീണ്ടു നിന്നു. ഇതോടെ മേഖലയിലെ താപനിലയും താഴേക്കു പോയി. ഗുൽമാർഗിലെ ഉയരംകൂടിയ പ്രദേശങ്ങളിൽ ചെറിയ മഞ്ഞുവീഴ്ചയും സമതലങ്ങളിൽ സാധാരണ നിലയിലുള്ള മഞ്ഞുവീഴ്ചയും മഴയുമാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
കാശ്മീർ ഒരുങ്ങിത്തന്നെ
ഇത്തവണത്തെ വിന്‍റർ സീസണിൽ സഞ്ചാരികൾക്കായി രണ്ടും കൽപ്പിച്ച് ഒരുങ്ങിയിരിക്കുകയാണ് കാശ്മീർ. സാധാരണയായി മഞ്ഞുകാലത്ത് ഇവിടുത്തെ പലയിടങ്ങളിലും സഞ്ചാരികളെ അനുവദിക്കാറില്ലെങ്കിലും ഇത്തവണ കാശ്മീർ പതിവ് തെറ്റിച്ചെരിക്കുകയാണ്. ശീതകാല വിനോദസഞ്ചാരത്തിന്റെ ഹോട്ട് സ്പോട്ടുകളായി മാറാവുന്ന മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്തുവാനുള്ള ഒരുക്കങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്.
കഴിഞ്ഞ 70 വർഷത്തിനിടെ ആദ്യമായി സോനാമാർഗ്, കർണ്ണ, ഗുരേസ് എന്നിവ ശൈത്യകാലത്ത് വിനോദസഞ്ചാരികൾക്കായി തുറന്നിടും. സന്ദർശകരെ ആകര്‍ഷിക്കുന്നതിനായി ഈ മേഖലകളില്‍ സാഹസിക വിനോദങ്ങളും മറ്റും ഉള്‍പ്പെടുത്തുവാനാണ് സര്‍ക്കാർ ആലോചിക്കുന്നത്.