കംബോഡിയയില്‍ പോകണമെങ്കില്‍
കോവിഡ് പ്രശ്നങ്ങളൊക്കെ അടങ്ങിയിട്ടുവേണം കംബോഡിക കാണാന്‍ എന്നാഗ്രഹിച്ചിരിക്കുകയാണെങ്കില്‍ തത്കാലം അത് മാറ്റി വയ്ക്കാം. പോക്കറ്റ് കീറുന്ന തരത്തിലുള്ള ചില നിരക്കുകളാണ് കംബോഡിയ രാജ്യം സന്ദര്‍ശിക്കുവാനെത്തുന്ന സഞ്ചാരികള്‍ക്കായി ചുമത്തുവാന്‍ പോകുന്നത്.
കൊറോണ വൈറസ് ഡെപ്പോസിറ്റ്
ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഉള്ള രാജ്യമായതിനാല്‍ വലിയ മുന്നൊരുക്കങ്ങളും ചിലവുകളുമില്ലാതെ ഇവിടം സന്ദര്‍ശിക്കാമായിരുന്നു. എന്നാല്‍ കോവിഡ് വൈറസ് ബാധയുടെ പിന്നാലെ ഇവിടെ എത്തുന്നവര്‍ക്ക് കൊറോണ വൈറസ് ഡെപ്പോസിറ്റ് എന്ന പേരില്‍ 3000 ഡോളര്‍ തുകയാണ് സഞ്ചാരികള്‍ കംബോഡിയ വിമാനത്താവളത്തില്‍ നിന്നും രാജ്യത്ത് കാലുകുത്തുന്നതിനു മുന്‍പായി കെട്ടിവയ്ക്കേണ്ടത്.
3000 ഡോളര്‍ ഇങ്ങനെ
മൂവായിരം ഡോളര്‍ എയര്‍ പോര്‍ട്ടില്‍ അടച്ചാല്‍ മതിയെന്നല്ല. കടമ്പകള്‍ വേറെയുമുണ്ട് കടക്കുവാന്‍. ഈ തുക പണമായോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ അടയ്ക്കുവാന്‍ സാധിക്കും. പണം അടച്ച ഉടനേ പോകുന്നത് കോവിഡ്-19 ടെസ്റ്റ് ചെയ്യുവാനാണ്. അത് വെറുതേയല്ല, അഞ്ച് ഡോളറാണ് എയര്‍പോര്‍ട്ടില്‍ നിന്നും ടെസ്റ്റിങ് സെന്‍ററിലേക്കുള്ള ചാര്‍ജ് ആയി ഈടാക്കുന്നത്. ഇത് ആദ്യം അടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്നും കിഴിക്കും.
ടെസ്റ്റ് ചെയ്യുവാന്‍
കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് യാത്രക്കാരില്‍ നിന്നും 100 ഡോളര്‍ വീതമാണ് ഈടാക്കുന്നത്. ടെസ്റ്റ് കഴിഞ്ഞാല്‍ പുറത്തിറങ്ങാം എന്നു വിചാരിക്കേണ്ട. റിസല്‍ട്ട് വന്ന് ഇതിനനുസരിച്ച് മാത്രമേ മുന്‍പോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുവാന്‍ സാധിക്കുകയുള്ളൂ. ടെസ്റ്റ് റിസല്‍ട്ട് വരുന്നതു വരെ അധികൃതര്‍ തയ്യാറാക്കിയ വെയിറ്റിങ് സെന്‍ററുകളിലോ ഹോട്ടലുകളിലോ ആണ് താമസിക്കേണ്ടത്. ഇതിനായി ഒരാളില്‍ നിന്നും ഒരു ദിവസത്തേയ്ക്ക് മാത്രം ഈടാക്കുന്നത് 30 ഡോളറാണ്.
പോസിറ്റീവ് ആയാല്‍
കോവിഡ് ടെസ്റ്റില്‍ ഫലം പോസിറ്റീവ് ആയാല്‍ കൂടുതല്‍ ടെസ്റ്റുകളും പരിധോധനകളും വേറെയും വേണ്ടി വരും. 100 ഡോളര്‍ വീതമുള്ള 4 ടെസ്റ്റുകളാണ് അതില്‍ പ്രധാനം. ഇത് കൂടാതെ ചികിത്സാ ചിലവിനായി 3150 ഡോളര്‍ കൂടി വെറെയും അടയ്ക്കണമെന്നാണ് രാജ്യം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഭക്ഷണം, സാനിറ്ററ് സൗകര്യങ്ങള്‍., താമസം മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
ശവസംസ്കാരത്തിന് 1500 ഡോളര്‍
രോഗത്തെത്തുടര്‍ന്ന് യാത്രികന്‍ മരിക്കുകയാണെങ്കില്‍ ശവസംസ്കാരത്തിനുള്ള ചിലവ് കൂടി തുകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശവസംസ്കാരത്തിനു മാത്രമായി 1500 ഡോളറാണ് യാത്രികന്‍ അടയ്ക്കേണ്ടത്. ഇതു കൂടാതെ 50,000 യുഎസ് ഡോളര്‍ തുകയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയും യാത്രക്കാരനുണ്ടായിരിക്കണം.
അംഗോര്‍ വാട്ട്
ഇന്ന് കംബോഡിയയുടട അടയാളമായി അറിയപ്പെടുന്ന അംഗോര്‍ വാട്ട് ലോകത്തിലെ ഇന്നുള്ള ഏറ്റവും വലിയ ക്ഷേത്രം കൂടിയാണ്. കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ദക്ഷിണേന്ത്യന്‍ നിര്‍മ്മാണ ശൈലിയിലാണ് പൂര്‍ത്തിക്കിയിരിക്കുന്നത്. തുടക്കത്തില്‍ മഹാവിഷ്ണു ക്ഷേത്രമായിരുന്നുവെങ്കിലും പിന്നീടത് ബുദ്ധക്ഷേത്രമായി മാറുകയായിരുന്നു. ആയിക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.