കടലിലിറങ്ങി കാണാം
നീണ്ട കാലത്തെ തിരച്ചിലിനും കഷ്ടപ്പാടുകള്‍ക്കും ശേഷം ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു യാത്ര ഒരുങ്ങുന്നത്. ഓഷ്യൻ ഗേറ്റ് ടൈറ്റാനിക് സർവേ എക്സ്പ്ലോർ എന്ന കമ്പനിയാണ് കടലിനടിയില്‍ പോയി കപ്പലിനെ കാണുവാനുള്ള അവസരം ഒരുക്കുന്നത്. 2020 ലേക്കാണ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നതെങ്കിലും 2021 ല്‍ മാത്രമേ യാത്ര നടക്കുകയുള്ളൂ.
മിഷന്‍ സ്പെഷ്യലിസ്റ്റ്
പണം മുടക്കി പോയാല്‍ കടലിനടിയിലിറങ്ങി ടൈറ്റാനിക് കാണാനാവും എന്നു കരുതേണ്ട. കടലിനടിയിലേക്ക് പോകുവാനും മുങ്ങുവാനും എങ്ങനെയൊക്കെ സാഹചര്യങ്ങളില്‍ പെരുമാറണമെന്നും കടലിനടിയിലെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നും സുരക്ഷാ പരിശീലനവും പഠിച്ച് ഒരു മിഷന്‍ സ്പെഷ്യലിസ്റ്റ് ആയാല്‍ മാത്രമേ ഈ യാത്ര സാധ്യമാകൂ. യാത്രയ്ക്ക് തയ്യാറെടുത്ത് വരുന്നവര്‍ക്ക് ഇതിനുള്ള പരിശീലനം കൂടി നല്കി മാത്രമേ കമ്പനി കടലിലേക്ക് പോകുവാന്‍ അനുവദിക്കൂ. മിഷന്‍ സ്പെഷ്യലിസ്റ്റ് എന്നായിരിക്കും ഇവര്‍ അറിയപ്പെടുക.
സെന്‍റ് ജോണ്‍സില്‍ നിന്നു തുടങ്ങി
ന്യൂഫൗണ്ട് ലാൻഡിലെ സെന്റ് ജോൺസിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും ഡൈവ് സപ്പോട്ട് കപ്പലില്‍ കയറുന്നതോടു കൂടി കാത്തിരുന്ന യാത്രയ്ക്ക് തുടക്കമാകും. ഇവിടെ വെച്ചാണ് മിഷന്‍ സ്പെഷ്യലിസ്റ്റ് ആയുള്ള പരീശീലനവും മറ്റും നല്കുന്നത്. കപ്പലവശിഷ്ടങ്ങളിലേക്ക് ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും ഇവിടെ പരിശീലിപ്പിക്കും. കപ്പലില്‍ വെച്ചുള്ള മൂന്ന്ദിവസത്തെ ഈ പരിശീലനം അവസാനിക്കുമ്പോഴേയ്ക്കും കപ്പല്‍ വടക്കന്‍ അറ്റ്ലാന്‍ഡ് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പല്‍ അവശിഷ്ടം കിടക്കുന്നതിനു മുകളിലെത്തും. ഇവിടെ നിന്നും കടലിലിറങ്ങിയുള്ള യഥാര്‍ത്ഥ യാത്ര ആരംഭിക്കും.
ഡൈവ് സപ്പോര്‍ട്ട് കപ്പലുകള്‍
സെന്റ് ജോൺസിൽനിന്നുള്ള യാത്ര ഡൈവ് കപ്പലിലാണ് നടക്കുന്നത്. യാത്രക്കാര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഡൈവ് കപ്പലില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ മിഷന്‍ സ്പെഷ്യലിസ്റ്റിനും ഡൈവ് കപ്പലില്‍ സ്വന്തമായി ഒരു മുറിയുണ്ടാകും. ഭക്ഷണങ്ങളും അത്യാവശ്യ സൗകര്യങ്ങളുമെല്ലാം ഇവിടെ ലഭിക്കും.
പത്ത് ദിവസത്തെ യാത്ര
ആകെ പത്ത് ദിവസത്തെ യാത്രയാണ് ഓഷ്യൻ ഗേറ്റ് ടൈറ്റാനിക് സർവേ എക്സ്പ്ലോർ ഒരുക്കിയിരിക്കുന്നത്. കടലിനടിയിലെക്കുഴ്ഴ ഓരോ മുങ്ങലിനും കുറഞ്ഞത് ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്നവയായിരിക്കും. കപ്പല്‍ കാണുന്നത് കൂടാതെ കാഴ്ചകള്‍ കാണുന്നതിനായുള്ള മുങ്ങല്‍ മൂന്നു മണിക്കൂറായിരിക്കും നീളുക. ആകെ പത്ത് ദിവസത്തെ യാത്രയാണ് ഇതിന്റെ പ്ലാനിലുള്ളത്.
ചിലവ് ഇങ്ങനെ
125000 യുഎസ് ഡോളര്‍ അഥവാ 91,82,437.50 ഇന്ത്യന്‍ രൂപയാണ് ഇതിനു വേണ്ടി വരുന്ന ചിലവ്. ഇത്രയും ഭാരിച്ച തുക നല്കണമെങ്കിലും ജീവിതത്തില്‍ മറ്റൊരിടത്തും പകരം വയ്ക്കുവാനില്ലാത്ത യാത്രയായിരിക്കും ഇത് നല്കുന്നതെന്ന് നിസംശയം പറയാം. സെന്റ് ജോൺസിലേക്കുള്ളവിമാന നിരക്ക് ഉള്‍പ്പെടുത്താതെയുള്ള തുകയാണിത്. അതും മടക്ക യാത്രയും കൂടി നോക്കിയാല്‍ ചിലവ് ഇനിയും കൂടുമെന്ന് സാരം.
നേരിട്ട് അറിയാം
മഞ്ഞുമലയിലിടിച്ച് കടലില്‍ മുങ്ങിത്താഴ്ന്ന ടൗറ്റാനിക്കിനെ നേരിട്ട് കണ്ട് അറിയാം എന്നത് തന്നെയാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമയിലൂടെയും പുസ്കകങ്ങളിലൂടെയും അല്ലാതെ യഥാര്‍ഥ ടൈറ്റാനിക് എന്താണെന്ന് മനസ്സിലാക്കുവാനുള്ള അത്യപൂര്‍വ്വ അവസരമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.
ചിത്രങ്ങള്‍ക്കു കടപ്പാട് ഓഷ്യൻ ഗേറ്റ് ടൈറ്റാനിക് സർവേ എക്സ്പ്ലോർ ഫേസ്ബുക്ക് പേജ്