ആലത്തിയൂര്‍ ഹനുമാന്‍ സ്വാമി ക്ഷേത്രം മുഖ്യപ്രതിഷ്ഠയായി ശ്രീരാമനെ ആരാധിക്കുന്ന ക്ഷേത്രമാണെങ്കിലും ഹനുമാന്റെ പേരില്‍ അറിയപ്പെടുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ സ്വാമി ക്ഷേത്രം. ഹനുമാന് പ്രാധാന്യം നല്കുന്നതിനാല്‍ ആഞ്ജനേയ ഭക്തരുടെ തീര്‍ത്ഥാടന സ്ഥാനം കൂടിയാണിത്. ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം എന്നാണിതിന്റെ യഥാര്‍ത്ഥ നാമം.
PC:Suresh Babunair
മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏകദേശം മൂവായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കം ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വാസം. സപ്തര്‍ഷികളിലൊരാളായ വസിഷ്ഠ മഹര്‍ഷിയാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത് എന്നാണ് ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ശ്രീരാമന്റെയും ഹനുമാന്റെയും ഒപ്പം പ്രാധാന്യത്തോടെ തന്നെയാണ് ഇവിടെ ലക്ഷ്മണനെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, മഹാവിഷ്ണു, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരും ഇവിടെയുണ്ട്.
PC:Pranchiyettan
കാതോര്‍ത്ത് തലചായ്ച്ച് നില്‍ക്കുന്ന ഹനുമാന്‍ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠയായ ശ്രീരാമ വിഗ്രഹത്തിന് ഒരാള്‍ പൊക്കമുണ്ട്. അതിനു തൊട്ടടുത്ത ശ്രീകോവിലിലാണ് ഹനുമാന്‍ പ്രതിഷ്ഠയുള്ളത്. ഇവിടെ ശ്രീരാമന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് തല ഒരു വശത്തേയ്ക്ക് ചരിച്ചു നില്‍ക്കുന്ന രൂപമാണ് ഹനുമാന്റേത്. സീതയെ അന്വേഷിച്ച് പോകുന്ന ഹനുമാന് അടയാള വാക്യങ്ങളും ഒപ്പം തന്നെ സീതാ ദേവിയോട് പറയുവാനുള്ള കാര്യങ്ങളും ശ്രീരാമന്‍ ഹനുമാന്റെ ചെവിയില്‍ പറയുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് ലക്ഷ്മണന്‍ കേള്‍ക്കുവാന്‍ പാടില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനം നാലമ്പലത്തിനു വെളിയിലാണ്.
PC:Kerala Tourism
ലങ്കയിലേക്കുള്ള ചാട്ടം സീതായ ദേവിയെ അന്വേഷിച്ച് പോയപ്പോള്‍ കടല്‍ ചാടി ലങ്കയിലെത്തിയതിന്റെ പ്രതീകമായി നീളത്തിലുള്ല ഒരു കല്ല് ക്ഷേത്രത്തില്‍ കാണാം. ഈ കല്ല് സമുദ്രമായി സങ്കല്പിച്ച് ഭക്തര്‍ ഓടി വന്ന് കല്ലില്‍ തട്ടാതെ ചാടിക്കടക്കുന്നത് ഇവിടുത്തെ ഒരു പ്രത്യേക കാഴ്ചയാണ്. അന്ന് ഹനുമാന്‍ ധൈര്യപൂര്‍വ്വം തന്റെ സ്വാമിക്കു വേണ്ടി കടല്‍ചാടി കടന്നതിന്‍റെ അടയാളമാണിത്. ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവയാണ് ഇങ്ങനെ ചാടിയാല്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്നതത്രെ.
PC:Pranchiyettan
പൂജയില്ല, നിവേദ്യം മാത്രം! ക്ഷേത്രം അറിയപ്പെടുന്നത് ഹനുമാന്റെ പേരിലാണെങ്കിലും അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പൂജ നടക്കാറില്ല. പകരം നിവേദ്യ സമര്‍പ്പണം മാത്രമാണുള്ളത്. അവലാണ് നിവേദ്യമായി സമര്‍പ്പിക്കുന്നത്. സീതയെ അന്വേഷിച്ച് പോയ ഹനുമാന് അവല്‍ ഒരു പൊതിയിലാക്കി നല്കി എന്നും അതിന്റെ ഓര്‍മ്മയിലാണ് ഹനുമാന് അവല്‍ നിവേദ്യം നടത്തുന്നത് എന്നുമാണ് വിശ്വാസം. അവലും കദളിപ്പഴവുമാണ് ഇവിടുത്തെ ഹനുമാന് പ്രിയമായിട്ടുള്ളത്. അവല്‍ സമര്‍പ്പിച്ചു ആഗ്രഹത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ഹനുമാന്‍ എന്താഗ്രഹവും നടത്തിത്തരും എന്നാണ് വിശ്വാസം.
PC:Alathiyoor
പേടി സ്വപ്നം കാണാതിരിക്കുവാനും ശ്വാസം മുട്ടല്‍ മാറുവാനും! രാത്രി ഉറക്കത്തില്‍ പേടി സ്വപ്നം കാണാതിരിക്കുവാന്‍
''ആലത്തിയൂര്‍ ഹനുമാനെ പേടിസ്വപ്‌നം കാണരുതേ പേടിസ്വപ്‌നം കണ്ടാലോ വാല് കൊണ്ട് തട്ടി ഉണര്‍ത്തണേ ...'' എന്നു ജപിച്ചാല്‍ മതിയെന്നാണ് ഇവിടുത്തെ ഒരു വിശ്വാസം. കുട്ടികളിലുണ്ടാവുന്ന ശ്വാസംമുട്ടല്‍ മാറുവാനായി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് ഹനുമാന് പാളയും കയറും നിവേദ്യമായി നല്കിയാല്‍ മതിയെന്നാണ് വിശ്വാസം. ഗദാ സമര്‍പ്പണവും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ശത്രുദോഷം മാറുവാനും ശനി അപഹാരം വിട്ടുപോകുവാനും വിവാഹ തടസ്സം, ജോലി, വ്യാപാരം, വിദ്യാഭ്യാസം എന്നിവയിലുള്ള തടസ്സങ്ങള്‍ എന്നിവ മാറുവാനും ഇവിടെ ഗദ സമര്‍പ്പിച്ചാല്‍ മതി എന്നൊരു വിശ്വാസമുണ്ട്. ഗദാ സമര്‍പ്പണം ഇവിടെ മാത്രമുള്ള പ്രത്യേകതയാണ്.
ആഘോഷങ്ങള്‍ ക്ഷേത്രോത്സവം തുലാം മാസത്തിലെ തിരുവോണം നാളില്‍ അവസാനിക്കുന്ന രീതിയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കും. മീനമാസത്തിലെ അത്തം നാളിലാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം. എല്ലാ മാസവും തിരുവോണ ദിവസത്തില്‍ പ്രത്യേക പൂജയും തിരുവേണ ഊട്ടും ഇവിടെ നടക്കുന്നു. തുലാമാസത്തിലെ തിരുവോണ നാളില്‍ നടക്കുന്ന ആഞ്ജനേയ സംഗീതോത്സവം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
ക്ഷേത്രസമയം
സാധാരണ ഗതിയില്‍ ക്ഷേത്രം പുലര്‍ച്ചെ ആറു മണിക്ക് തുറക്കും. പിന്നീട് 11 മണിക്ക് അടക്കുന്ന നട വൈകിട്ട് അഞ്ച് മണിക്ക് തുറന്ന് 7 മണിക്ക് അടക്കും. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങള്‍ ഹനുമാന് പ്രത്യേകതയുള്ളതായതിനാല്‍ ഈ ദിവസങ്ങളില്‍ ധാരാളം വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.
എത്തിച്ചേരുവാന്‍ മലപ്പുറം തിരൂരില്‍ മുസലിയാര്‍ അങ്ങാടിയില്‍ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ട്രെയിനിനു വന്നാല്‍ തിരൂര്‍ സ്റ്റേഷനിലിറങ്ങി ബസിനോ ഓട്ടോയ്ക്കോ വരാം. പൊയിലിശ്ശേരി എന്ന സ്ഥലത്താണ് ക്ഷേത്രമുള്ളത്.
പാളിപ്പോയ പൂജയും തനിയെ അടഞ്ഞ ചുറ്റമ്പലത്തിന്‍റെ വാതിലും...വൈക്കം ക്ഷേത്രത്തിലെ തുറക്കാത്ത വാതിലിന്‍റെ കഥ
പിസയിലെ ചെരിഞ്ഞ ഗോപുരത്തേക്കാളും ചെരിഞ്ഞ ക്ഷേത്രം! വാരണാസിയിലെ അത്ഭുതം