സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും തുടങ്ങുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. കേരളത്തില്‍ ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്കുള്ള യാത്രയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കുള്ള യാത്രയും പ്രോത്സാഹിപ്പിക്കും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരം ആരംഭിക്കുവാന്‍ വൈകുമെന്നതിനാല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ കൈക്കൊള്ളുവാനും തീരുമാനമുണ്ട്.
വിദേശ സഞ്ചാരികളെ കേരളത്തിലക്ക് ആകർഷിക്കുന്നതിന് വേണ്ടി വിവിധ രാജ്യങ്ങളിൽ പ്രചാരണം നടത്തും. 2025 ഓടെ 20 ലക്ഷം വിനോദ സഞ്ചാരികളെ കേരളത്തിൽ എത്തിക്കുകയാണ് വിനോദ സഞ്ചാര വകുപ്പ് ലക്ഷ്യമിടുന്നത്. ആലപ്പുഴ, മുസ്‌രിസ്, ട്രാവൻകൂർ, തലശ്ശേരി ഹെറിടേജ് ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും കോവളം, വർക്കല പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു.
തിരിച്ച് വരവിന് തയ്യാറെടുത്ത് കേരള വിനോദ സഞ്ചാര മേഖല..സമ്പൂർണ വാക്സിനേറ്റഡ് സോൺ ആക്കും
സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ജൂലൈ 15 ഓടുകൂടി പൂർണമായും വാക്സസിനേറ്റഡ് സോൺ ആയി പ്രഖ്യാപിക്കും. ഇവിടങ്ങളിൽ മുഴുവൻ പേർക്കും വാക്സിന്‍ നല്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു.